നമ്മുടെ സ്വന്തം ഫാഷിസത്തിന് ചിലങ്ക കെട്ടാന്‍ വേറെവിടെ നിന്നെങ്കിലും വരുമോ ഒരു നര്‍ത്തകി ? ഇല്ല

Articles

ചിന്ത / എ പ്രതാപന്‍

ലെനി റീഫെന്‍സ്താള്‍ (ഘലിശ ഞശലളലിേെമവഹ) ജര്‍മ്മനിയിലെ ഒരു നര്‍ത്തകി, പിന്നെ അവര്‍ സിനിമയില്‍ നടിച്ചു, സിനിമകള്‍ സംവിധാനം ചെയ്തു, കൂടാതെ മികച്ച ഫോട്ടോഗ്രാഫറുമായിരുന്നു,
ഹിറ്റ്‌ലര്‍ക്കും നാസികള്‍ക്കും അരുമയായിരുന്നു.
നൂറ്റിയൊന്ന് വയസ്സ് വരെ ജീവിച്ച്
2003 ല്‍ അവര്‍ മരിച്ചു.
ഠൃശൗാുവ ീള വേല ണശഹഹ , ഇച്ഛയുടെ വിജയം, 1935 ലെ നാസികളുടെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് അവര്‍ ചെയ്ത ഡോക്യുമെന്ററി . അവരുടെ സെറ്റുകള്‍ക്കും കേമറകള്‍ക്കും അനുസരിച്ചാണ് ആ റാലികളും സമ്മേളനങ്ങളും പ്രസംഗങ്ങളും നടന്നത്. ഏത് ഏതിനെ പകര്‍ത്തി, ഏതിലേക്ക്
പകര്‍ന്നു എന്ന് പറയാനാവില്ല.
കല ജീവിതം തന്നെ.

അവരുടെ 32 കേമറാമേന്‍മാര്‍ ധരിച്ചത് നാസികളുടെ ടഅ യൂണിഫോമായിരുന്നു, ആ സന്ദര്‍ഭത്തിന്റെ വിശുദ്ധിക്ക് കളങ്കം തട്ടാതിരിക്കാന്‍ .
1936 ലെ ബര്‍ലിന്‍ ഒളിമ്പിക്‌സ് ഹിറ്റ്‌ലറുടെ ഒളിമ്പിക്‌സായിരുന്നു. ആര്യന്മാരുടെ മേധാവിത്വം ലോകത്തിന് കാണിച്ചു കൊടുക്കാന്‍ അരങ്ങൊരുക്കിയത്. അതും സിനിമയാക്കാന്‍ ഏല്‍പിച്ചത് ലെനി റീഫെന്‍സ്താളിനെയാണ്. അതാണ് അവരുടെ ഒളിമ്പിയ ഛഘകങജകഥഅ എന്ന സിനിമ. ജര്‍മ്മനി വലിയ നേട്ടങ്ങള്‍ കൊയ്തു. സിനിമയും വിജയമായിരുന്നു. ഓടിയും ചാടിയും നാല് സ്വര്‍ണ്ണ മെഡലുകള്‍ നേടി , ജെസി ഓവന്‍സ് എന്ന കറുത്തവന്‍, ആര്യന്മാരുടെ വിജയങ്ങളുടെ ശുഭ്രതക്ക് മീതെ ഒരു കറുത്ത മിന്നലായി പാഞ്ഞു പോയത് ഒഴിച്ചാല്‍.

ലെനി റീഫെന്‍സ്താളിന്റെ സിനിമകളില്‍ എക്‌സ്ട്രകളായി കോണ്‍സെന്‍ട്രേഷന്‍ കേമ്പുകളിലെ ജിപ്‌സി തടവുകാര്‍ വന്നു. ഗ്യാസ് ചേമ്പറുകളിലേക്ക് പോകുന്നതിന് മുമ്പ് ലോകത്തിന് വിനോദം പകരാന്‍ അവര്‍ക്കും അങ്ങനെ അവസരം കിട്ടി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസികള്‍ നാടൊഴിഞ്ഞു, ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തു. നാസി ബന്ധം ആരോപിക്കപ്പെട്ട് ലെനി റീഫെന്‍സ്താള്‍ രണ്ട് തവണ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടു തവണയും നിയമപ്പഴുതുകളിലൂടെ അവര്‍ പുറത്തു കടന്നു. അവരുടെ നാസി ബന്ധം കഴുകി കളയാനുള്ള ശ്രമങ്ങള്‍ കൊണ്ടു പിടിച്ച് നടന്നു. ശുദ്ധ സൗന്ദര്യവാദിയായ ഒരു കലാകാരിയായി അവര്‍ പിന്നീട് വാഴ്ത്തപ്പെട്ടു. 1973 ലെ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിലും 1975 ലെ കൊളറാഡോ ഫെസ്റ്റിവലിലും അവര്‍ ആദരിക്കപ്പെട്ടു.

