യാത്ര / എഴുത്തും ചിത്രവും എം കെ രാമദാസ്
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മേധാവിയായിരുന്ന കെ കെ മുഹമ്മദ് പ്രമുഖനായ ഒരു ചരിത്രകാരനാണ്. മലയാളിയായ അദ്ദേഹത്തിന്റെ ചില ചരിത്ര നിരീക്ഷണങ്ങള്‍ വിവാദമായിരുന്നു. അതല്ല, ഇവിടെ പ്രതിപാദ്യം. കോഴിക്കോടിനടുത്തെ കൊടുവള്ളി സ്വദേശിയായ മുഹമ്മദ് സാറുമായുള്ള ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇവിടെ പ്രസക്തം. ചരിത്രത്തോടുള്ള കേരളീയരുടെ പൊതു സമീപനം എന്തെന്ന ചോദ്യത്തിന് അദേഹം നല്‍കിയ മറുപടി അന്നും ഇപ്പോഴും വിചിത്രമായി തുടരുകയാണ്.
ഏതാണ്ട് പത്തുവര്‍ഷത്തിന് മുമ്പായിരുന്നു ഈ കൂടിക്കാഴ്ച. നിഷേധവും പുഛവും കലര്‍ന്ന ഒരു വികാരമാണ് മലയാളി ചരിത്രത്തോട് പ്രകടിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മിത്തോ ചരിത്രമോ എന്ന ഭേദമില്ലാതെയാണ് നിരക്ഷരരെന്ന് നാം പരിഹസിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ സാധാരണ മനുഷ്യര്‍ ചരിത്രസ്മാരകങ്ങളെ പരിഗണിക്കുന്നത്. ആദരവര്‍ഹിക്കുന്നതെന്തോ ഒന്ന് ഭൂതകാല യാഥാര്‍ത്ഥ്യങ്ങളില്‍ മറഞ്ഞിരിക്കുന്നുവെന്ന് ഇവര്‍ കരുതുന്നു. അവര്‍ അതിനെ അംഗീകരിയുന്നു, ബാഹുമാനിക്കുന്നു. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എടക്കലിലെ ശിലാ ലിഖിതങ്ങള്‍ക്കുമേലും ചിത്രങ്ങള്‍ളുടെ മുകളിലും കരവിരുത് പ്രകടിപ്പിച്ച വികലചിത്തം മാറ്റമില്ലാതെ തുടരുന്നുണ്ടെന്ന് അവിടം സന്ദര്‍ശിച്ച ഒരു സഞ്ചാരി സങ്കടപ്പെട്ടത് ഈയിടെയാണ്.
ഇതിനകം ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയ വയനാട് എത്രമാത്രം അരക്ഷിതവും ആശങ്കാഭരിതവുമായാണ് ഈ ഓണക്കാലം അതിജീവിച്ചതെന്ന് സംശയിക്കുന്നവര്‍ യഥേഷ്ടമുണ്ട്. ടൂറിസം ഡസ്റ്റിനേഷനുകള്‍ മാത്രമല്ല ഗ്രാമ നഗര ഭേദമല്ലാതെ വിനോദ സഞ്ചാരികള്‍ നിറയുന്ന അവധിക്കാലം അല്‍പം ഭയത്തോടെയാണ് വയനാട്ടുകാര്‍ കാണുന്നത്. മെട്രോ നഗരങ്ങളെ വെല്ലുന്ന ഗതാഗത തടസ്സവും പാതയോരങ്ങളിലെ ജനക്കൂട്ടവും അല്‍പം സമാധാനം ആഗ്രഹിക്കുന്ന സാധാരണക്കാരെ തെല്ലൊന്നുമല്ല വിഹ്വലരാക്കുന്നത്.
ഓണം ഘോഷത്തിന്റെ കോലാഹലത്തില്‍ നിന്ന് മോചനം നേടാനാശിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന വഴികളിലൊന്നാണ് കര്‍ണാടയിലേയ്‌ക്കോ തമിഴ് നാട്ടിലേയ്‌ക്കോ ഒരു സഞ്ചാരം. രണ്ടോ മൂന്നോ ദിവങ്ങള്‍ നീളുന്ന ഈ യാത്രയുടെ അനുഭവങ്ങളിലേയ്ക്കുള്ള വാതായനമാണ് മുകളില്‍ കുറിച്ചതെല്ലാം. കര്‍ണാടകയിലെ മൈസൂരു മേഖലയിലൂടെയാണ് ഒടുവില്‍ യാത്ര തീരുമാനിച്ചത്.

