പുരുഷാധിപത്യമുള്ള സംഘടനക്ക് “അമ്മ” എന്ന പേര് കൊള്ളില്ല, ഇവിടെ സാംസ്കാരിക മാടമ്പിമാരും രാഷ്ട്രീയ പ്രമാണിമാരും പരസ്പര സഹായ സഹകരണ സംഘമാണ്

Opinions

നിരീക്ഷണം /എ പ്രതാപൻ

ബ്രസീലിയൻ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ കളിക്കാരിലൊരാളാണ് സോക്രട്ടീസ് . അദ്ദേഹം ബ്രസീൽ ദേശീയ ടീമിനു വേണ്ടി 60 തവണ ജേഴ്സിയണിഞ്ഞു , 22 ഗോൾ നേടി , 2 തവണ ലോകകപ്പ് കളിച്ചു. 1982 ലെ ലോകകപ്പിൽ ബ്രസീലിൻ്റെ നായകനായിരുന്നു. FIFA ക്ക് വേണ്ടി 2004 ൽ ലോകത്തിലെ ജീവിച്ചിരിക്കുന്ന മികച്ച 100 കളിക്കാരുടെ ലിസ്റ്റ് പെലെ തയ്യാറാക്കിയപ്പോൾ അതിൽ സോക്രട്ടീസും ഉണ്ടായിരുന്നു .
സോക്രട്ടീസ് ഏറ്റവും കൂടുതൽ കാലം കളിച്ചത് ബ്രസീലിലെ കൊറിന്ത്യൻസ് എന്ന ക്ലബ്ബിന് വേണ്ടിയായിരുന്നു . തുടക്കം മുതലേ അതിന് പാവപ്പെട്ടവരുടെ ടീമെന്ന പരിവേഷമായിരുന്നു . 1980 കളുടെ ആരംഭത്തിൽ ഭീകരമായ സൈനിക സ്വേച്ഛാധിപത്യ ഭരണമായിരുന്ന ബ്രസീലിൽ ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ നടക്കുമ്പോൾ അതിൽ ഏറ്റവും ഉയർന്നു കേട്ട ഒരു ശബ്ദം സോക്രട്ടീസിൻ്റേതായിരുന്നു . ആ ജനാധിപത്യ പോരാട്ടങ്ങളുടെ ഭാഗമായി സോക്രട്ടീസും സുഹൃത്തുക്കളും ആരംഭിച്ച പ്രസ്ഥാനമാണ് Democracia Corinthiana ( കൊറിന്ത്യൻ ജനാധിപത്യം). അതിൻ്റെ ഭാഗമായി അവർ ആദ്യം ചെയ്തത് തങ്ങളുടെ ടീമായ കൊറിന്ത്യൻസിനെ ജനാധിപത്യവൽക്കരിക്കുന്ന പ്രക്രിയയാണ്.

ടീമിനെ ബാധിക്കുന്ന ഏറ്റവും ചെറിയ കാര്യം മുതൽ കളിക്കാരുടെ ട്രാൻസ്ഫർ ഉൾപ്പടെയുള്ള സകല കാര്യങ്ങളും വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്ന സമ്പ്രദായം നടപ്പിലാക്കി. ടീമിൻ്റെ ചെയർമാൻ മുതൽ തൂപ്പുകാർ വരെയുള്ള സകലർക്കും ഒരാൾക്ക് ഒരു വോട്ട് എന്ന തത്വവും നടപ്പിലാക്കി . ടീമിൻ്റെ ജഴ്സിയിൽ ജനാധിപത്യ പോരാട്ടങ്ങളുടെ മുദ്രാവാക്യങ്ങൾ വന്നു. 1983 ൽ കൊറിന്ത്യൻസ് ബ്രസീൽ ദേശീയ ചാമ്പ്യന്മാരായപ്പോൾ മൈതാനത്തിൽ അവരുയർത്തിയ ബാനർ
WIN OR LOSE
BUT ALWAYS WITH DEMOCRACY
തോറ്റാലും ജയിച്ചാലും എന്നും ജനാധിപത്യത്തോടൊപ്പം എന്നായിരുന്നു.
പലതും എഴുതാനുണ്ടെങ്കിലും ദീർഘിപ്പിക്കുന്നില്ല. ഞാൻ ഈയിടെ സോക്രട്ടീസിനെ വീണ്ടും ഓർക്കാനിടയായത് ഡോ: ബിനായക് സെൻ കേരളത്തിൽ ഉണ്ടായിരുന്ന ദിവസങ്ങളിലാണ്. സോക്രട്ടീസും ഒരു മെഡിക്കൽ ഡോക്ടറായിരുന്നു. നോർമൻ ബെതൂണെ, ചെ ഗുവേര, സോക്രട്ടീസ് , ബിനായക് സെൻ ….
ജീവൻ മശായിമാരുടെ വംശം .

