ഗാസ കൂട്ടക്കുരുതിയില്‍ പ്രതിഷേധിക്കുക: കേരള ജംഇയ്യത്തുല്‍ ഉലമ

Kerala

കോഴിക്കോട്: ഫലസ്തീനില്‍ ഇസ്രായീല്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ മത രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ കൂട്ടായ പ്രതിഷേധം ഉയരണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പീഡിപ്പിക്കപ്പെടുന്നവരോടൊപ്പമാണ് ഇന്ത്യയിലെ ജനങ്ങള്‍ നിലകൊള്ളുന്നതെന്ന് അന്താരാഷ്ട്ര പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നാം ശ്രമിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

നിസ്സഹായരും നിരാലംബരുമായ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ഇസ്രായേലിന്റെ ക്രൂരതക്ക് വിധേയരാവുകയാണ്. എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തിയാണ് ഇസ്രായീല്‍ ഫലസ്തീനിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുന്നത്. ലോകത്തെ സായുധശക്തികള്‍ പലതും ഈ അതിക്രമത്തിന് പിന്തുണ നല്‍കുകയോ മൗനം പാലിക്കുകയോ ചെയ്യുകയാണ്. ഈ സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ക്ക് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം പ്രാര്‍ത്ഥനയുടേതാണ്. യുദ്ധക്കെടുതിയുടെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് വേണ്ടിയും ആ മേഖലയിലെ സമാധാന ശ്രമങ്ങള്‍ വിജയിക്കാനും എല്ലാവരും നിരന്തരമായി പ്രാര്‍ഥിക്കണമെന്ന് കെ ജെ യു അഭ്യര്‍ഥിച്ചു.

യോഗം കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. പി മുഹ്‌യിദ്ദീന്‍ മദീനി, ഈസാ മദനി, ഹുസൈന്‍ മടവൂര്‍, പി പി ഉണ്ണീന്‍ കുട്ടി മൗലവി, പ്രൊഫ മായിന്‍കുട്ടി സുല്ലമി, ഡോ. മുഹമ്മദലി അന്‍സാരി, അബ്ദുറസാഖ് ബാഖവി, പ്രസംഗിച്ചു.