ഗ്രാമത്തിന്‍റെ ദൃശ്യം
ദേശീയപാത 766 ലൂടെയുള്ള യാത്രയുടെ തുടക്കം ആകാംക്ഷ നിറഞ്ഞതാണ്. പാതയ്ക്കരികിലെ വനത്തിലെവിടെങ്കിലും കടുവയെ കാണുമോ എന്നതായിരുന്ന പതിവുപോലെയുള്ള മനോഗതി. ഏതാണ്ട് നാല്പതു കിലോമീറ്ററോളം വരുന്ന കാനനപാതയിലെ ഓരോ വളവിലും അയാള്‍ പ്രത്യക്ഷപ്പെടുമെന്ന് കരുതിയാണ് ശ്വാസമടക്കിയും ദീര്‍ഘശ്വാസമെടുത്തും മുന്നോട്ടുപോയത്. കടുവയെന്നല്ല എന്തിന് അവന്റെ ആഹാരമായ പുള്ളിമാനിനെപ്പോലും കാണാന്‍ കിട്ടിയില്ലയെന്നതാണ് നേര്.
ദീപാലങ്കാരങ്ങള്‍ മോടി കൂട്ടിയ വോഡയാര്‍ രാജധാനിയും രാജവീഥികളും പിന്നിട്ട് ഹാസനിലേയ്ക്കുള്ള വീതിയേറിയ പാതയിലൂടെ ഞങ്ങള്‍ സഞ്ചരിക്കുന്ന വാഹനം കുതിച്ചു പായാനൊന്നും മുതിര്‍ന്നില്ല. എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചം ഡ്രൈവിംഗിനെ പ്രയാസമുള്ളതാക്കുന്നതായി സാരഥിയായ ബോച്ചന്‍ ഇടക്കിടെ പറയുന്നുണ്ട്. അയാള്‍ മകന്റെ സുഹൃത്താണ് എന്നു വിശേഷിപ്പിച്ചാല്‍ എന്റെതല്ല എന്നര്‍ത്ഥമില്ല. കാര്യഗൗരവഭാവമെന്നു തോന്നുമെങ്കിലും അങ്ങിനെയല്ല. അതെനിക്ക് ഇഷ്ടവുമാണ്.
പാതയുടെ ഇരുഭാഗവും വിശാലമായ വയലുകളുണ്ട്. ഏതാണ്ടെല്ലായിടത്തും നെല്ല് നട്ടു തുടങ്ങിയിട്ടുണ്ട്. അവശേഷിക്കുന്ന പാടങ്ങള്‍ നാടാന്‍ പാകമാക്കിയിരിക്കുന്നു. അവിടെ വെള്ളം നിറച്ചിരിക്കുകയാണ്. കനാല്‍ വഴിയാണ് ജലം കൃഷിയിടത്തിലേയ്ക്ക് എത്തിക്കുന്നത്. വഴിവക്കിലൊരിടത്ത് വാഹനം നിര്‍ത്തി അതിലൂടെ നടന്നുപോയ ഒരാളോട് ചായയുണ്ടോയെന്നാരാഞ്ഞു. അല്പം മുന്നോട്ടു പോയാല്‍ കിട്ടുമെന്ന് കന്നഡയില്‍ പറഞ്ഞ അയാളോട് മഴയുണ്ടോയെന്നുകൂടി ചോദിച്ചു. കര്‍ഷകനാണയാള്‍. ‘ഇത്തവണ മഴ കുറവാണ്. അതുകൊണ്ടാ കൃഷിയിറക്കാന്‍ വൈകിയത്’. നിരാശയൊന്നുമില്ലാതെയാണ് അയാള്‍ ഇത്രയും പറഞ്ഞതെന്ന് ഞാന്‍ ശ്രദ്ധിച്ചു.
