ഇനി നവകേരള കാരവാനും; മുഖ്യമന്ത്രിക്ക് സ്റ്റാഫിനൊപ്പം സഞ്ചരിക്കാന്‍ കാരവാന്‍ വാങ്ങുന്നത് പരിഗണനയില്‍

Kerala

തിരുവനന്തപുരം: നവകേരള ബസ്സിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാഫിനൊപ്പം സഞ്ചരിക്കാവുന്ന കാരവന്‍ വാങ്ങുന്നു. ഇക്കാര്യം ശരിവെക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളാണ് അദ്ദേഹത്തിനൊപ്പം യാത്രയില്‍ സുരക്ഷ ഒരുക്കിയ ഉദ്യോഗസ്ഥരും പറയുന്നത്. മുഖ്യമന്ത്രിക്കും സ്റ്റാഫിനും സഞ്ചരിക്കാന്‍ പുതിയ കാരവാന്‍ വാങ്ങുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇത് സംബന്ധിച്ച ആശയം മുന്നോട്ടു വെച്ചത് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എ ആര്‍ അജിത്കുമാറാണ്.

യാത്രാവേളയില്‍ ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് കാരവന്‍ സൗകര്യം ഒരുക്കണമെന്നാണ് അജിത് കുമാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മുഖ്യമന്ത്രിക്കു കനത്ത സുരക്ഷയാണ് പൊലീസ് ഭാവിയിലും ഒരുക്കുകയെന്ന് ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രാധാന്യം കണക്കിലെടുത്ത് സഞ്ചരിക്കുന്ന ഓഫിസ് സൗകര്യമൊരുക്കാന്‍ കാരവനു സാധിക്കും. രണ്ടോ മൂന്നോ സ്റ്റാഫിനൊപ്പം സഞ്ചരിക്കാനാവുന്ന, വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യമുള്ള വാഹനമാണ് അഭികാമ്യമെന്നും അജിത് കുമാര്‍ പറഞ്ഞു.

‘നവകേരള യാത്രയ്ക്ക് ആധുനിക സൗകര്യങ്ങളുള്ള ബസും അനുബന്ധ സംവിധാനങ്ങളും അനിവാര്യമായിരുന്നുവെന്നാണ് അജിത് കുമാര്‍ പറയുന്നത്. യാത്ര സമാപിച്ചശേഷം പൊലീസ് ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തലും ഇതാണ്. വി.ഐ.പികള്‍ ഒരേ സ്ഥലത്തേക്ക് ഒരേസമയം യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തര്‍ക്കും പ്രത്യേകം സുരക്ഷയൊരുക്കുന്നത് അപ്രായോഗികമായിരുന്നു. വലിയൊരു തലത്തില്‍ ബസ് മികച്ച മാതൃകയാണ്. സമാന മാതൃകയില്‍, സഞ്ചരിക്കുന്ന വാഹനം സ്ഥിരമായി മുഖ്യമന്ത്രിക്ക് ആവശ്യമാണ്. മാധ്യമങ്ങളാണ് എല്ലാം കോംപ്ലിക്കേറ്റഡാക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.

മുഖ്യമന്ത്രിയല്ല ആരായാലും എല്ലാ ദിവസവും ഒരിടത്തിരുന്നു ജോലിചെയ്യുന്ന കാലം കഴിഞ്ഞു. കോവിഡ് കാലത്ത് വര്‍ക് ഫ്രം ഹോം ശീലിച്ചിരുന്നു. ആ കാലത്തും അതിനുശേഷവുമായി സര്‍ക്കാരിലെ എല്ലാ ഫയലും ഇ ഫയല്‍ ആയി. എവിടെയിരുന്നും നോക്കാം. മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ മാത്രം ഇരുന്നു ജോലി ചെയ്യണമെന്നു പറയുന്നതിന്റെ യുക്തി എന്താണ്? അദ്ദേഹത്തിനു സഞ്ചരിക്കുന്ന ഓഫീസാണ് വേണ്ടത്. അത്യാവശ്യം രണ്ടോ മൂന്നോ സ്റ്റാഫിനുകൂടി അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാന്‍ കഴിയുന്ന, വീഡിയോ കോണ്‍ഫ്രന്‍സിങ് സൗകര്യം അടക്കമുള്ള, കാരവന്‍ ആണ് ആവശ്യം.

അതേസമയം മുഖ്യമന്ത്രിയുടെ യാത്രയ്ക്കും ദുരന്തനിവാരണ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്. നിലവില്‍ പ്രതിമാസം 80 ലക്ഷം രൂപ എന്ന നിരക്കിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്. ഇതു സംബന്ധിച്ച് സ്വകാര്യ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിട്ടിരുന്നു.

നേരത്തെ തന്നെ തീരുമാനിക്കുകയും പിന്നീട് ചെലവ് കാരണം ഒഴിവാക്കുകയും ചെയ്ത ഹെലികോപ്റ്റര്‍ ആശയമാണ് വീണ്ടും പൊടിത്തട്ടിയെടുത്തത്. നിത്യ ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ സംസ്ഥാനം നട്ടം തിരിയുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനൊരുങ്ങുന്നതെന്നതാണ് വിമര്‍ശനം. കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം ആ കരാര്‍ പുതുക്കിയില്ല. രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തുകയാണ്. അതിനിടെയാണ് കാരവനും വാങ്ങുന്നത്.