പ്രഥമ ഇന്നസെന്‍റ് പുരസ്ക്കാരം ഇടവേള ബാബുവിന് സമ്മാനിച്ചു

Thiruvananthapuram

ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇന്നസെന്റ് സ്മൃതി സംഗമവും പുരസ്‌ക്കാര – ആദരണ സമ്മേളനവും മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: ഏവരുടേയും ഹൃദയത്തിലിടം നേടിയ വ്യക്തിത്വമായിരുന്നു ഇന്നസെന്റെന്ന് മന്ത്രി ആര്‍.ബിന്ദു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഇന്നസെന്റ് സ്മൃതി സംഗമവും പുരസ്‌ക്കാര – ആദരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വന്തമായ ശരീരഭാഷയും സംസാരശൈലിയും കൈമുതലായുള്ള, നാടിന്റെ നന്മകളെ ചേര്‍ത്ത്പിടിച്ച, സമൂഹത്തില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇന്നസെന്റെന്നും, പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ആത്മിശ്വാസം പകരുന്ന വലിയ പ്രചോദനമാണ് ഇന്നസെന്റേട്ടന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകമെന്നും പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണുക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ എന്നിവര്‍ സംസാരിച്ചു.

കലാലോകത്തിന് നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും, മികച്ച സംഘാടകനുമായ ഇടവേള ബാബുവിനെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ഇന്നസെന്റ് പുരസ്‌കാരം നല്‍കി മന്ത്രി ആര്‍.ബിന്ദു ആദരിച്ചു.

ഇടവേള ബാബു, ജുനിയര്‍ ഇന്നസെന്റ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിച്ച ഡി.ജെ, സംഗീത-നൃത്തവിരുന്നും ഫാഷന്‍ഷോയും തുടർന്നു ഉണ്ടായിരുന്നു.