കേരളത്തില്‍ ഏതാണ്ടിതെ സമയത്താണ് സിനിമാതാരം ജയസൂര്യ കര്‍ഷകര്‍ക്ക് വേണ്ടി കൃഷിമന്ത്രിയുടെ മുഖദാവില്‍ പൊതുവേദിയില്‍ ചില കാര്യങ്ങള്‍ പറഞ്ഞത്. മാന്യനെന്ന പ്രതിഛായയുള കൃഷിമന്ത്രി എന്നാലീ വിമര്‍ശനത്തോട് ഒട്ടും സഹിഷ്ണുതയോടെയല്ല പ്രതികരിച്ചത്. കര്‍ഷകരില്‍ നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്റ വില അവര്‍ക്ക് കൃത്യമായി നല്‍കണമെന്നായിരുന്നു ചില ഉദാഹരണങ്ങള്‍ നിരത്തി ജയസൂര്യ ആവശ്യപ്പെട്ടത്. സിനിമാ താരവും കൃഷിക്കാരനുമായ കൃഷ്ണപ്രസാദിന്റെ പേരും ജയസൂര്യ ഈ സന്ദര്‍ഭത്തില്‍ പരാമര്‍ശിച്ചു. സപ്ലൈകോയ്ക്ക് നല്‍കിയ നെല്ലിന്റെ വില ഇന്നും അദ്ദേഹത്തിനും നിരവധി കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ടെന്നും അക്കൂട്ടത്തില്‍ കൃഷ്ണചന്ദ്രനുമുണ്ടെന്നായിരുന്നു ജയസൂര്യയുടെ വെളിപ്പെടുത്തലിന്റെ കാതല്‍. മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആരോപണത്തിന്റെ മെറിറ്റ് ഉള്‍ക്കൊള്ളുന്നതിന്ന് പകരം ജയസൂര്യയെ സംഘിയെന്ന് മുദ്രകുത്തി അവഹേളിയ്ക്കുവാനാണ് ശ്രമിച്ചത്. നെല്‍കൃഷി മാത്രമല്ല ഏതാണ്ടെല്ലാ വിളകളെയും കര്‍ഷകര്‍ ഉപേക്ഷിക്കുകയാണെന്ന് മനസ്സിലാക്കാനും ഇടപെടാനും സര്‍ക്കാര്‍ ശ്രമിച്ചില്ല. സര്‍ക്കാര്‍ നിരത്തുന്ന കണക്കുകള്‍ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. കേരളത്തിലെ കൃഷിയെക്കുറിച്ച് വിശദീകരിക്കുകയല്ല ഇവിടുത്തെ ഉദ്യമം. കേവലമായ ഒരു താരതമ്യം മാത്രം. അയല്‍ സംസ്ഥാനത്തെ കര്‍ഷകര്‍ പ്രതിസന്ധി മറികടക്കുന്നതെങ്ങിനെയെന്ന് പരിശോധിക്കുവാന്‍ പ്രേരിപ്പിക്കുകയെന്ന തുലോം തുഛമായ താല്പര്യം മാത്രമേ ഈ ശ്രമത്തിന് പിന്നിലുള്ളു.
മൈസൂരുവില്‍ നിന്ന് ഏതാണ്ട് നൂറുകിലോമീറ്റര്‍ സഞ്ചരിച്ച് അര്‍ധരാത്രിയിലാണ് ഹാസനിലെത്തിയത്. ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിക്കണമെന്നതിന് വലിയ പ്രാധാന്യമൊന്നും യാത്രയില്‍ നല്‍കിയിരുന്നില്ല. അതുകൊണ്ട് തന്നെ കൃത്യതയാര്‍ന്ന ആസൂത്രണവും ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് ശ്രവണ ബെലഗോള യാത്രയിലെ പ്രഥമ ലക്ഷ്യമായി മാറിയത്. രാജ്യത്തെ പ്രധാന ജൈന തീര്‍ത്ഥാടന കേന്ദ്രമാണ് ശ്രവണ ബെലഗോളയിലെ മഠവും വിന്ധ്യഗിരി മലയിലെ ഗോമടേശ്വര പ്രതിമയും.
ഹാസനിലെ താമസസ്ഥലത്തു നിന്നും ബെലഗോളയിലേയ്ക്ക് യാത്രചെയ്യുമ്പോഴും തലേ ദിവസത്തെ കാഴ്ചകള്‍ ആവര്‍ത്തിക്കുന്നതായി തോന്നി. മനുഷ്യരും കന്നുകാലികച്ചും കൃഷിയിടവും വിളവുകളുമെല്ലാം ഒരേ ഛായയില്‍ മാറ്റിവെച്ചതു പോലെ തോന്നും. ഇടക്കിടെ സ്ഥാപിച്ചിട്ടുള്ള ദിശാസൂചികള്‍ അകലത്തെ ബോധ്യപ്പെടുത്തി. ഗ്രാമ ചന്തയും പെട്ടിക്കടകളും കന്നഡ ഊരിന്റെ ചേലില്‍ കണ്ണുകളെ കടന്നുപോയി. അകലെയൊരിടത്ത് വിന്ധ്യഗിരി കുന്നില്‍ ഗോമടേശ്വരന്റെ പ്രതിമയുടെ ഒരു ഭാഗം ദൃശ്യമായി. അടുത്ത കാഴ്ച ചന്ദ്രഗിരിക്കുന്നിലെ പുരാതന ശിലാനിര്‍മിതികളുടേതായിരുന്നു. ശ്രവണ ബെലഗോളയിലും പരിസരങ്ങളിലും ചന്ദ്രഗിരി കുന്നിലുമായി ജൈനസംസ്‌കൃതി പേറുന്ന നിരവധി ശിലാ സ്മാരകങ്ങളുണ്ട്.ഈ രണ്ട് മലകള്‍ക്കിടയിലാണ് ജലാശയം.

