ബേപ്പൂര്‍ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്; വിദേശ കപ്പലുകള്‍ ഇനി ബേപ്പൂരിലേക്ക് നേരിട്ട്

Kerala

കോഴിക്കോട്: വിദേശ കപ്പലുകള്‍ അടുപ്പിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭ്യമാക്കുന്നതിനും ബേപ്പൂര്‍ തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ എസ് പി എസ്) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.

ഐ എസ് പി എസ് കോഡ് ലഭ്യമായതോടെ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ന്നു. അഞ്ച് വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഐ എസ് പി എസ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനായി എം എം ഡി നിര്‍ദേശ പ്രകാരം തുറമുഖത്ത് സുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. തുറമുഖ അതിര്‍ത്തിക്ക് രണ്ട് മീറ്റര്‍ ഉണ്ടായിരുന്ന ചുറ്റുമതില്‍ 2.4 മീറ്ററാക്കി ഉയര്‍ത്തി അതിനു മുകളില്‍ കമ്പിവേലി സ്ഥാപിച്ചു. തുറമുഖ കവാടത്തില്‍ എക്‌സ്‌റേ സ്‌കാനിങ് സംവിധാനവും മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിച്ചു. തുറമുഖത്തേക്ക് അടുക്കുന്ന കപ്പലുകളും ചെറു വെസലുകളും തിരിച്ചറിയാന്‍ ഓട്ടോമാറ്റിക് റഡാര്‍ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാര്‍ഫിലും മറ്റും ആധുനിക വാര്‍ത്താവിനിമയ സംവിധാനം ഒരുക്കിയതിനൊപ്പം തുറമുഖത്തെ മുഖ്യ കവാടവും പാസഞ്ചര്‍ ഗേറ്റും പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു.

മര്‍ക്കന്റൈയില്‍ ചട്ടപ്രകാരം ഐ എസ് പി എസ് കോഡില്‍ ഉള്‍പ്പെടുന്ന തുറമുഖങ്ങളില്‍ മാത്രമേ വിദേശ കപ്പലുകള്‍ അടുപ്പിക്കാന്‍ അനുമതിയുള്ളൂ. കോഡ് ലഭിച്ചതോടെ വിദേശ കാര്‍ഗോ പാസഞ്ചര്‍ കപ്പലുകള്‍ക്ക് ബേപ്പൂരിലേക്ക് നേരിട്ട് വരാന്‍ വഴിയൊരുങ്ങി. മാത്രമല്ല രാജ്യാന്തര യുണീക്ക് ഐഡന്റിറ്റി നമ്പര്‍ ലഭിക്കുന്ന മലബാറിലെ പ്രധാന തുറമുഖമായി ബേപ്പൂര്‍ മാറി. വലിയ കപ്പലുകള്‍ക്ക് ബേപ്പൂര്‍ തീരത്ത് എത്തുന്നതിനായി ഡ്രഡ്ജിംഗ് പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്.