കണ്ണഞ്ചിപ്പിച്ച് വര്‍ണ വിസ്മയം; വെളിച്ച വിരുന്നായി ഡ്രോണ്‍ ഷോ

Kerala

കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി മറീനാ ബീച്ചിന്റെ ആകാശത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത ഡ്രോണ്‍ ലൈറ്റ് ഷോ കാഴ്ച്ചക്കാര്‍ക്ക് സമ്മാനിച്ചത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചാവിരുന്ന്. കേരളത്തില്‍ തന്നെ ആദ്യമായി നടത്തിയ ഡ്രോണ്‍ പ്രദര്‍ശനമാണ് വര്‍ണ്ണ കാഴ്ച്ചകളാല്‍ കണ്ണുകള്‍ക്ക് മുന്നില്‍ വിസ്മയങ്ങള്‍ തീര്‍ത്തത്.

ബേപ്പൂര്‍ മറീനാ ബീച്ചില്‍ അക്ഷമരായി കാത്തുനിന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ രാത്രി 8.47 ഓടെ ഡ്രോണുകള്‍ പറന്നുയര്‍ന്നു. കൈയ്യടികളോടെ ഡ്രോണ്‍ വരവിനെ സ്വീകരിച്ച ആയിരങ്ങള്‍ മൊബൈല്‍ ക്യാമറകള്‍ ഉപയോഗിച്ച് ഓരോ ദൃശ്യങ്ങളും ഒപ്പിയെടുത്തു.

പതിമൂന്ന് മിനുട്ടുകള്‍ നീണ്ട ഡ്രോണ്‍ ഷോയില്‍ ‘വെല്‍ക്കം ടു ബേപ്പൂര്‍’, കേരള ടൂറിസം ലോഗോ, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, വളയങ്ങള്‍, ലൈറ്റ് ഹൗസ്, ഓളപ്പരപ്പില്‍ ഒഴുകുന്ന ബോട്ട്, ചലിക്കുന്ന മത്സ്യം, ഗ്ലോബല്‍, കഥകളി രൂപം, നര്‍ത്തകി രൂപം, താളുകള്‍ മറിക്കുന്ന പുസ്തകം, ബേപ്പൂര്‍ ഫെസ്റ്റ് ലോഗോ, ഇന്ത്യന്‍ ഭൂപടം തുടങ്ങിയ ദൃശ്യങ്ങളാണ് തെളിഞ്ഞത്.

ടൂറിസം, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ് കെ സജീഷ് എന്നിവരുള്‍പ്പടെ നിരവധിയാളുകള്‍ ഡ്രോണ്‍ കാഴ്ച്ചകള്‍ വീക്ഷിക്കാനായി മറീന ബീച്ചില്‍ സന്നിഹിതരായിരുന്നു.

കേരളത്തില്‍ ആദ്യമായിട്ടാണ് ഡ്രോണ്‍ ഷോ സംഘടിപ്പിച്ചത്. ഷോയില്‍ 250 ഡ്രോണുകള്‍ അണിനിരന്നു. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഐ.ഐ.ടി സ്റ്റാര്‍ട്ടപ്പ് ആയ ബോട്ട്‌ലാബ് ഡൈനമിക്‌സ് ആണ് ഡ്രോണ്‍ഷോ സംഘടിപ്പിച്ചത്. ഇന്ത്യയില്‍ ഇതര സ്ഥലങ്ങളില്‍ ഡ്രോണ്‍ ഷോ നടത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ ഷോ നടത്തിയ സ്ഥലമെന്ന പ്രത്യേകതയും ഇനി ബേപ്പൂരിന് സ്വന്തം.