‘നിങ്ങളുടെ കൂടെയാരുമില്ലെങ്കില്‍ ഒറ്റയ്ക്ക് നടക്കുക’

Opinions

ചിന്ത / എ പ്രതാപന്‍

തൃശ്ശൂരില്‍, സാഹിത്യ അക്കാദമിയില്‍, പി.എന്‍. ഗോപീകൃഷ്ണന്‍ രചിച്ച ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ രേവതി ലോള്‍, മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരന്‍ എസ്.ഹരീഷിന് പുസ്തകം നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. വെറുപ്പിന്റെ ശരീര ശാസ്ത്രം ,The Anatomy Of Hate, എഴുതിയ എഴുത്തുകാരി, വര്‍ഗ്ഗീയതയുടെ വെറുപ്പിന് ഇരയായ ‘മീശ ‘ എന്ന പുസ്തകത്തിന്റെ രചയിതാവിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചത് ഉചിതമായി.

ഗോപീകൃഷ്ണന്‍ തന്റെ പുസ്തകത്തിലെ ഒരു അദ്ധ്യായം ‘ ഏക് ലേ ചലോരേ ‘ വായിച്ചു. ഏക് ലേ ചലോരേ ടാഗോറിന്റെ പ്രശസ്തമായ വരികള്‍, നിങ്ങളുടെ കൂടെ ആരുമില്ലെങ്കില്‍ ഒററയ്ക്ക് നടക്കുക. തന്റെ അന്ത്യദിനങ്ങളില്‍ ഒററയ്ക്ക് നടന്ന വ്യഥിതനായ ഒരു വൃദ്ധനെ , ഗാന്ധിയെ, കുറിച്ചുള്ള ഒരു അദ്ധ്യായമായിരുന്നു അത്. ആ അദ്ധ്യായത്തില്‍ 1947 ജനുവരി 23 ന്റെ പ്രഭാതത്തില്‍, ഗാന്ധിയുടെ ഊന്നുവടിയായിരുന്ന മനു തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മയില്‍ നിന്ന് ഒരു രാംധുന്‍ പാടുന്നുണ്ട്.

‘രഘുപതി രാഘവ രാജാറാം
പതീത പാവന്‍ സീതാറാം
ഈശ്വര്‍ അള്ളാ തേരാ നാം
സബ്‌കോ സന്മതി തേ ഭഗവാന്‍ ‘.

ആ വരികള്‍ ഗോപീകൃഷ്ണന്‍ ചൊല്ലിയപ്പോള്‍ ഞാന്‍ ഓര്‍ത്തു ,
ഇതു പോലൊരു വൈകുന്നേരം, ഏതാണ്ട് ഇതേ സമയത്ത്, 5.17 ന് ആ പ്രാര്‍ത്ഥന നിലച്ചു പോയതിനെ കുറിച്ച്, ആ ഘാതകരെ കുറിച്ച്.
അക്കാദമിയില്‍ നിന്ന് നേരത്തെ ഇറങ്ങുമ്പോള്‍, ഗോപീകൃഷ്ണന്റെ പുസ്തകം ആ പ്രാര്‍ത്ഥന പോലെ എന്റെ ഉള്ളില്‍ മുഴങ്ങി.