അധ്യാപകർക്ക് 5 വർഷത്തെ ശമ്പളം നൽകാത്തത് കടുത്ത മനുഷ്യാവകാശ ലംഘനം: ഷിബു ബേബി ജോൺ

Thiruvananthapuram

തിരു: 2016 മുതൽ എയ്ഡഡ് സ്കൂളുകളിൽ നിയമിതരായി 2021 ൽ സർവ്വീസ് മാത്രം പരിഗണിച്ച് 5 വർഷത്തെ ശമ്പളം തടഞ്ഞുവച്ച സർക്കാരിൻ്റെ നീതിനിഷേധത്തിനെതിരെ കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷൻ്റെ (KATA ) നേതൃത്വത്തിൽ അധ്യാപകപ്രതിനിധികൾ സെക്രട്ടറിയേറ്റിൽ ഏകദിന ഉപവാസ സമരം നടത്തി. 2018 മുതൽ പി.എസ്.സി മുഖാന്തിരം നിയമിതരായ അധ്യാപകർക്ക് നാളിതുവരെ യാതൊരു മുടക്കവും കൂടാതെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകി പോരുന്നു. എന്നാൽ 5000 ത്തോളം വരുന്ന എയ്ഡഡ് അധ്യാപകരുടെ 2016 മുതൽ 2021 വരെയുള്ള കാലയളവ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുന്നത് ഒരു തൊഴിലാളി സർക്കാരിന് ഭൂഷണമല്ല എന്ന് ആർ.എസ്.പി.സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ ചിറ്റമ്മ നയത്തിനെതിരെ പ്രതികരിക്കുമെന്നും സർക്കാർ ഈ സമരത്തിനു നേരെ മുഖം തിരിക്കുകയാണങ്കിൽ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടു പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.എ. ടി.എ ആക്ടിംഗ് പ്രസിഡൻ്റ് ബി. ശ്രീപ്രകാശ് അധ്യക്ഷത വഹിച്ചു. ശ്രീ.എ.വി ഇന്ദുലാൽ (ജന:സെക്രട്ടറി KATA ) സ്വാഗതം പറഞ്ഞു. സമാപന സമ്മേളനംനാരങ്ങാനീര് നൽകി കൊണ്ട് UDF കൺവീനർ എം.എം. ഹസൻ അവസാനിപ്പിച്ചു. എം.വിൻസെൻ്റ് എം.എൽ.എ, അഡ്വ. സി. പി സുധീഷ്കുമാർ, കെ.എസ്. സനൽകുമാർ, ചവറ ജയകുമാർ, ഷജീർ ഖാൻ വയ്യാനം, ഹബീബ് മാസ്റ്റർ, പി.ആർ. അനിൽകുമാർ,അജിതകുമാരി, വട്ടപ്പാറ അനിൽ, അരുൺ കുമാർ, കമ്പനാരായണൻ എന്നിവർ പ്രസംഗിച്ചു. രാധാകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.