ചിന്ത / ഡോ: ആസാദ്
ജോര്‍ജ് ഓര്‍വെല്‍ സ്വപ്നത്തില്‍ എം മുകുന്ദനോട് സംസാരിച്ചു. പരിഭവത്തിലായിരുന്നു തുടക്കം. ”നീ പാരീസില്‍ വന്നിട്ട് എന്നെ മാത്രം കണ്ടില്ല. ആ കിഴവന് വിക്തോര്‍ ഹ്യൂഗോവിനെവരെ പോയിക്കണ്ടു. ഹെമിങ് വേയെയും ജെയിംസ് ജോയ്സിനെയും നീ കണ്ടു. ഞാന്‍ മാത്രം നിനക്കു വേണ്ടാത്തവനായി”.
‘നീ എന്നെ ബോധപൂര്‍വ്വം മറന്നതാണ്. നിന്റെ കമ്യൂണിസ്റ്റ് പ്രേമമാണ് അതിനു കാരണം’. ഓര്‍വെല്‍ ഒന്നു നിര്‍ത്തിയിട്ടു പറഞ്ഞു. ”നീ മഹാനായ എഴുത്തുകാരനാണ്. പക്ഷേ, നിന്റെ അമിതമായ കമ്യൂണിസ്റ്റ് ഭ്രാന്ത് നിന്നെ എന്റെ അനിമല്‍ഫാമിലെ പന്നിയെപ്പോലെ ഒരാളാക്കി മാറ്റും”.

മുകുന്ദന് ജോര്‍ജ് ഓര്‍വെലിനെ വീണ്ടും നമ്മുടെ വായനയിലേക്കും ചര്‍ച്ചയിലേക്കും കൊണ്ടുവരുന്നു. ഒരു പക്ഷേ, ഒരിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുകയോ ഒപ്പം നടക്കുകയോ ചെയ്ത് ആ പാര്‍ട്ടി വിട്ടുപോയ മനുഷ്യരെ സ്വാഭാവികമായി ഓര്‍ക്കുകയാവണം. അല്ലെങ്കില്‍ കമ്യൂണിസ്റ്റ് വിമര്‍ശനത്തിന്റെ പുനര്‍വായനക്ക് അദ്ദേഹം മറ്റേതോ വിധത്തില്‍ നിര്‍ബന്ധിതനായതാവണം. അങ്ങനെ ഓര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സമകാലിക രാഷ്ട്രീയ സന്ദര്‍ഭം പ്രസക്തമാണ്.
ഓര്‍വെലിനോട് അവസാനമായി മുകുന്ദന് ചോദിക്കുന്നു: ”ജോര്‍ജ് ഓര്‍വെല്‍, ഞാന്‍ പാരീസില്‍ വന്ന് നിങ്ങള്‍ ജീവിച്ച ഇടങ്ങളെല്ലാം കണ്ടു. നിശ്ശബ്ദം ഞാന്‍ നിങ്ങള്‍ക്ക് ആദരവുകള്‍ അര്‍പ്പിച്ചു. ഇനി നിങ്ങള്‍ക്ക് എന്നെക്കുറിച്ച് ഒരു പരാതിയുമില്ലല്ലോ?”

”ഉണ്ട്. നീ എത്രയും വേഗം പിണറായി വിജയന്റെ സ്വാധീനത്തില്‍നിന്ന് രക്ഷപ്പെടണം” ഓര്‍വെല്‍ പറഞ്ഞു.
അപ്പോള്‍ താന്‍ എത്തിപ്പെട്ട നിസ്സഹായാവസ്ഥ മുറിച്ചു കടക്കാന്‍ അകത്തിരുന്ന് മുകുന്ദനെ പ്രേരിപ്പിക്കുന്ന ഒരകമുകുന്ദനുണ്ട്. അയാളാണ് പുറത്തു ചാടുന്നത്. അയാള്‍ക്ക് സ്വന്തമായി ചിലതു പറയാനുണ്ട്. അത് താനാര്‍ജ്ജിച്ച ലോകബോദ്ധ്യത്തില്നിന്നും തന്റെ അനുഭവത്തില്നിന്നുമുള്ളതാണ്. തന്നെ വലയം ചെയ്തിരിക്കുന്ന ഒരു സ്വാധീനത്തില്‍നിന്ന് തനിക്കു മുക്തനായേ പറ്റൂ. അതിന് ചിലതെല്ലാം തുറന്നു പറയണം. അതിന്റെ ആമുഖമല്ലാതെ മറ്റെന്താണ് ഈ സ്വപ്നം? തന്നെ നിശ്ശബ്ദ വിധേയനാക്കുന്ന, ഉരിഞ്ഞു മാറ്റേണ്ട സ്വാധീനം പിണറായി വിജയനാണെന്ന്, വിജയനെ കേന്ദ്രീകരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് ഏറെക്കുറെ തുറന്നു പറഞ്ഞിരിക്കുന്നു മുകുന്ദന്.

