കല്പറ്റ: ജെ എസ് സിദ്ധാര്‍ത്ഥിനെതിരേ പരാതി നല്‍കിയെന്ന് പറയുന്ന പെണ്‍കുട്ടി ഒളിവിലെന്ന് സൂചന. പരാതിയില്‍ മൊഴി എടുക്കാനായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ ആന്റി റാഗിങ് സ്‌ക്വാഡ് വിളിപ്പിച്ചെങ്കിലും പെണ്‍കുട്ടി ഹാജരായില്ല. ഇതോടെ പെണ്‍കുട്ടിയുടേതെന്ന പേരില്‍ ലഭിച്ചത് വ്യാജ പരാതിയാണോ എന്ന സംശയം ഇരട്ടിപ്പിക്കുകയാണ്. സിദ്ധാര്‍ത്ഥ് മരിച്ചതിന് ശേഷമായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ ആന്റി റാഗിങ് സ്‌ക്വാഡില്‍ 97 പേരാണു മൊഴിനല്‍കിയത്. സിദ്ധാര്‍ഥന്‍ മരിക്കുന്നതിനുമുമ്പ് ക്രൂരമായ മര്‍ദനത്തിനും ശാരീരിക പീഡനത്തിനും ഇരയായ വിവരം പുറത്തുപറയരുതെന്ന് ഡീന്‍ നിര്‍ദേശിച്ചെന്ന് മറ്റൊരു വിദ്യാര്‍ത്ഥി മൊഴി നല്‍കി. ആന്റി റാഗിങ് ഹെല്‍പ് ലൈന്‍ മുഖേന ലഭിച്ച പരാതികളില്‍ യു ജി സി ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഇത്തരത്തില്‍ മൊഴി നല്‍കിയത്. സ്‌ക്വാഡിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ചു പരാമര്‍ശമുണ്ട്. ഇതോടെ ഡീനും കുടുങ്ങും. ഈ കുട്ടി സി ബി ഐയ്ക്ക് മുമ്പില്‍ മൊഴി നല്‍കിയാല്‍ ഡീനും പ്രതിയാകും. ഡീനിന്റെ പ്രസംഗ വീഡിയോയും പുറത്തു വന്നിരുന്നു.
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്തപ്പോള്‍ കോളജ് അധികാരികളില്‍ ചിലര്‍ അരികില്‍ ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സ്‌ക്വാഡിനു മൊഴി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 26, 27, 28, മാര്‍ച്ച് ഒന്ന് തീയതികളിലാണ് യുജിസി ആന്റി റാഗിങ് സ്‌ക്വാഡ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തത്. കഴിഞ്ഞ മാസം 15നു വീട്ടിലേക്കു പുറപ്പെട്ട സിദ്ധാര്‍ഥന്‍, പ്രതിപ്പട്ടികയിലുള്ള രെഹാന്‍ ബിനോയ് ഫോണ്‍ ചെയ്തതിനെത്തുടര്‍ന്ന് യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് പിറ്റേന്നു രാവിലെ എട്ടു മണിയോടെ കാമ്പസില്‍ തിരിച്ചെത്തിയതു മുതല്‍ സംഭവിച്ചതില്‍ അറിയാവുന്ന കാര്യങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സ്‌ക്വാഡ് മുമ്പാകെ വെളിപ്പെടുത്തിയിട്ടുള്ളത്.
18ന് ഉച്ചകഴിഞ്ഞ് സിദ്ധാര്‍ഥനെ മുറിയില്‍ കണ്ടില്ല. മുട്ടിവിളിച്ചിട്ടും ബാത്ത്‌റൂം തുറന്നില്ല. ഇതേത്തുടര്‍ന്നു ബാത്ത് റൂം വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടതെന്നാണ് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൊഴി. സിദ്ധാര്‍ഥനു നേരിടേണ്ടിവന്നതുപോലുള്ള പീഡനം മുമ്പ് ഹോസ്റ്റലില്‍ രണ്ടു പേര്‍ക്ക് അനുഭവിക്കേണ്ടിവന്നതായും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ലെന്നും വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മൊഴി നല്‍കിയ വിവരവും ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്.