ഇതൊക്കെ കണ്ട് ധാര്‍മ്മികരോഷം അടക്കാന്‍ കഴിയാതെയാണ് സൂസന്‍ സൊണ്ടാഗ് അവരെ കുറിച്ച് എഅടഇകചഅഠകചഏ എഅടഇകടങ എന്ന ലേഖനം 1975 ല്‍ എഴുതുന്നത്. ഫാഷിസം വെറുപ്പിന്റെ ശരീരശാസ്ത്രം ( അിമീോ്യ ീള ഒമലേ)മാത്രമല്ലെന്ന്, ഫാഷിസത്തിനും അതിന്റേതായ ഒരു സൗന്ദര്യശാസ്ത്രം ഉണ്ടെന്ന് ആ ലേഖനത്തില്‍ സൊണ്ടാഗ് വിശദീകരിക്കുന്നു.
ഇക്കാലത്തും സംഗതമായ കാര്യങ്ങള്‍.

സൂസൺ സൊണ്ടാഗ്

**
നമ്മുടെ സ്വന്തം ഫാഷിസത്തിന്
ചിലങ്ക കെട്ടാന്‍
വേറെവിടെ നിന്നെങ്കിലും വരുമോ
ഒരു നര്‍ത്തകി ?

ഇല്ല.

നമ്മുടെ ഫാഷിസത്തിന് താളം നാദം നാട്യം വാക്ക് പൊരുള്‍ ദൃശ്യം വര്‍ണ്ണം ഒരുക്കും നമ്മുടെ നര്‍ത്തകര്‍, ഗായകര്‍ , നടികര്‍ , എഴുത്തുകാര്‍, ചിന്തകര്‍, ചിത്രകാരര്‍ …

ഓരോ ജനതയും അത് ആഗ്രഹിക്കുന്ന ഫാഷിസത്തെ എതിരേല്‍ക്കുന്നു ,
ഓരോ ജനതയ്ക്കും അതര്‍ഹിക്കുന്ന ഫാഷിസത്തെ ലഭിക്കുന്നു.

നമ്മള്‍ എന്നത് ഒരു കെ ജി എസ് കവിത പോലെ അന്യോന്യം പിളര്‍ന്നത്,
സാക്ഷിയും എതിര്‍ സാക്ഷിയും,
വാദിയും പ്രതിയും,
കൊലയാളിയും ന്യായാധിപനും,
പലതായി പിരിഞ്ഞത് .
ഞാന്‍ എന്റെ എതിര്‍ കക്ഷി .

നമ്മുടെ മനസ്സ് ഒരു അരിപ്പ.
അതിന് ധാരാളം ഓട്ടകള്‍,
വേണ്ടാത്തതിനെ ഒഴുക്കി കളയാന്‍.
കാറ്റ് നോക്കി നമ്മള്‍ ചേറിക്കൊഴിക്കും,
നെല്ലായും പതിരായും .
അരിച്ചു മാറ്റും നമ്മള്‍,
പ്രിയ നര്‍ത്തകിയുടെ താളച്ചുവടുകള്‍ക്കടിയില്‍
പടരുന്ന ചോരച്ചാലുകളെ,
പ്രിയ ഗായകന്റെ സ്വരങ്ങളില്‍
ഞെരിഞ്ഞമരുന്ന നിലവിളികളെ,
ചിത്രകാരന്റെ വര്‍ണ്ണ പ്രപഞ്ചത്തില്‍ വന്നു മൂടും ഇരുട്ടിനെ .
രാഷ്ട്രീയത്തിന് കലയില്‍
എന്ത് കാര്യമെന്ന്,
സൗന്ദര്യശാസ്ത്രത്തിനും നീതിബോധത്തിനും തമ്മില്‍
എന്ത് ബന്ധമെന്ന് ചോദിച്ച്
കണ്ടും കേട്ടും ആസ്വദിച്ച് ,
മറക്കേണ്ടത് മറന്ന്,
ജീവിച്ചു പോകും നമ്മള്‍ .
**
അപ്പോള്‍ ഫാഷിസം വന്നോ?

ഇല്ല.

ഇലയിടാന്‍ തുടങ്ങിയില്ല.
അടുപ്പത്ത് കടുക് വറക്കുന്ന മണം.