ബാഹുബലി പ്രതിമ
ജൈനരുടെ ആദ്യ തീര്‍ത്ഥങ്കരനായിരുന്ന ഋഷഭന്റെ നൂറ് മക്കളില്‍ രണ്ടാമനായ ബാഹുബലിയോടുള്ള ആദരവായാണ് ഗംഗാ സാമ്രാജ്യത്തിലെ മന്ത്രിയും സൈന്യാധിപനുമായ ചാമുണ്ടരായന്‍ 963ല്‍ ഈ പ്രതിമ നിര്‍മ്മിക്കുന്നത്. അരിഷ്ടനേമിയെന്ന ശില്പിയുടെ നേതൃത്വത്തിലായിരുന്ന പതിനേഴ് മീറ്റര്‍ നീളമുള്ള ഈ ദൗത്യം. താങ്ങില്ലാതെ നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ശില്പമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ശരീരം വെടിയുന്നതിന്ന് തൊട്ട് മുമ്പുള്ള അവസ്ഥയാണ് 57 അടി ഉയരമുള്ള ശില്പത്തിന്റെ ഭാവമായി ജൈനര്‍ വിശ്വസിക്കുന്നത്.

പടവുകള്‍

അങ്ങാടിയും ചന്ദ്രഗിരി കുന്നും

വിന്ധ്യഗിരി കുന്നിന്‍ മുകളില്‍ നിന്നുള്ള തഴ് വാരത്തിന്റെ ദൃശ്യം
വിന്ധ്യഗിരി കുന്നിന്‍ മുകളിലെ ശില്പത്തിന് സമീപമെത്താന്‍ സഞ്ചാരികള്‍ക്ക് നന്നായി വിയര്‍പ്പൊഴുക്കണം. 650 പടവുകള്‍ കയറിയാലേ ശില്പത്തിനരികിലെത്തു. കൊടും ചൂടില്‍ ചുട്ടുപൊള്ളുന്ന പറയിലുടെയുള്ള കയറ്റം കഠിനം. എന്നാല്‍ മുകളിലെത്തുന്നതോടെ നമ്മുടെ മൂഡ് പാടെ മാറും. അതീവ ഹൃദ്യമാണ് അവിടെ നിന്നുള്ള ദൃശ്യം. കണ്ണെത്താ ദൂരത്തോളം വിശാലമായി പരന്നുകിടക്കുന്ന കൃഷിയിടങ്ങളും പാറക്കെട്ടുകയും കാണാം. ഗോമടേശ്വര ശില്പത്തിന്റെ വലിപ്പവും ഭംഗിയും ആസ്വദിക്കുമ്പോഴുണ്ടാകുന്ന അമ്പരപ്പില്‍ കീഴോട്ടിറക്കം ആയാസരഹിതം. ശില്പത്തെക്കുറിച്ചും ജൈന സംസ്‌കൃതിയെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനുമായി താഴ്‌വരയില്‍ ട്രസ്റ്റിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ ഒരു ഗ്രന്ഥശാലയും വിശ്രമിക്കാനായുള്ള ഇടവും ഇവിടുണ്ട്.

പ്രമീള ജയിന്‍
പ്രമീള ജയിന്‍ ചില സംശയ ആള്‍ക്ക് മറുപടി നല്‍കി. ‘നാല് ലക്ഷത്തോളം സന്ദര്‍ശകര്‍ ഒരു വര്‍ഷം ഇവിടെ വരാറുണ്ട്. ആഘോഷാവസരങ്ങളിലാണ് ജൈനമത വിശ്വാസികള്‍ കൂടുതലായും ഇവിടെ വരാറുള്ളത്. ശ്രവണ ബെലഗോളയിലും പരിസരങ്ങളിലുമായി കഴിയുന്ന ജൈന്‍ കുടുംബകളാണ് ഈ സ്മാരകം പരിപാലിക്കുന്നത്’. ട്രസ്റ്റ് സെക്രട്ടറിയായ ഗുണപാല്‍ ജയിന്‍ സാമാന്യം വിശദമായി തങ്ങളുടെ ജൈന ജീവിതത്തെ വിശദമാക്കി.
(തുടരും…. ബെലഗോളയിലെ ബാഹുബലിയും ജൈന ജീവിതവും)