തൻ്റെ അമ്പത്തിയേഴാമത്തെ വയസ്സിൽ, 2011 ഡിസംബർ 4 ന് സോക്രട്ടീസ് മരിച്ചു. അത് ഒരു ഞായറാഴ്ചയായിരുന്നു . ഒരു ഞായറാഴ്ച ദിവസം മരിക്കാനാണ് എനിക്ക് ആഗ്രഹമെന്ന് സോക്രട്ടീസ് പറയാറുണ്ടായിരുന്നു . സോക്രട്ടീസ് മരിച്ച അതേ ദിവസം , കൊറിന്ത്യൻസ് ആറ് വർഷങ്ങൾക്ക് ശേഷം ബ്രസീലിയൻ ചാമ്പ്യന്മാരായി . ഏറ്റവും വലിയ സന്തോഷത്തിൻ്റെ ദിവസം അവർക്ക് ഏറ്റവും വലിയ ദുഃഖത്തിൻ്റെ ദിവസം കൂടെയായി.
*
ഒരു വലിയ മനുഷ്യൻ്റെ കഥ . സ്വന്തം നാട്ടിലെ ജനാധിപത്യ പോരാട്ടങ്ങളിൽ പങ്കെടുക്കുകയും സ്വന്തം കർമ്മമണ്ഡലത്തിൽ അത് നടപ്പിലാക്കുകയും ചെയ്ത ഒരാളുടെ കഥ.
നമുക്കുമുണ്ട് താരങ്ങൾ . അവരൊക്കെ തങ്ങളുടെ താര പദവികൾ എങ്ങനെ ജീവിക്കുന്നു എന്ന് ചൂണ്ടിക്കാട്ടാൻ വേണ്ടിയാണ് ഞാൻ സോക്രട്ടീസിനെ ഓർത്തത്.
രാജ്യത്തെ ജനാധിപത്യം പോട്ടെ, സ്വന്തം കർമ്മ മണ്ഡലത്തിൽ ഇവർ എന്തു ചെയ്തു?A .M. M . A യിലും ഫെഫ്കയിലുമൊക്കെ ഇവർ എന്ത് ജനാധിപത്യമാണ് നടപ്പിലാക്കിയത് ?സ്വന്തം മേഖലയിൽ ഏറ്റവും ഭീകരമായ അനീതികളും പീഢനങ്ങളും നടന്നു കൊണ്ടിരുന്നപ്പോൾ ഇവരിൽ പലരും സജീവമായി അതിൻ്റെ ഭാഗമായി , അതിൻ്റെ ഗുണഭോക്താക്കളായി , എല്ലാം അറിയാവുന്നവരായിട്ടും ഒന്നും അറിയാത്തവരായി നടിച്ചു. പലരെയും ക്രിമിനലുകളായി ഇന്ന് സമൂഹം തിരിച്ചറിയുന്നു.

