മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെയുള്ള സി പി എം നേതാവിന്‍റെ പ്രസ്താവന പ്രതിഷേധാര്‍ഹം: ഐ എസ് എം

Kozhikode

കോഴിക്കോട്: മലബാറിലെ മുസ്ലിം പെണ്‍കുട്ടികള്‍ തട്ടമഴിച്ചു വെക്കാനുള്ള കാരണം ഇടതുപക്ഷത്തിന്റെ പോരാട്ടമാണ് എന്ന സി പി എം നേതാവ് അനില്‍കുമാറിന്റെ പ്രസ്താവനയോട് ഐ എസ് എം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി. മതനിരപേക്ഷത സമൂഹത്തെ അല്ല മതരഹിത സമൂഹമാണ് ഇടതുപക്ഷം ലക്ഷ്യം വെക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പ്രസ്താവന. കമ്മ്യൂണിസം പ്രചരിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലിബറലിസവും നാസ്തികതയുമാണ് പുതിയ തലമുറയില്‍ കുത്തിവെക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവനയെന്നും ഐ എസ് എം വിലയിരുത്തി.

ജെന്‍ഡര്‍ ന്യൂട്രല്‍ ചിന്തകള്‍ അപ്രയോഗികമാണ് എന്ന് വ്യക്തമായിട്ടും പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിന്നും ഒഴിച്ചുനിര്‍ത്താന്‍ സാധിക്കാത്തതിന്റെ കാരണവും മറ്റൊന്നുമല്ല. മത രഹിത സമൂഹ സൃഷ്ടിയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നത് എന്നതുകൊണ്ടാണ് ഈ ചര്‍ച്ചകള്‍ മുഴുവന്‍ അട്ടിമറിച്ച് ഈ ആശയങ്ങളെ വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സി പി എമ്മിന് മുസ്ലിം സമുദായത്തിന്റെ വിശ്വാസങ്ങളോട് മാത്രം എന്താണ് ഇത്ര പ്രശ്‌നമെന്ന് സമുദായ നേതൃത്വങ്ങള്‍ ചിന്തിക്കേണ്ടതിനോടൊപ്പം മുസ്ലിങ്ങളായ ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും ആലോചിക്കേണ്ടതുണ്ടെന്നും ഈ പ്രസ്താവനകളെക്കുറിച്ച് ഇടതുപക്ഷ നേതൃത്വം നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി ആവശ്യപ്പെട്ടു.