സനാതനധര്‍മ്മ പ്രസ്താവന: കോണ്‍ഗ്രസിന്‍റെ നിലപാട് മ്ലേച്ചമെന്ന് കെ സുരേന്ദ്രന്‍

Kerala

കോഴിക്കോട്: ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ്മ വിരുദ്ധ പ്രസ്താവനയോടുള്ള കോണ്‍ഗ്രസ് നിലപാട് മ്ലേച്ചമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ സമീപനം അതിശയിപ്പിക്കുന്നതാണ്. കെ സി വേണുഗോപാല്‍ സ്റ്റാലിന്റെ പരാമര്‍ശം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുകയാണ്. മഹാത്മാഗാന്ധി താനൊരു സനാതന ഹിന്ദുവാണെന്ന് അഭിമാനപൂര്‍വ്വം പറഞ്ഞയാളാണ്. ഗാന്ധിയുടെ കോണ്‍ഗ്രസ് രാഹുലിന്റെ കോണ്‍ഗ്രസായി മാറി കഴിഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. സി പി എം എല്ലാകാലത്തും സനാതന ധര്‍മ്മത്തിനെതിരാണ്. മമത ബാനര്‍ജി സ്റ്റാലിന്റെ പ്രസ്താവനയെ എതിര്‍ത്തു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് രാജ്യദ്രോഹപരമാണ്. കോണ്‍ഗ്രസ് നിലപാടില്ലാത്ത പാര്‍ട്ടിയായി മാറി കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനും സി പി എമ്മിനും രാഷ്ട്രീയം പറയാനില്ലായിരുന്നു. മുഖ്യമന്ത്രി നാല് തവണ വന്നിട്ടും തനിക്കും കുടുംബത്തിനുമെതിരെ മാസപ്പടി ഉള്‍പ്പെടെ ഉയര്‍ന്ന ഒരു ആരോപണത്തിനും മറുപടി പറഞ്ഞില്ല. വികസന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമ്പോള്‍ കോണ്‍ഗ്രസ് ആവടെ ഉമ്മന്‍ ചാണ്ടിയെ പറ്റി പറയരുതെന്നാണ് പറഞ്ഞത്. അരാഷ്ട്രീയമായ തിരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ മാറ്റാന്‍ ശ്രമം നടന്നു.

എല്ലാ സഹകരണ തട്ടിപ്പുകള്‍ക്കുമെതിരെ ബിജെപി പ്രതിഷേധിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഒബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍പി രാധാകൃഷ്ണന്‍, ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് ടി.ബാലസോമന്‍ എന്നിവരും സംബന്ധിച്ചു.