മണിപ്പൂരിലെ സ്ത്രീകളോടുള്ള ക്രൂരത; മോദി മറുപടി പറയണം: ഐ എന്‍ എല്‍

Kozhikode

കോഴിക്കോട്: മണിപ്പൂരില്‍ ജനക്കൂട്ടം മൂന്നു സ്ത്രീകളെ പൂര്‍ണ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുകയും ഒടുവില്‍ ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത കൊടും ക്രൂരതക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തോട് മറുപടി പറയണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.

മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി സദാ മുതലക്കണ്ണീരൊഴുക്കുന്ന മോദിയുടെ അനുയായികളാണ് മണിപ്പൂരില്‍ കലാപം തുടങ്ങിയ മേയ് ആദ്യത്തില്‍ ലോകത്തെ ഞെട്ടിച്ച ഈ ക്രൂരതകള്‍ക്ക് നേതൃത്വം കൊടുത്തത്. സംഘര്‍ഷ ബാധിത മേഖലയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുക്കി വിഭാഗത്തില്‍പെട്ട സ്ത്രീകളെ പിടികൂടി ആര്‍ എസ് എസ് സ്വാധീനത്തിലുള്ള മെയ്തി വിഭാഗം പൂര്‍ണ നഗ്‌നരാക്കി തെരുവിലൂടെ നടത്തിക്കുകയായിരുന്നുവത്രെ. ഇരകളെ അപമാനിക്കുന്നതിന് കലാപകാരികള്‍ തന്നെയാണ് ഇപ്പോള്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മൂന്നു സ്ത്രീകളില്‍ ഒരു സ്ത്രീയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതായും മറ്റൊരു ഇരയുടെ പിതാവിനെയും സഹോദരനെയും തീയിട്ട് കൊന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുജറാത്തിലേതിന്ന് സമാനമായ ക്രൂരതകള്‍ സ്ത്രീ സമൂഹത്തിന് നേരെ നടക്കുമ്പോള്‍ മോദിക്കും മണിപ്പൂരിലെ ബി ജെ പി സര്‍ക്കാരിനും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.