കാവുകളുടെ സംരക്ഷണം ശാസ്ത്രീയമാവണം: ജി ഉണ്ണികൃഷ്ണന്‍

Kozhikode

കോഴിക്കോട്: വിശ്വാസങ്ങളിലൂടെയും വിലക്കുകളിലൂടെയുമാണ് കേരളത്തില്‍ ഇത്രകാലവും കാവുകള്‍ സംരക്ഷിക്കപ്പെട്ടതെന്നും കാവുകളുടെ സംരക്ഷണം ഇനി മുതല്‍ ശാസ്ത്രീയമാവണമെന്നും ജി ഉണ്ണികൃഷ്ണന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷനില്‍ കാവുകള്‍ കേരളം സംരക്ഷിക്കേണ്ട വിശുദ്ധ വനങ്ങള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെക്കന്‍ കേരളത്തിലെ കാവുകളില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതല്‍ കാണാമെന്ന് തുടര്‍ന്ന് സംസാരിച്ച
എം രാജേന്ദ്രപ്രസാദ് സൂചിപ്പിച്ചു. കാവുകള്‍ കേരളത്തിലുടനീളം ഏകശിലാത്മകമായല്ല നിലനില്‍ക്കുന്നതെന്നും വൈവിധ്യമാര്‍ന്ന ആരാധനാഘടകങ്ങള്‍ അടങ്ങിയ കാവുകള്‍ നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ്രാവിഡ സംസ്‌കാരത്തിന്റെ അമ്മ വീടുകളാണ് കാവുകളെന്നും കേവലം ആരാധനാ കേന്ദ്രങ്ങള്‍ എന്നതിനപ്പുറം കേരളത്തിന്റെ സ്വാഭാവികതയുടെയും സംസ്‌കാരത്തിന്റെയും ഭാഗം കൂടിയാണ് അവയെന്നും മോഡറേറ്ററായ മൈന ഉമൈബാന്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ കാവുകളുടെ സംരക്ഷണം വിശാലാര്‍ത്ഥത്തില്‍ നമ്മുടെ ആവാസവ്യവസ്ഥയുടെ തന്നെ സംരക്ഷണമാണെന്നും അവര്‍ പറഞ്ഞു.