പൂക്കോട് ആള്‍ക്കൂട്ട വിചാരണയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, സിന്‍ജോ ജോണ്‍സന്‍ തന്‍റെ കരാട്ടെ മികവ് കാണിച്ചത് സിദ്ധാത്ഥിന്‍റെ ശരീരത്തില്‍

Kerala

കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രധാന പ്രതിയായ സിന്‍ജോ ജോണ്‍സന്‍ തന്റെ കരാട്ടെയിലുള്ള മികവ് സിദ്ധാര്‍ത്ഥിന്റെ ശരീരത്തില്‍ പ്രയോഗിച്ചു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റായ സിന്‍ജോ ഒറ്റച്ചവിട്ടിന് സിദ്ധാര്‍ഥനെ താഴെയിട്ടു. കൈവിരലുകള്‍ കൊണ്ട് സിന്‍ജോ കണ്ഠനാളം അമര്‍ത്തി. ഇതോടെയാണ് വെള്ളം പോലും ഇറക്കാനാകാത്ത നില സിദ്ധാര്‍ത്ഥിനുണ്ടായത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സിദ്ധാര്‍ത്ഥന്‍ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു. ഇത് ശരിവെക്കുന്ന മൊഴി ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികളും നല്‍കിയിട്ടുണ്ട്. മര്‍മ്മം നന്നായി അറിയാവുന്ന സിന്‍ജോ ദേഹത്ത് തള്ളവിരല്‍ പ്രയോഗം നടത്തി. ആള്‍ക്കൂട്ട വിചാരണ പ്ലാന്‍ ചെയ്തതും നടപ്പാക്കിയതും പിന്നീട് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതും സിന്‍ജോ തന്നെയാണ്.

അതേസമയം ഇയാള്‍ക്കൊപ്പം മറ്റൊരു പ്രതിയായ കാശിനാഥന്‍ സിദ്ധാര്‍ഥനെ ബെല്‍റ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. സൈക്കോയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കാശിനാഥന്‍ മനോനില തെറ്റിയവരെ പോലെയാണ് സിദ്ധാര്‍ഥനെ മര്‍ദിച്ചത്. കേസില്‍ മുഖ്യപ്രതി സിന്‍ജോ ജോണ്‍ ഉള്‍പ്പെടെ 18 പ്രതികളും പിടിയിലായിരുന്നു.

സിദ്ധാര്‍ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുന്‍പുതന്നെ അഴിച്ചുമാറ്റിയിരുന്നു. പ്രതികള്‍ തന്നെയാണ് മൃതദേഹം അഴിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടാതെ സിദ്ധാര്‍ഥന്റെ ഫോണും പ്രതികളുടെ കൈവശമായിരുന്നു. ക്രൂരമായ ആക്രമണത്തിന് ശേഷം പ്രതികള്‍ ഫോണ്‍ പിടിച്ചു വെക്കുകയായിരുന്നു. 18ന് രാവിലെയാണ് സിദ്ധാര്‍ഥിന് ഫോണ്‍ തിരികെ നല്‍കിയതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.