എം കെ രാമദാസ്
പനാജി: രാജ്യാന്തര ചലചിത്ര മേളയില്‍ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയരായ മലയാളികള്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരവസരം നല്‍കി മമ്മൂട്ടിയുടെ ചിത്രം. ജിയോ ബേബിയുടെ സംവിധാനത്തില്‍ തയ്യാറായ കാതല്‍ എന്ന പുത്തന്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശമാണ് ഐനോക്‌സ് സിനിമ കോംപ്ലക്‌സിലെ പ്രതിനിധികള്‍ക്ക് മുന്നില്‍ നടക്കുന്നത്.
തീയ്യറ്ററിലെ ഇരിപ്പിടങ്ങളെല്ലാം ദിവസങ്ങള്‍ക്ക് മുമ്പെ ബുക്ക് ചെയ്യപ്പെട്ടു. സുധി കോഴിക്കോടും മിന്നുമണിയും സിനിമയുടെ പ്രതിനിധികളായി ഗോവയിലെത്തിയിട്ടുണ്ട്. പ്രതീക്ഷകള്‍ വാനോളമെന്ന് ഇരുവരും പ്രതികരിച്ചു. മാസ്റ്റര്‍ ഡയറക്ടര്‍ മണിരത്‌നത്തിന്റെ ചിത്രമായ പൊന്നിയന്‍ സെല്‍വന്‍ 02 വിന്റെ പ്രഥമ പ്രദര്‍ശനവും ഇന്നാണ് നടക്കുന്നത്.

ചലചിത്രോത്സവത്തിലേയ്ക്ക് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അധികൃതര്‍ പ്രകടിപ്പിക്കുന്ന അനവധാനത ഗൗരവമായ ചര്‍ച്ചകള്‍ക്ക് ഇത്തവണയും ഹേതുവായി. ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചില സിനിമകള്‍ പ്രേക്ഷകരെ പൂര്‍ണമായി നിരാശരാക്കി. ചില ചിത്രങ്ങള്‍ അവസാനം വരെ കണ്ടിരിക്കാനുള്ള ക്ഷമ മിക്കവര്‍ന്നും ഉണ്ടായിരുന്നില്ല. ഫലമോ, കാണികളില്ലാതെ ഊ സിനിമകള്‍ക്ക് പ്രദര്‍ശനം പൂര്‍ത്തിയാക്കേണ്ടിവന്നു.
ഐനോക്‌സ് കോമ്പൗണ്ടിലെ മദ്യശാല തുറക്കുന്നതോടെയാണ് ശരിയ്ക്കും സിനിമ ചര്‍ച്ചകള്‍ സമ്പന്നമാവുന്നത്. ബിയര്‍ മാത്രമേ ലഭ്യമാവു വെങ്കിലും ഭൂരിഭാഗവും ഇതില്‍ സംതൃപ്തരാണ്. കണ്‍മുന്നില്‍ ജലത്തിലൂടെ തെന്നിനീങ്ങുന്ന കാസിനോകളുണ്ടെങ്കിലും തണുത്ത ബിയര്‍ നുണഞ്ഞ് തീയ്യറ്റര്‍ മുറ്റത്ത് ലോകസിനിമയെക്കുറിച്ച് വിശകലനം ചെയ്യാനാണ് ചലചിത്ര പ്രേമികളായ യുവാക്കള്‍ക്ക് താല്പര്യം.
അവിടെവെച്ചാണ് മണിപ്പൂരുകാരനായ ഇന്‍സര്‍ജിത് ടോംഗോയെ പരിചയപെടുന്നത്. ഗുവഹാത്തി സിനിമ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയാണ് ഇംഫാല്‍ സ്വദേശിയായ ഇന്‍സര്‍ജിത്. എഡിറ്റിംഗാണ് അയാളുടെ പഠനശാഖ . കൂടെ സംവിധാനവും പഠിക്കുന്നുണ്ടെന്ന് അയാള്‍ പറഞ്ഞു. വാണിജ്യ സിനിമ മാത്രമേ ലക്ഷ്യമായുള്ളുവെന്ന് തറപ്പിച്ചു പറയാന്‍ ആ ചെറുപ്പകാരന്‍ ഒട്ടും മടിച്ചില്ല. അങ്ങിനെയൊരു സിനിമയുണ്ടാക്കി പണം സമ്പാദിച്ചിട്ട് വേണം കല്യാണം കഴിക്കാനെന്നൊക്കെ അയാള്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ നിന്ന് വഴിമാറാനായി മണിപ്പൂരിനെക്കുറിച്ച് ഇന്‍സര്‍ജിത്തിനോടാരാഞ്ഞു. ഒരു നൊമ്പരമായി മനസ്സില്‍ കിടക്കുകയാണ് മണിപ്പൂര്‍ .
