ആദരിക്കാന്‍ എത്തിയ ജയചന്ദ്രനെ ആദരിച്ച് ഓസ്‌കാര്‍ ജേതാവ് കീരവാണി

Cinema

സി കെ അജയ്കുമാര്‍

കൊച്ചി: ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സംഗീത സംവിധായകന്‍ കീരവാണിയും ഗാന രചയിതാവ് വൈരമുത്തുവും കഴിഞ്ഞ ഒരാഴ്ചക്കാലം കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് റിസോര്‍ട്ടില്‍ തമ്പടിച്ചിരുന്നു. തൊണ്ണൂറുകളില്‍ ‘സൂര്യന്‍’, ‘ജെന്റില്‍മാന്‍’, ‘കാതലന്‍’, കാതല്‍ ദേശം’, ‘രക്ഷകന്‍’ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകള്‍ നിര്‍മ്മിച്ച് മെഗാ പ്രൊഡ്യൂസര്‍ എന്ന് ഖ്യാതി നേടിയ മലയാളി നിര്‍മ്മാതാവ് കെ.ടി.കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന ‘ ജെന്റില്‍മാന്‍2 ‘ എന്ന പുതിയ ബ്രഹ്മാണ്ഡ സിനിമയിലെ ഗാനങ്ങള്‍ കമ്പോസ് ചെയ്യാന്‍ എത്തിയതായിരുന്നു കീരവാണിയും വൈരമുത്തുവും നിര്‍മ്മാതാവും.

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ശേഷം കീരവാണി സംഗീതം നല്‍കുന്ന ആദ്യ തമിഴ് സിനിമയാണ് ‘ജെന്റില്‍മാന്‍2’. ഈ സിനിമ അനൗണ്‍സ് ചെയ്ത വേളയില്‍ ആദ്യം പ്രഖ്യാപിച്ചത് സംഗീത സംവിധായകനെ ആയിരുന്നു. ചിത്രത്തിലെ മൂന്നു ഗാനങ്ങള്‍ കമ്പോസ് ചെയ്യാന്‍ വേണ്ടിയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. കേരളത്തിലെത്തുന്ന ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് കീരവാണിയെ ആദരിക്കാന്‍ ജൂലായ് 19 ന് തന്റെ വളര്‍ച്ചക്ക് നാന്ദി കുറിച്ച കൊച്ചിയില്‍, തന്റെ സിനിമ പോലെ തന്നെ ഒരു ബ്രഹ്മാണ്ഡ സ്വീകരണ പരിപാടിക്ക് നിര്‍മ്മാതാവ് കുഞ്ഞുമോന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നൂ. ബോള്‍ഗാട്ടി പാലസില്‍ മേയര്‍ അഡ്വ: അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ പരിപാടി നടത്താനായിരുന്നു പദ്ധതി. അതിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ തന്റെ ഉറ്റ മിത്രം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ആ പൊതുപരിപാടി ഉപേക്ഷിച്ചു കുഞ്ഞുമോന്‍. എങ്കിലും മലയാളികളുടെ വകയായി ഒരു മഹത് വ്യക്തിയെ കൊണ്ട് കീരവാണിക്ക് സ്‌നേഹാദരം നല്‍കണം എന്ന് തീരുമാനിച്ചു. അതിനായി കുഞ്ഞു കുഞ്ഞുമോന്‍ കണ്ടെത്തിയത് തന്റെ നാലു പതിറ്റാണ്ടിലേറെ കാലത്തെ മിത്രമായ മലയാളത്തിന്റെ ഭാവ ഗായകന്‍ ജയചന്ദ്രനെ ആയിരുന്നു. ബോള്‍ഗാട്ടിയില്‍ വൈരമുത്തുവും കുഞ്ഞുമോനും ചേര്‍ന്ന് ജയചന്ദ്രനെ സ്വീകരിച്ചു. ജയചന്ദ്രനെ കണ്ടപ്പോള്‍ താന്‍ എഴുതി ഭാവഗായകന്‍ ആലപിച്ച് സൂപ്പര്‍ ഹിറ്റുകളാക്കിയ ഗാനങ്ങളുടെ പിറവിയെ കുറിച്ച് കവി വാചാലനായപ്പോള്‍, ജയചന്ദ്രന്‍ തനിക്ക് അവസാനമായി മികച്ച ഗായകനുള്ള നാഷണല്‍ അവാര്‍ഡ് നേടി തന്നത് ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന സിനിമയിലെ വൈരമുത്തു എഴുതിയ ‘ഒരു ദൈവം തന്ത പൂവേ’ എന്ന പാട്ടായിയിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തി. അവര്‍ അനുഭവങ്ങള്‍ അയവിറക്കുന്നതിനിടെ കീരവാണി അവര്‍ക്കിടയിലേക്ക് എത്തി.

