- നിപ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ജീവിതത്തിലേക്ക് തിരികെ എത്തുന്നത് ലോക ചരിത്രത്തില്‍ തന്നെ ആദ്യ സംഭവം
കോഴിക്കോട്: രണ്ട് ആഴ്ചയിലധികമായി ആധിയോടെ കാത്തിരുന്ന ആ നിമിഷം വന്നെത്തി. അകാലത്തില്‍ മരണം കൊണ്ട് പോയ ഭര്‍ത്താവിനെ കുറിച്ചോര്‍ത്ത് വിതുമ്പുമ്പോഴും നഷ്ടപ്പെട്ടു എന്ന് കരുതിയ മകനെ തിരിച്ച് കിട്ടിയ സന്തോഷത്തിലായിരുന്നു ആ മാതാവ്. നിപയില്‍ നിന്ന് മുക്തനായെത്തിയ മകനെ വാരിപ്പുണരാന്‍ മനസ്സ് വെമ്പിയിരുന്നെങ്കിലും ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശന നിര്‍ദ്ദേശം ഉള്ളതിനാല്‍ മാറിനിന്ന് കാണുകയായിരുന്നു അവര്‍. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയും മാതൃ സഹോദരനുമാണ് നിപ രോഗത്തിന്റെ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിച്ച് രോഗമുക്തി നേടിയത്. ലോകത്ത് തന്നെ ആദ്യമായാണ് നിപ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സ തേടിയിരുന്ന ഒരാള്‍ രോഗമുക്തി നേടി മടങ്ങിയെത്തുന്നത്.
നിപ ബാധിച്ച് ആദ്യം മരണപ്പെട്ട കുറ്റിയാടി മരുതോങ്കര സ്വദേശിയുടെ ഒന്‍പത് വയസ്സുകാരനായ മകനും 25 വയസ്സുകാരനായ ഭാര്യാ സഹോദരനുമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ രണ്ടാഴ്ച നീണ്ട ചികിത്സക്കൊടുവില്‍ രോഗമുക്തി ലഭിച്ചത്. ബുധനാഴ്ച ലഭിച്ച പരിശോധന ഫലവും ഇന്നലെ രാത്രിയോടെയെത്തിയ രണ്ടാം ഫലവും നെഗറ്റീവ് ആയതോടെയാണ് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ മിംസില്‍ ചികിത്സയിലുണ്ടായിരുന്ന മുഴുവന്‍ പേരും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി. അതേസമയം രോഗം മാറിയെങ്കിലും രണ്ടാഴ്ച്ചക്കാലം കൂടി വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കണമെന്നാണ് ഇരുവര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
ഒരു കൂട്ടം ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ആശുപത്രി മാനേജ്‌മെന്റിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് നിപയില്‍ ആശ്വാസത്തിനുള്ള വക ലഭിച്ചത്. ആസ്റ്റര്‍ നോര്‍ത്ത് കേരള ക്ലസ്റ്റര്‍ ഡയറക്ടര്‍ ഡോ. എ.എസ് അനൂപ് കുമാര്‍, കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ. സതീഷ് കുമാര്‍, പള്‍മനോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റവും മികച്ച ചികിത്സ തന്നെയായിരുന്നു രോഗികള്‍ക്ക് ലഭ്യമാക്കിയിരുന്നത്. കൂടാതെ രാവും പകലും കുട്ടിക്കുവേണ്ടി സേവനങ്ങളൊരുക്കിയ നഴ്‌സിംഗ് ജീവനക്കാരാണ് പ്രശംസ അര്‍ഹിക്കുന്നതെന്നു പീഡിയാട്രിക് വിഭാഗം തലവന്‍ സുരേഷ് കുമാര്‍ പറഞ്ഞു. കൂടാതെ ചെയര്‍മാന്‍ പദ്മശ്രീ ആസാദ് മൂപ്പന്റെ നിര്‍ദ്ദേശപ്രകാരം ചികിത്സാ ചിലവുകള്‍ ഹോസ്പിറ്റല്‍ ഏറ്റെടുക്കുന്നതായി ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുക്മാന്‍ പി യും പറഞ്ഞു.
സെപ്തംബര്‍ ഒന്‍പതിനായിരുന്നു രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുറ്റിയാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്‍പതു വയസ്സുകാരനെയും മാതൃ സഹോദരനെയും ആസ്റ്റര്‍ മിംസിലേക്ക് കൊണ്ടുവന്നത്. ഓഗസ്റ്റ് അവസാനം കുട്ടിയുടെ പിതാവ് സമാന സാഹചര്യത്തില്‍ ന്യൂമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോഴായിരുന്നു കുട്ടിക്ക് ശ്വാസം മുട്ടല്‍ ഉണ്ടായത്. ഇത് ഗൗരവമുള്ള പകര്‍ച്ച വ്യാധിയാണോ എന്നായിരുന്നു ഡോ. സച്ചിത്തിനുണ്ടായ സംശയം. ഇക്കാര്യം ഉടന്‍ തന്നെ മിംസിലെ ഡോക്ടര്‍മാരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ ആശയവിനിമയമായിരുന്നു രോഗം പടരാതിരിക്കാനും പിഴവില്ലാത്ത ചികിത്സ നല്‍കാനും സഹായിച്ചത്. ഇതോടെ രോഗികളെ എത്തിക്കുന്നതിന് മുന്‍പ് തന്നെ സുസജ്ജമാകാന്‍ മിംസ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നു. ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റിന്റെ മികച്ച കരുതലിന്റെ തെളിവാണ് അവിടെ നിന്ന് ആര്‍ക്കും രോഗം പകരാതിരുന്നത്.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍ തന്നെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചു. വെന്റിലേറ്ററില്‍ കഴിഞ്ഞ ദിവസങ്ങള്‍ ഏറെ നിര്‍ണായകമായിരുന്നു. ഡോ. സതീഷിന്റെ നേതൃത്വത്തില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമായതോടെ ആരോഗ്യത്തില്‍ കാണിച്ചു തുടങ്ങിയതോടെ നാലാം ദിവസം വെന്റിലേറ്റര്‍ നീക്കം ചെയ്യുകയായിരുന്നു. ലോകത്ത് തന്നെ ആദ്യമായാണ് നിപ ബാധിച്ച് വെന്റിലേറ്ററില്‍ ആയിരുന്നു ഒരു രോഗി ജീവിതത്തിലേക്ക് തിരികെ എത്തുന്നത്.
ഭര്‍ത്താവിന്റെ മരണമുണ്ടാക്കിയ വിടവ് നികത്താന്‍ കഴിയില്ലെങ്കിലും എട്ടുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച പൊന്നോമനയും പ്രിയ സഹോദരനും ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലാണ് മരുതോങ്കര സ്വദേശിയായ യുവതി.
മോളികുലാര്‍ ലാബ് മേധാവി ഡോ വിപിന്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഷീലാമ്മ ജോസഫ് ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ നഴ്‌സിംഗ് വിഭാഗം ഹെഡ് അന്നമ്മ, എമര്‍ജന്‍സി ടീമിനെ പ്രതിനിധീകരിച്ചു ഡോ ജിജിന്‍ ജഹാന്ഗീര്‍ എന്നിവരും പങ്കെടുത്തു