ഫാറൂഖ് കോളെജ് : ബഹുസ്വര സമൂഹത്തിലെ മതജീവിതം പരസ്പരം ഉൾക്കൊള്ളുന്നതാവണമെന്നും മതം ഒരിക്കലും തിരസ്കാരത്തിൻ്റെ ആയുധമാവരുതെന്നും റൗസത്തുൽ ഉലൂം അറബിക് കോളെജ് മുൻ പ്രിൻസിപ്പാൾ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ഫറൂഖ് കോളെജ് ഇസ്ലാമിക് സ്റ്റഡി സർക്കിളിൻ്റെ ഈ അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴര പതിറ്റാണ്ടുകൾക്ക് മുമ്പ് ഫാറൂഖ് കോളെജ് സ്ഥാപിതമായതും ഈയൊരു ആശയത്തിൻ്റെ അടിത്തറയിലാണ്. കേമ്പസിൻ്റെ സ്ഥാപകൻ മൗലാനാ അബുസ്സബാഹും സഹപ്രവർത്തകരും ഉയർത്തിപ്പിടിച്ചതും വിഭാഗീയതയില്ലാത്ത ശുദ്ധമായ ഇസ്ലാമിക സംസ്കാരമായിരുന്നു.
അല്ലാഹു അക്ബർ എന്നും ഹരെ റാം എന്നും അട്ടഹസിച്ച് അക്രമത്തിന് തുനിയുന്നവരാണ് യഥാർത്ഥത്തിൽ മതത്തെ വികലമാക്കുന്നത്. നന്മയോട് സഹകരിച്ചും തിന്മയോട് നിസ്സഹകരിച്ചും ജീവിക്കുവാനാണ് ഖുർആൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫറൂഖ് കോളെജ് പ്രിൻസിപ്പാൾ ഡോ. ആയിഷ സ്വപ്ന മുഖ്യ പ്രഭാഷണം നടത്തി.
ആർ. യു. എ കോളെജ് പ്രിൻസിപ്പാൾ പ്രൊഫസർ സ്അദ് ബിൻ അലി, ഡോ. സഗീർ അലി പ്രസംഗിച്ചു. ഡോ.ഹുസൈൻ മടവൂരിന്നുള്ള ഉപഹാരം ഫാറൂഖ് കോളെജ് പ്രിൻസിപ്പാൾ ഡോ. ആയിഷ സ്വപ്ന സമ്മാനിച്ചു.