പലസ്തീന്‍ ജനതയോടുള്ള കേരളത്തിന്‍റെ ഐക്യദാര്‍ഢ്യമാണ് ചലച്ചിത്രമേളയെന്ന് മുഖ്യമന്ത്രി

Thiruvananthapuram

തിരുവനന്തപുരം: പൊരുതുന്ന പലസ്തീന്‍ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യം ലോകത്തെ അറിയിക്കുക കൂടിയാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപൂര്‍വ്വം ചലച്ചിത്ര മേളകള്‍ക്ക് മാത്രമേ ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാകൂ. കെനിയയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന വനൂരി കഹിയുവിനെ സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് നല്‍കി ആദരിക്കുന്നതിലൂടെ നമ്മുടെ നിലപാട് കൂടിയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൗമ്മോ ലഹളപോലെ അധിനിവേശവിരുദ്ധ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട നിരവധി പോരാട്ടങ്ങളാല്‍ സമ്പന്നമാണ് കെനിയയുടെ ചരിത്രം. അധിനിവേശ ശക്തികള്‍ കെനിയയില്‍ നിന്ന് ഒഴിഞ്ഞു പോയിട്ടും കൊളോണിയലിസത്തിന്റെ ശേഷിപ്പുകള്‍ ആ മണ്ണില്‍ ഇനിയും അവശേഷിക്കുന്നുണ്ട്. അത്തരം വിലക്കുകളെയും എതിര്‍പ്പുകളെയും അവയോട് പടവെട്ടി മുന്നേറുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള കലാകാരിയാണ് വനൂരി കഹിയു. ഇത്തരം കലാപ്രവര്‍ത്തകരെ ആദരിക്കുക വഴി ഈ ചലച്ചിത്രോത്‌സവവും നമ്മുടെ നാടും ആര്‍ക്കൊപ്പമാണ് നില കൊള്ളുന്നത് എന്നുകൂടി വ്യക്തമാക്കുകയാണന്നും അദ്ദേഹം പറഞ്ഞു.