തിരുവനന്തപുരം: നിത്യ ഹരിത നായകൻ പ്രേംനസീറിന്റെ പ്രഥമ നായികയാകാൻ ഭാഗ്യം സിദ്ധിച്ച നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
പ്രേംനസീറിന്റെ ആദ്യ ചിത്രമായ മരുമകളിൽ കോമളം നായികയായി എത്തി.
അഞ്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച്, അഭിനയം നിർത്തി കോമളം. കാട് പ്രമേയമാക്കി മലയാളത്തിൽ ആദ്യമായി പുറത്തിറങ്ങിയ ‘വനമാല’ ആണ് കോമളത്തിന്റെ ആദ്യ ചിത്രം. എന്നാൽ നസീറുമായി അഭിനയിക്കുന്നത് ‘മരുമകൾ’ എന്ന ചിത്രത്തിലാണ്.

പി. രാമദാസ് സംവിധാനം ചെയ്ത് 1955 ൽ പുറത്ത് വന്ന ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണ സംരംഭമായിരുന്നു ന്യൂസ്പേപ്പർ ബോയ്. ഇതിൽ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്.
അത്മശാന്തി, സന്ദേഹി, ന്യൂസ് പേപ്പർ ബോയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശേഷം കോമളം അഭ്രപാളികളോട് വിടപറഞ്ഞു. നസീറാകട്ടെ പിന്നീട് വെള്ളിത്തിരയിൽ തിളങ്ങുന്ന താരമായി കത്തിക്കയറി.
നസീറിന്റെ ആദ്യ നായിക എന്ന നിലയിൽ ഒട്ടേറെ ആദരവുകളും പുരസ്കാരങ്ങളും പിന്നീട് കോമളത്തെ തേടിയെത്തി. 28 വർഷം മുൻപ് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ യിൽ അംഗത്വവും ലഭിച്ചിരുന്നു.