സംഘി, കമ്മി പാഠങ്ങളായി ധ്രൂവീകരിക്കപ്പെടുന്ന വര്‍ത്തമാനങ്ങള്‍

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

ല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്നത് പത്രമാരണമാണോ ശത്രുരാജ്യങ്ങള്‍ക്കു വേണ്ടിയുള്ള ചാരപ്രവൃത്തിയാണോ എന്ന് തിരിച്ചറിയാന്‍ കുറച്ചുകൂടി സമയമെടുക്കും. കാരണം നമുക്കിന്ന് വാര്‍ത്തയായി കിട്ടുന്നത് ഒന്നുകില്‍ സംഘി വെര്‍ഷന്‍ അല്ലെങ്കില്‍ കമ്മി വേര്‍ഷന്‍ ആണ്. Misinformation ന്റെ കാര്യത്തില്‍ രണ്ടു കൂട്ടരും കുടിച്ച വെള്ളത്തില്‍ നമ്പാന്‍ പറ്റാത്തവരാണ്. നിര്‍ഭാഗ്യവശാല്‍, 1980 കള്‍ വരെ ഇന്ത്യയില്‍ ഉണ്ടായിരുന്ന വിധത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ പറ്റുന്ന ഒരു മാധ്യമമോ മാധ്യമപ്രവര്‍ത്തകരൊ നമുക്ക് ഇന്ന് ഇല്ല. എല്ലാ വര്‍ത്തമാനങ്ങളും ഉടനടി കമ്മി പാഠവും സംഘി പാഠവുമായി ധ്രുവീകരിച്ചു പോകുന്നു. ഞാന്‍ ഏതെങ്കിലും സംഭവത്തിന്റെ സത്യാവസ്ഥയെ പറ്റി ഒരു തീരുമാനമെടുക്കുന്നത് ആ സംഭവം കേസ് ആയി ചുരുങ്ങിയത് 10 ന്യായാധിപന്മാരില്‍ കൂടി കടന്നുപോയതിനുശേഷം വരുന്ന വിധിയെ ആസ്പദമാക്കി ആണ്. ഇന്ത്യയിലെ ന്യായാധിപന്മാരില്‍ 50 ശതമാനം പേര്‍ എങ്കിലും നീതിമാന്മാരാണ് എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഞാന്‍ ജീവിക്കുന്നത്.

കാണാന്‍ ഏറ്റവും രസകരമായ കാഴ്ച കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന നിയമലംഘകരില്‍ മുമ്പന്‍ ആയ നിലമ്പൂരാന്‍ ചെസ്റ്റ് നമ്പറിട്ട് മറുനാടനെയും ക്രൈംനന്ദകുമാരനെയും ഏഷ്യാനെറ്റ് വിനുവിനെയും മറ്റും യാതൊരു നിയമ മുറകളും അനുസരിക്കാതെ പോലീസ് വേലക്കാരെ ഉപയോഗിച്ച് കേസെടുത്ത് ആക്രമിക്കുന്ന കാലത്ത് ‘ കൊല്ലവനെ, കൊല്ല് ‘ എന്ന് കമന്റ് ഇട്ടിരുന്ന കമ്മി ജിഹാദികളുടെ ഇപ്പോഴത്തെ വിലാപങ്ങളാണ്. അന്ന് മറുനാടനെതിരായ ഹിംസാഹ്വാനത്തില്‍ പങ്കെടുത്തിരുന്നത് വിദ്യാഭ്യാസമില്ലാത്ത ചില്ലറക്കാര്‍ ഒന്നുമല്ല. സാധാരണ ചുരുളിഭാഷ സംസാരിക്കുന്ന ജെല്ലിക്കെട്ട് സഖാവിന്റെ ഗുണ്ടാപ്രതിച്ഛായ ലഘൂകരിക്കാന്‍ അന്ന് ശ്രമിച്ചവരില്‍ കൊടും ബുദ്ധിജീവികളും ലോകാന്തരമാധ്യമപ്രവര്‍ത്തകരും ഒക്കെ ഉണ്ടായിരുന്നു.

അതുപോട്ടെ, നമ്മുടെ മുസ്ലിം സഹോദരന്മാര്‍ കമ്മി സഹോദരന്മാരുടെ അതേ ഗിയറില്‍ തന്നെ പ്രതിഷേധിക്കണമോ എന്ന് ഒന്ന് ആലോചിക്കണം. കാരണം, നമ്മുടെ നെവില്‍ റോയ് ശിങ്കം എന്ന പഹയന്‍ ഇപ്പോഴത്തെ കേസില്‍ എന്ന പോലെ ലോകമെങ്ങും ഉള്ള woke ആര്‍മിയെ പുഷ്ടിപ്പെടുത്താന്‍ ഡോളര്‍ ഒഴുക്കുന്ന ആളാണെങ്കിലും അയാള്‍ ചൈനയിലെ ഷി ജിന്‍പിങ്ങിനെ നിരുപാധികം അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആള്‍ കൂടി ആണ് . 11 ദശലക്ഷം ഉയ്ഘര്‍ മുസ്ലിം വംശജരെ പീഡിപ്പിക്കുന്ന കാര്യത്തിലും ശിങ്കത്തിന് ജിന്‍ പിങ്ങിന്റെ അതേ അഭിപ്രായമാണ്.

ഇന്ത്യയിലെ കമ്മീ സഹോദരന്മാരുടെ ഗിയറില്‍ പ്രതിഷേധിക്കാനാണ് താല്‍പ്പര്യം എങ്കില്‍ അതിനും കുഴപ്പമില്ല. കാരണം ചൈനയുമായി വ്യാപാര വ്യവസായബന്ധമുള്ള മുസ്ലിം രാജ്യങ്ങളില്‍ പലതും ഉമ്മത്തിനെക്കാള്‍ വലുതായി അധികാരപരവും സാമ്പത്തികവുമായ മെച്ചം കിട്ടുന്ന തരം പ്രായോഗിക സമീപനമാണ് പൊതുവേ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ മുസ്ലീങ്ങളുടെ രക്ഷകരായി നടിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍, പാക്കിസ്ഥാന്‍, അഫ്ഗാന്‍ താലിബാനികള്‍, സമ്പന്നന്‍മാരായ ഗള്‍ഫ് ഭരണാധികാരികള്‍ എന്നിവരൊക്കെ ചൈനയുമായി സൗഹൃദത്തിനായി കിണയുമ്പോള്‍ ചൈനീസ് ഭരണകൂടം പീഡിപ്പിക്കുന്ന ഒരു കോടിയിലേറെ വരുന്ന ഉയ്ഘര്‍ വംശജരെ ഓര്‍ക്കാറില്ല. ഇരട്ടത്താപ്പുകള്‍ നിറഞ്ഞതാണല്ലോ ജീവിതം.