മകളെ ചരിച്ചുകിടത്തി മഴുകൊണ്ട് വെട്ടിക്കൊന്ന പ്രതി ആത്മഹത്യ ചെയ്തു

Kerala

കൊല്ലം: മകളെ ചരിച്ചുകിടത്തി മഴുകൊണ്ട് വെട്ടിക്കൊന്ന പ്രതി ജീവനൊടുക്കി. മാവേലിക്കരയില്‍ ആറ് വയസ്സുകാരി മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ആണ് ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. കേസിന്റെ വിചാരണക്ക് ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി ജീവനൊടുക്കിയത്. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.

മഹേഷ് നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മകളെ കൊന്ന കുറ്റത്തിന് പിടിയിലായി ജയിലില്‍ കഴിയവെ ജൂണ്‍ എട്ടിന് മഹേഷ് കത്തി ഉപയോഗിച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീമഹേഷ് ദിവസങ്ങളോളം ഐസിയുവില്‍ കഴിഞ്ഞിരുന്നു. പിന്നീട് കടുത്ത നിരീക്ഷണത്തിലായിരുന്ന പ്രതി ഇന്ന് വിചാരണ കഴിഞ്ഞ് മടങ്ങവേയാണ് ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. കൂടെയുണ്ടായിരുന്ന പൊലീസുകാരോട് മൂത്രമൊഴിക്കാനെന്ന് പറഞ്ഞ് പോയ പ്രതി രണ്ട് പൊലീസുകാരെ തള്ളി മാറ്റിയ ശേഷം ട്രാക്കിലേക്ക് ചാടിയാണ് ജീവനൊടുക്കിയത്.

ജൂണ്‍ ഏഴിനായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കിയ അതിക്രൂരമായ കൊലപാതകം പ്രതി നടത്തിയത്. പുന്നമൂട് ആനക്കൂട്ടില്‍ വീടിന്റെ സിറ്റൌട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറ് വയസുകാരിയായ മകള്‍ നക്ഷത്രയെ ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കൈയ്യില്‍ ഒളിപ്പിച്ച മഴു ഉപയോഗിച്ച് 38 കാരനായ ശ്രീമഹേഷ് അതിക്രൂരമായി അടിച്ച് കൊലപ്പെടുത്തുകയാണ് ചെയ്തത്. ഈ സമയം അപ്രതീക്ഷിതമായി അവിടേക്ക് കയറിവന്ന അമ്മ സുനന്ദയേയും ഇയാള്‍ ആക്രമിച്ചിരുന്നു.