ഇപ്പോഴും നമ്മുടെ പൊതു സമൂഹവും പുരോഗമനകാരികൾ എന്ന് സ്വയം അവകാശപ്പെടുന്നവരും ഇവരെയാണ് ഹീറോകൾ, നായകർ, ആയി കൊണ്ടു നടക്കുന്നത്. ഇവരിൽ പലരും എം.എൽ എ മാർ , എം പി മാർ , സംസ്ഥാന കേന്ദ്ര മന്ത്രിമാർ, പുരോഗമന ചാനലുകളുടെ ചെയർമാന്മാർ ഒക്കെയാണ്. ഫൂക്കോയെ കുറിച്ചും , ലക്കാനെ കുറിച്ചും ക്ലാസ്സെടുക്കുന്നവരുണ്ട്. സ്വന്തം കൂടപ്പിറപ്പിനെ ബലാൽസംഗം ചെയ്യാൻ കൊട്ടേഷൻ കൊടുത്തവനെ നായകനാക്കി സിനിമയെടുക്കാൻ യാതൊരു മന:സാക്ഷി കുത്തും ഇല്ലാത്ത അധമന്മാരാണ് . പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ സമൂഹവും രാഷ്ട്രീയവും എത്തി നിൽക്കുന്ന അധപതനത്തിൻ്റെ ആഴമാണ് ഈ കാഴ്ചകൾ തരുന്നത്.
ഈ സാംസ്കാരിക മാടമ്പികളും, രാഷ്ട്രീയ പ്രമാണിമാരും പരസ്പര സഹായ സഹകരണ സംഘമാണ് . ഇവരുടെ ആരാധകരായ അടിമകൾ അത് മനസ്സിലാക്കാൻ ഇരിക്കുന്നതേയുള്ളൂ.

അമ്മ എന്ന വാക്കിനെ കുറിച്ച് .
അത് സ്ത്രീകളെ പറ്റിക്കാനായി , അവരുടെ മേൽ അധികഭാരം അടിച്ചേൽപിക്കാനായി, വൈകാരികതയും ആദർശാത്മകതയും
കൂട്ടിക്കുഴച്ച് നിർമ്മിച്ച ഒന്നാണെന്ന് ചരിത്രം പഠിക്കുന്ന ആർക്കും മനസ്സിലാകും .
സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകളെ പറ്റിക്കാൻ ആ വാക്ക് എത്ര സമർത്ഥമായാണ് ഉപയോഗിച്ചത്?
അല്ലെങ്കിലും ഇക്കാലത്ത് ആരെങ്കിലും ഒരു സംഘടനയക്ക്, അതും പുരുഷാധിപത്യമുള്ള ഒരു സംഘടനക്ക് , അമ്മ എന്ന പേരിടുമോ?
*
എല്ലാവരും power group നെ കുറിച്ച് പറയുന്നു . പറയാതെ പോകുന്ന കാര്യമുണ്ട്. power , അധികാരം , ഒരിക്കലും ഏകപക്ഷീയമല്ല . power നൊപ്പം resistance, അധികാരത്തോടൊപ്പം ചെറുത്തു നിൽപ്പ് രൂപം കൊള്ളുന്നുണ്ട്. അത് എപ്പോഴും പ്രത്യക്ഷമായി കൊള്ളണമെന്നില്ല . ചിലപ്പോൾ അത് അടിയിലൂടെ മുന്നേറും , ചുഴലിയായി പൊങ്ങും . സിംഹാസനങ്ങൾ മറിഞ്ഞു വീഴുമ്പോൾ , കിരീടങ്ങൾ നിലം പതിക്കുമ്പോൾ മാത്രമാണ് താര രാജാക്കന്മാർ അതറിയുന്നത്.
പലായനം ചെയ്യുന്ന വെറും ഭീരുക്കളായിരുന്നു നമ്മുടെ നായകന്മാർ എന്ന് ലോകത്തിന് അപ്പോൾ മാത്രം മനസ്സിലാകുന്നു .

വീഴുന്ന ഓരോ നായകൻ്റെയും സ്ഥാനത്ത്
ആയിരം നായികമാർ ഉയിർത്തെഴുന്നേൽക്കുന്നുണ്ട് .