എസ്. ജയചന്ദ്രൻ നായർക്ക് തിരുവനന്തപുരം പ്രസ്ക്ലബിന്‍റെ ആദരാഞ്ജലി

Thiruvananthapuram

തിരുവനന്തപുരം: അന്തരിച്ച മാധ്യമ- സാഹിത്യ രംഗത്തെ പ്രശസ്തനായ എഡിറ്റർ എസ്.ജയചന്ദ്രൻ നായർക്ക് തിരുവനന്തപുരം പ്രസ്ക്ലബ് ആദരാഞ്ജലി അർപ്പിച്ചു. അനുസ്മരണ ചടങ്ങിൽ പ്രസ്ക്ലബ് പ്രസിഡന്റും ദീർഘകാലം ജയച്ചന്ദ്രൻ നായരുടെ ഒപ്പം കൗമുദി ഗ്രൂപ്പിൽ പ്രവർത്തിച്ച പി.ആർ.പ്രവീൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ. രാധാകൃഷണൻ അനുശോചന സന്ദേശം അവതരിപ്പിച്ചു.

യുവാവായിരുന്നപ്പോൾ തലസ്ഥാനത്തെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു പാർട്ടിനോക്കാതെ മാധ്യമ പിന്തുണ നൽകിയ പത്രപ്രവർത്തന ശൈലിയെ എം.വിജയകുമാർ മുഖ്യ പ്രഭാഷണത്തിൽ ഓർമ്മിച്ചു.

ആൾ കൂട്ടത്തെ സ്വയം അകറ്റി നിർത്തിയ അദ്ദേഹം “ഫിലിം” മാഗസിനിലൂടെ തൻ്റെ ചലച്ചിത്രങ്ങളോടുള്ള അഭിനിവേശം ജനങ്ങളോട് പങ്കുവെച്ചിരുന്നു. സ്വം, പിറവി
എന്നിവ കാനിലേക്ക് എത്തിക്കാൻ സഹായിച്ചത് അദ്ദേഹമാണെന്നും സംവിധായകൻ ഷാജി എൻ. കരുൺ ഓർത്തു.

ജോർജ് ഓണക്കൂറിൻ്റെ ആദ്യ കഥ വന്നത് കൗമുദിയിലാണ്. ജയച്ചന്ദ്രൻ നായരുമായി ഹൃദയബന്ധം സ്ഥാപിക്കുകയും കലാകൗമുദിയിൽ സ്ഥിരം പംക്തി കൈകാര്യം ചെയ്തതും ഓണക്കൂർ ഓർമ്മിച്ചു. സാഹിത്യത്തിലെയും രാഷ്ട്രീയത്തിലേയും
യുവത്വത്തെ സ്നേഹിച്ച പത്രാധിപർ ആയിരുന്നു ജയച്ചന്ദ്രൻ നായർ എന്ന് പന്തളം സുധാകരനും പന്ന്യൻ രവീന്ദ്രനും ഓർമ്മിച്ചു.

മാതൃഭൂമിയുടെ അമരക്കാരൻ ആയിരുന്ന എം.ടി.യുടെ രണ്ടാമൂഴം കലാകൗമുദിയിൽ പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്ത സാഹിത്യ സ്നേഹമാണ് എന്നും സാഹിത്യവും സൗഹൃദവും കൊണ്ട് നിറഞ്ഞ മനുഷ്യനായിരുന്നതിന് തെളിവെന്ന് പി.കെ. രാജശേഖരൻ ഓർമിച്ചു.

അമ്മാവനും അനന്തരവനും തമ്മിലുള്ള ഹൃദയബന്ധമായിരുന്നു ബി.ജെ.പി നേതാവ്
എം.എസ്.കുമാർ പറഞ്ഞത്. അമ്മാവൻ ബാംഗ്ലൂർ നിന്നും തിരുവനന്തപുരത്തേ ക്കയച്ച വീട്ടുസാധനങ്ങൾ പട്ടത്തെ വീട്ടിൽ ഏറ്റുവാങ്ങിയത് കുമാർ ആയിരുന്നു. തിരുവനന്തപുരത്തേക്ക് മടങ്ങാനിരുന്നപ്പോഴാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം ഓർമ്മിച്ചു.

പേട്ട മാധ്യമ സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു അദ്ദേഹം എന്ന് കലാകൗമുദിയിലെ സി. അനൂപ് അനുസ്മരിച്ചു. കേരള കൗമുദിയിൽ നിന്നും റിട്ടയർ ചെയ്ത ജോർജ്ജ് കുട്ടി ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും ആദരാഞ്ജലി അർപ്പിക്കാൻ എത്തി.

അദ്ദേഹം മരിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന ഡിസൈനർ ഭട്ടതിരി, ഓർമ്മകൾ സജീവമായിരിക്കാ നാകാം മൈക്കിനു മുന്നിൽ എത്താൻ ആഗ്രഹിച്ചില്ല. മൂന്നുപതിറ്റാണ്ട് തൻ്റെ കറുത്ത മഷിയുടെ അക്ഷരക്കൂട്ടിന് ചാരത്തിരുന്ന് പ്രോത്സാഹനം നൽകിയ പത്രാധിപർക്ക് നിശബ്ദനായി അശ്രുപൂജ നൽകി ഭട്ടതിരി.

മലയാള രാജ്യം കേരള ജനത എന്നിവയിൽ പ്രവർത്തിച്ച ശേഷം കേരളകൗമുദിയിലേക്ക് ജയചന്ദ്രൻ നായർ വരുന്നത്. കേരളത്തെ ഞെട്ടിക്കുകയും രാഷ്ട്രീയ പ്രകമ്പനമുണ്ടാക്കുകയും ചെയ്ത വനംകൊള്ളയെ പുറംലോകം അറിയിച്ചത് കേരള കൗമുദി പത്രത്തിലൂടെ അദ്ദേഹമാണ്.

ജയചന്ദ്രൻ നായർ പിന്നീട് കലാകൗമുദിയിലൂടെ ദീർഘകാലം യുവത്വത്തിൻ്റെ പ്രസരിപ്പുള്ള നൂറുകണക്കിന് എഴുത്തുകാരെ വളർത്തിയെടുക്കുകയായിരുന്നു. തുടർന്ന് ഇൻഡ്യൻ എക്സ്പ്രസിൻ്റെ സമകാലിക മലയാളം വാരികയിലൂടെ
മലയാളത്തിലെ സാംസ്കാരിക പത്രപ്രവർത്തനത്തിന് ചുക്കാൺ പിടിച്ചു അദ്ദേഹം.

പത്രപ്രവർത്തനത്തിൽ അരനൂറ്റാണ്ടിലേറെക്കാലം അണിയറയിൽ നിറഞ്ഞ് നിന്ന് അരങ്ങിനെ ആർജവമുള്ളതാക്കി അദ്ദേഹമെന്ന് പങ്കെടുത്ത ഓരോരുത്തരും അയവിറക്കി.