മരത്തടിയില്‍ വിസ്മയം തീര്‍ത്ത് ശശിധരന്‍

Creation

കോഴിക്കോട്: മരച്ചില്ലയില്‍ സുന്ദര ശില്‍പ്പങ്ങള്‍ കൊത്തിയെടുത്ത് ചിത്രകലയ്ക്ക് പുതിയ മാനം നല്‍കുകയാണ് പെരുമ്പാവൂര്‍ സ്വദേശി പി എ ശശിധരന്‍. പക്ഷികളും മത്സ്യങ്ങളും മനുഷ്യ രൂപങ്ങളുമുള്‍പ്പെടെ മനോഹരമായ നിരവധി ശില്‍പ്പങ്ങളാണ് അദ്ദേഹം കൊത്തിയെടുത്തത്. നല്ലൂരില്‍ നടക്കുന്ന ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിലാണ് ശശിധരന്റെ കരവിരുത് ജനത്തെ ആകര്‍ഷിക്കുന്നത്.

മരത്തടിയില്‍ ചിത്രങ്ങള്‍ വരച്ച് കട്ട് ചെയ്‌തെടുക്കുകയാണ് സാധാരണ ചെയ്യുന്നത്. അല്ലാത്തപക്ഷം മരത്തടിയുടെ രൂപത്തിനനുസൃതമായ രൂപങ്ങളാണ് നിര്‍മ്മിക്കാറുള്ളതെന്ന് ശശിധരന്‍ പറയുന്നു. വെറും ശില്‍പങ്ങള്‍ക്ക് പകരം ‘ബ്രേക്ക് ദി ചെയിന്‍’ പോലെയുള്ള ആശയത്തെ അടിസ്ഥാനമാക്കിയും മരത്തടിയില്‍ കരവിരുത് തീര്‍ക്കാറുണ്ട്. മഹാഗണി, തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങളുടെ ഒറ്റത്തടിയിലാണ് ശില്പങ്ങള്‍ കൊത്തിയെടുക്കുന്നത്.

നേരത്തെ ബി.എസ്.എന്‍.എല്ലില്‍ ജോലി ചെയ്തിരുന്ന ശശിധരന്‍ വിരമിച്ച ശേഷമാണ് വുഡ് കാര്‍വിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദേശീയ, സംസ്ഥാന തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഈ മേഖലയില്‍ ലഭിച്ചിട്ടുണ്ട്.