ജയചന്ദ്രന്‍ കീരവാണിക്കു പൊന്നാട അണിയിക്കാന്‍ മുതിര്‍ന്നപ്പോള്‍ കീരവാണി സ്‌നേഹപൂര്‍വം തടഞ്ഞ് ‘അയ്യോ സാര്‍ നീങ്ക എവ്വളോ പെരിയ ലെജണ്ട്. ഉങ്ക സംഗീതം കേട്ട് താന്‍ നാങ്ക എല്ലാം വളര്‍ന്തോം… നീങ്ക ഗുരു… നാങ്ക താന്‍ ഉങ്കളെ ആദരിക്കണും എന്ന് പറഞ്ഞു കൊണ്ട് ‘കീരവാണി ജയചന്ദ്രനില്‍ നിന്നും പൊന്നാട വാങ്ങി കെ.ടി.കുഞ്ഞുമോന്‍, വൈരമുത്ത്, ‘ജെന്റില്‍മാന്‍2 ‘ വിന്റെ സംവിധായന്‍ എ.ഗോകുല്‍ കൃഷ്ണ എന്നിവരുടെ സാന്നിധ്യത്തില്‍ എളിമയോടെ ഭാവ ഗായകന് പൊന്നാട അണിയിച്ച് ആദരിച്ചു കൊണ്ട് അനുഗഹം വാങ്ങി. അതിനു ശേഷം ജയചന്ദ്രന്‍ മറ്റൊരു പൊന്നാട കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. അത് അദ്ദേഹം ഓസ്‌കാര്‍ നായകന്‍ കീരാവാണിക്ക് അണിയിച്ച് ആദരിച്ചു. നാല്പതു വര്‍ഷത്തെ ഉറ്റ സുഹൃത്തിനെ ആശ്ലേഷിച്ചു കൊണ്ട് കുഞ്ഞുമോന്‍ ജയചന്ദ്രന്‍, കീരവാണി, തമിഴ് സിനിമയിലെ തന്റെ ആദ്യ കാലം മുതലുള്ള സുഹൃത്ത് ‘കവി പേരരശ്’ വൈരമുത്തു, ഗോകുല്‍ കൃഷ്ണ എന്നിവരെ പൊന്നാട അണിയിച്ച് സ്‌നേഹാദരം നല്‍കി. ആറു ഗാനങ്ങളുള്ള ‘ജെന്റില്‍മാന്‍2 ‘ നു വേണ്ടി വൈരമുത്തു എഴുതിയ മൂന്ന് ഗാനങ്ങളാണ് ആദ്യഘട്ടമായി കീരവാണി ബോള്‍ഗാട്ടി ദീപില്‍ വെച്ച് ഈണം നല്‍കി ചിട്ടപ്പെടുത്തിയത്. തമിഴ് സിനിമകളിലൂടെ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും കൊണ്ട് തൊണ്ണൂറുകളില്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച്, ഇന്ത്യന്‍ സിനിമക്കുതന്നെ മാതൃകയായ കുഞ്ഞുമോന്‍ തന്റെ പുതിയ ചിത്രമായ ‘ജെന്റില്‍മാന്‍2 ‘ ശത കോടികള്‍ മുടക്കി ബ്രഹ്മാണ്ഡമായി തന്നെ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സാങ്കേതിക വിദഗ്ദരാണ് ഈ സിനിമയുടെ അണിയറ ശില്പികളായി ഒന്നിക്കുന്നത്. ‘ജെന്റില്‍മാന്‍2’ ന്റെ കൂടുതല്‍ അപ് ഡേറ്റ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് സിനിമ പോലെ തന്നെ പ്രവര്‍ത്തിയിലും സസ്‌പെന്‍സ് നില നിര്‍ത്തുന്ന മെഗാ പ്രൊഡ്യൂസര്‍ ‘ജെന്റില്‍മാന്‍ ‘കെ.ടി.കുഞ്ഞുമോന്‍ പറഞ്ഞു.