ഇതു വായിച്ച് എഴുത്തിലെ ഒരു യാദൃച്ഛിക സ്ഖലിതമെന്ന് നിനച്ചിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ ഇന്നലെ കോഴിക്കോട് പ്രസ്ക്ലബ്ബില്‍ പൊട്ടിത്തെറിച്ചിരിക്കുന്നു മുകുന്ദന്. അതിന്റെ പൊള്ളുന്ന ചീളുകള്‍ ഇന്നത്തെ പത്രത്തില്‍ ഞാന്‍ കണ്ടു. അദ്ദേഹം പറയുന്നു:
”ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും വേര്‍തിരിക്കേണ്ട അതിര് എവിടെയാണെന്ന് നമുക്ക് മനസ്സിലാവാതെയായിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് ഇടതുപക്ഷ മനോഭാവമുണ്ടെന്ന് പൊതുവേ പറയാറുണ്ട്. എന്നാല്‍ നമ്മള് പിന്തുടരുന്ന വഴി മൂലധന വ്യവസ്ഥിതിയുടേതാണ്. അതിന്റെ നിയമങ്ങളും സ്വഭാവങ്ങളുമാണ്. ഇവയൊന്നും ഇടതുപക്ഷ ചിന്തയുടെ കൂടെ പോവുന്നവയല്ല. ഇടതുപക്ഷമാണെന്ന് പറഞ്ഞുകൊണ്ടുതന്നെ ഈ മൂലധന വ്യവസ്ഥയുടെ സ്വഭാവ വിശേഷങ്ങളെല്ലാം സ്വാംശീകരിക്കുകയാണ് നമ്മള് ചെയ്യുന്നത്. അതുകൊണ്ടാണ് ഇവിടെ ഇടതുപക്ഷം ദുര്‍ബ്ബലമായി വരുന്നത്”.

ഇതില്‍ക്കൂടുതല്‍ വ്യക്തമായി വാസ്തവം പറയുന്നതെങ്ങനെ? ഓര്‍വെലിനെ പിറകില്‍ നിര്‍ത്തി മുകുന്ദന് പറഞ്ഞു തുടങ്ങുകയാണോ? കേരളത്തില്‍ പലമട്ടു വഴങ്ങിനിന്ന എഴുത്തുകാരില്‍നിന്ന് ആത്മപരിശോധനയുടെയും വീണ്ടുവിചാരത്തിന്റെയും ധീരമായ വിമര്‍ശനത്തിന്റെയും ശബ്ദം ഉയര്‍ന്നു തുടങ്ങുകയാണോ? എങ്കില്‍ മലയാളിക്ക് ആശ്വസിക്കാനും സന്തോഷിക്കാനും വഴിയുണ്ട്.
സച്ചിദാനന്ദന് ഇന്നലെ പറഞ്ഞതും ഇതുപോലൊരു സ്വയം വിമര്‍ശനമാണല്ലോ. അതിന്റെ മുനയും ചെന്നു മുട്ടുന്നത് ഒരേയിടത്താണല്ലോ.
”’നാറുന്ന ചളിയില്‍ ഞാന്‍
നില്ക്കുന്നൂ, കൊടിയെല്ലാം
കാവിയായ് മാറുന്നതും
നോക്കി, ഊമയെപ്പോലെ”.
കേരളീയ ജീവിതത്തില്‍ ദര്‍ശനങ്ങളുടെ വേറിട്ട വെളിച്ചങ്ങള്‍ പൊലിഞ്ഞുപോകുന്നതും മൂലധന വ്യവഹാരങ്ങളുടെ ഇരുട്ടില്‍ എല്ലാം ഒന്നാകുന്നതും ഭയപ്പെടുത്തുന്നുണ്ട്. നമ്മുടെ പ്രഗത്ഭരായ എഴുത്തുകാര്‍ അതേപ്പറ്റി പറയാന്‍ മൗനജീവിതം ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു. നന്നായി. മുകുന്ദനും സച്ചിദാനന്ദനും അഭിവാദ്യം.