പ്രസിഡന്‍റിന്‍റെയും മന്ത്രിയുടെയും മരണം സ്ഥിരീകരിച്ച് ഇറാന്‍

World

ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. അപകടത്തില്‍ ഇറാന്‍ പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ മരിച്ചെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്ടറിന് സമീപത്തു നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. തകര്‍ന്ന ഹെലികോപ്ടറിന്റെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രസിഡന്റ് കൊല്ലപ്പെട്ടതോടെ ഇറാന്‍ ഭരണഘടന പ്രകാരം ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുക്ബാര്‍ ഇറാന്റെ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കും. പ്രത്യേക കൗണ്‍സിലായിരിക്കും ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അടുത്ത 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുര്‍ക്കിയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു.