വീട്ടിലെ പ്രസവം, അക്യുപങ്ചര്‍ ചികിത്സകന്‍ അറസ്റ്റില്‍

Thiruvananthapuram

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വ്യാജ അക്യുപങ്ചര്‍ ചികിത്സകന്‍ പിടിയില്‍. വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. ശിഹാബുദ്ദീനെ എറണാകുളത്ത് നിന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പിടികൂടിയത്.

ചൊവ്വാഴ്ചയാണ് പാലക്കാട് സ്വദേശിനിയായ ഷമീറയും നവജാതശിശുവും പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. പ്രസവത്തിന് ശേഷമുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണത്തിനിടയാക്കിയത്. കഴിഞ്ഞ ദിവസം യുവതിയുടെ ഭര്‍ത്താവ് നയാസിനെ അറസ്റ്റ് ചെയ്തിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.