ഞങ്ങള്‍ പുസ്തകങ്ങള്‍ പറയട്ടെ: ഷാര്‍ജ പുസ്തകോത്സവം നവംബര്‍ ഒന്നിന്

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: വിഖ്യാത ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ ഒന്നിന് തുടങ്ങും. കേരളപ്പിറവി ദിനത്തിലാണ് മലയാളിയുടെ ഏറെ സാന്നിധ്യമുള്ള പുസ്തകോത്സവത്തിന് യു എ ഇ ഷാര്‍ജയിലെ അക്ഷര നഗരിയില്‍ ആരംഭം കുറിക്കുന്നത്. 42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവമാണ് നവംബര്‍ ഒന്നിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടങ്ങി 12 ഞായറാഴ്ച വരെ നീണ്ടു നില്‍ക്കുക. ഞങ്ങള്‍ പുസ്തകങ്ങള്‍ പറയട്ടെ എന്ന ആപ്തവാക്യമാണ് ഇത്തവണത്തെ മേളയുടെ സന്ദേശം.

ദക്ഷിണ കൊറിയയാണ് ഇത്തവണത്തെ വിശിഷ്ടാതിഥി. അവരുടെ ചരിത്രം, നാഗരികത, കലകള്‍ എന്നിവയെക്കുറിച്ച് പഠിക്കാനുള്ള അവസരം ഇത്തവണയുണ്ട്. നൂറോളം രാജ്യങ്ങളിലെ പ്രസാധകര്‍ ഇത്തവണയും പങ്കെടുക്കും. പകര്‍പ്പവകാശം വാങ്ങുന്നതിലും വില്‍ക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേള. കഴിഞ്ഞ വര്‍ഷം 95 രാജ്യങ്ങളില്‍ നിന്നുള്ള 2,213ലധികം പ്രസാധകര്‍ പങ്കെടുത്തിരുന്നു.12 ദിവസവും പുസ്തക പ്രകാശനങ്ങള്‍ കൊണ്ട് നഗരി സജീവമാകും.1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരും 15 ലക്ഷത്തിലധികം പുസ്തകങ്ങളും പുസ്തകോത്സവത്തിലെത്തുമെന്നാണ് കരുതുന്നത്. എട്ടു ലക്ഷം അറബിക് പുസ്തകങ്ങളും മറ്റ് ഭാഷകളില്‍ നിന്നായി ഏഴ്് ലക്ഷം പുസ്തകങ്ങളുമുണ്ടാകും. ഇത്തവണ ആദ്യമായി 11 രാജ്യങ്ങള്‍ പുതുതായി പുസ്തകോത്സവത്തിനെത്തുന്നുണ്ട്. അറബ് രാജ്യങ്ങളില്‍ യു.എ.ഇയില്‍ നിന്നും ഈജിപ്തില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പ്രസാധകര്‍. അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമാണ് കൂടുതല്‍ പേരും.

മലയാളികളായ നിരവധി പേരുടെ പുസ്തകങ്ങള്‍ മേളയില്‍ പ്രകാശിതമാവുന്നുണ്ട്. ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം എഴുതിയ പതിനൊന്ന് കഥകളടങ്ങിയ സമാഹാരമായ ‘കാര്‍വാറിലെ രാക്ഷസ തിരമാല’ എന്ന പുസ്തകം നവംബര്‍ 7ന് പ്രകാശനം ചെയ്യും. പുന്നക്കല്‍ മുഹമ്മദലിയുടെ അഞ്ചാമത്തെ പുസ്തകമായ ‘കാല്‍പ്പാടുകളും ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും.

കരീന കപൂര്‍, കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ മാല്‍ക്കം ഗ്ലാഡ്വെല്‍, സ്വീഡിഷ് എഴുത്തുകാരന്‍ തോമസ് എറിക്‌സണ്‍,നൈജീരിയന്‍ തിരക്കഥാകൃത്തും എഴുത്തുകാരനുമായ വോള്‍ സോയിങ്ക, ബ്രീട്ടിഷ് പാകിസ്താനി നോവലിസ്റ്റ് മൊഹ്‌സിന്‍ ഹമീദ്, അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സുനിതാവില്ല്യംസ്, ഡച്ച് എഴുത്തുകാരന്‍ സ്വാമി പൂര്‍ണചൈതന്യ പങ്കെടുക്കും.