ഫോട്ടോഗ്രാഫര്‍ സി ചോയിക്കുട്ടി നിര്യാതനായി

ചരമം Obit

കോഴിക്കോട്: മാധ്യമം ആദ്യ ഹോട്ടോഗ്രാഫറും കേരളത്തിലെ മുതിര്‍ന്ന ഫോട്ടോജേര്‍ണലിസ്റ്റുമായ സി. ചോയിക്കുട്ടി (79) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍. കക്കോടി കൂടത്തും പൊയിലിന് സമീപം കയ്യൂന്നിമ്മല്‍ താഴം വീട്ടില്‍ ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അന്ത്യം. സംവിധായകനും കാമറാമാനുമായ എ.വിന്‍സന്റിന്റെ കോഴിക്കോട്ടെ ചിത്ര സ്‌ററ്റുഡിയോയിലായിരുന്നു ചോയിക്കുട്ടിയുടെ തുടക്കം.

മാധ്യമം തുടങ്ങിയ 1987ല്‍ തന്നെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി തുടങ്ങി. അതിന് മുമ്പ് കാലിക്കറ്റ് ടൈംസ്, കേരള കൗമുദി, കലാ കൗമുദി എന്നിവക്കായി പ്രവര്‍ത്തിച്ചു. കേരളം ചര്‍ച്ച ചെയ്ത നിരവധി സംഭവങ്ങള്‍ദ്ദേഹം പകര്‍ത്തി. കോഴിക്കോട് പൊലീസ് ലോക്കപ്പില്‍ കുഞ്ഞീബിയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്ന മാധ്യമത്തില്‍ വന്ന പടം വന്‍ കോളിളക്കമുണ്ടാക്കി. നഗരത്തിലെ കലാ സംസ്‌കാരിക പരിപാടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. കോഴിക്കോട്ടെ തെരുവിന്റെ ഓരോ മൂലയും സുപരിചതനായിരുന്ന അദ്ദേഹം. അനാഥമന്ദിരത്തിലെയും ഗോത്ര വര്‍ഗക്കാരുടെയുമെല്ലാം കുട്ടികളെ സൗജന്യമായി പടമെടുപ്പ് പഠിപ്പിച്ചു. ഫോട്ടോ ഗ്രാഫിയിലെ സകല മേഖലകളെപ്പറ്റിയും അവസാന കാലം വരെ പഠിച്ചു കൊണ്ടിരുന്ന അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് ഫോട്ടോഗ്രാഫി വിദ്യാര്‍ഥിയായിരുന്നു.

മാധ്യമത്തില്‍ നിന്ന് വിരമിച്ച ശേഷം ലൈറ്റ് ആന്റ് ലെന്‍സ് അക്കാദമി , ഫോട്ടോ ഗ്രാഫി പഠന ഗവേഷണ കേന്ദ്രം തൊണ്ടയാട്ട് തുടങ്ങി. നിരവധി പ്രമുഖ കാമറാമാന്‍മാരുടെ ഗുരുവാണ്. പത്രമേഖലകളിലടക്കം വിവിധ മേഖലകളിലായി എണ്ണമറ്റ ശിഷ്യ ഗണമുണ്ട്. പിതാവ്: കേളുക്കുട്ടി, മാതാവ്: അമ്മാളു. ഭാര്യ: വി.പി.രോഹിണി (ബീച്ച് ഗവ. ഹോസ്പിറ്റല്‍), മക്കള്‍: ഷനോജ് (പ്രൊപൈറ്റര്‍ മിലന്‍ അഡ്വൈടൈസിങ്), രേഖ (ബ്രാഞ്ച് മാനേജര്‍ സി.എഫ്.സി.ഐ.ടി.ഐ) മരുമക്കള്‍: നിഷില പരേതനായ ദിലിപ് കുമാര്‍.
സഹോദരങ്ങള്‍: രവി, സുലോചന, ജ്യോതി, പരേതരായ രാജന്‍, ചന്ദ്രന്‍, രാധ.