സിലബസ് പഠിപ്പിക്കല്‍ മാത്രമല്ല അധ്യാപനമെന്ന് നടന്‍ പ്രേംകുമാര്‍

Kerala

കോഴിക്കോട്: സിലബസ് പഠിപ്പിക്കല്‍ മാത്രമായി അധ്യാപനത്തെ കാണരുതെന്ന് നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേം കുമാര്‍. അധ്യാപനത്തെ അധ്വാനമായി കാണരുത്. പഴയ കാലത്ത് പരിമിതമായ പഠന സൗകര്യങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ അന്നത്തെ അധ്യാപകര്‍ അധ്യാപനത്തെ മഹത്തായ കര്‍മ്മമായി കണ്ടവരായിരുന്നു. അവരുടെ പിന്‍ഗാമികളായി പുതിയ അധ്യാപകര്‍ മാറണമെന്നും ക്ലാസ്സില്‍ എന്ന് വടി എടുക്കേണ്ടി വരുന്നുവോ അന്ന് നിങ്ങളിലെ അധ്യാപിക പരാജയപ്പെടുകയാണെന്നത് തിരിച്ചറിയണമെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസങ്ങളിലായി കോഴിക്കോട്ട് നടക്കുന്ന കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസോറി ടി ടി സി ആന്റ് പ്രീ െ്രെപമറി ടി ടി സി (ഇംഗ്‌ളീഷ് മീഡിയം) ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിയിലെ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക ജൂബിലി ഹാളിലെ പ്രൊഫ. ശോഭീന്ദ്രന്‍ നഗറില്‍ നടന്ന ചടങ്ങില്‍ കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കെ സതീശന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശോഭീന്ദ്രന്‍ സ്മൃതി വ്യക്ഷം പദ്ധതി പ്രേംകുമാര്‍ കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ മുഖ്യ രക്ഷാധികാരി എം എ ജോണ്‍സണ് മാവിന്‍ തൈ കൈമാറി ഉദ്ഘാടനം ചെയ്തു.

മലബാര്‍ മേഖലയില്‍ അറിയപ്പെടാത്ത കോട്ടൂര്‍കോണം മാവിന്‍ തൈ കേരളത്തിലെ 14 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 80 സെന്ററുകളില്‍ സ്മൃതി വൃക്ഷമായി വളരും. കോഴിക്കോട്ടെ മുളുകുളം നഴ്‌സറിയാണ് വിതരണം ചെയ്തത്. ഗായകന്‍ വി ടി മുരളി മുഖ്യാതിഥിയായി. എം എ ജോണ്‍സണ്‍, കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രതാപ് മൊണാലിസ, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ കെ ബി മദന്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.