‘ ഞങ്ങളുടെ താമസസ്ഥലം മെയ്‌തൈ വംശജര്‍ക്ക് ഭൂരിപക്ഷമുള്ളയിടമാണ്. മറ്റു വിഭാഗങ്ങളിലുള്ളവര്‍ അവിടെ യഥേഷ്ടമുടെങ്കിലും സമാധനമുണ്ട്. വില്ലേജുകളില്‍ സമാധാനത്തോടെ ജീവിക്കാന്‍ പ്രയാസമാണ്. എപ്പോഴും മരണം മുന്നില്‍ വരാം. കുക്കികള്‍ മണിപ്പൂരിലേയ്ക്ക് കുടിയേറിയവരാണ്. അവര്‍ ആരുടെയോ കൈകളിലെ ഉപകരണങ്ങളാണ്. അവര്‍ക്ക് പട്ടികവര്‍ഗ്ഗ വിഭാഗമെന്ന പരിഗണനയുമുണ്ട്. ഇതെല്ലാം അവര്‍ക്ക് ആയുധങ്ങള്‍ എളുപ്പത്തില്‍ ശേഖരിക്കാന്‍ അവസരം നല്‍കുന്നുണ്ട്. പരിഹാരം അടുത്തൊന്നുമില്ല. ഭരണകൂടങ്ങള്‍ക്ക് താല്പര്യവുമില്ല . മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മെയ്‌തൈ വിഭാഗക്കാരാണ്. എന്നാല്‍ അവര്‍ മറ്റേതോ പാശത്താല്‍ ബന്ധിതരാണ്’
ഇന്‍സര്‍ജിത് പറഞ്ഞു. കുറച്ചുകൂടി അടുത്തേയ്ക്ക് നീങ്ങിയിരുന്ന് അയാള്‍ ആ രഹസ്യം ചുരുക്കി പറഞ്ഞു. ‘ഇരുവര്‍ക്കും രണ്ടു വീതം ഭാര്യമാരുണ്ട്. അവരിലൊരുവള്‍ കുക്കി വിഭാഗത്തിലുള്ളവരാണ്. ഈ സ്ത്രീകള്‍ക്കാണ് സര്‍വ്വ നിയന്ത്രണവും ‘ . ആറാമത്തെ ബിയര്‍ കുപ്പി തുറന്നതോടെ ഇന്‍സര്‍ജിത്തിന് വര്‍ത്തമാനത്തിന്റെ ഗതിമാറ്റാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല. അയാള്‍ ഒരുക്കിയ ഒരു സംഗീത ആല്‍ബം എനിക്ക് മുന്നില്‍ തുറന്നു വെച്ചു. കാമ്പസ് പ്രണയമാണ് തീം. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ഒടുവില്‍ പ്രണയത്തില്‍ എത്തിപ്പെടുന്ന ചെറുപ്പക്കാരനാണ് നായകന്‍. നായകന്‍ ഇന്‍സര്‍ജിത് തന്നെയാണന്ന് തോന്നും വിധമാണ് അയാള്‍ ആല്‍ബം പരിചയപ്പെടുത്തിയത്. ലഹരി തലയ്ക്ക് പിടിച്ചതോടെ കേരളത്തിലേയ്ക്ക് വരുമെന്നും അവിടെവെച്ച് താന്‍ സിനിമയെടുക്കുമെന്നും ആ മണിപ്പൂരി യുവാവ് പറഞ്ഞു.