കാരുണ്യത്തിന്‍റെ മുഖമായി സമൂഹം മാറണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Kottayam

പാലാ: കാരുണ്യത്തിന്റെ മുഖമായി സമൂഹം മാറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ദുരിതമനുഭവിക്കുന്ന കൊച്ചിടപ്പാടി പാറേക്കുന്നേല്‍ രേഷ്മ സുരേഷിന് വീടു വയ്ക്കാന്‍ ഇടപ്പാടിയില്‍ കാപ്പന്‍ കുടുംബം സൗജന്യമായി നല്‍കുന്ന ഭൂമിയുടെ രേഖകള്‍ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ ആലഞ്ചേരി.

അര്‍ഹരെ സഹായിക്കാനുള്ള മാണി സി കാപ്പന്‍ എം എല്‍ എ യുടെയും സഹോദരന്‍ ചെറിയാന്‍ സി കാപ്പന്റെയും തീരുമാനത്തെ കര്‍ദ്ദിനാള്‍ അനുമോദിച്ചു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി. മാണി സി കാപ്പന്‍ എം എല്‍ എ, ഡോ ജോസ് ചാക്കോ പെരിയപ്പുറം, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, മുന്‍ എം പി വക്കച്ചന്‍ മറ്റത്തില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിമ്മി ജോസഫ്, സിറിള്‍ സി കാപ്പന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, രേഷ്മയുടെ ഭര്‍ത്താവ് ധനേഷ്, മാതാപിതാക്കളായ സുരേഷ് പി കെ, രമണി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

മുന്‍ എം പി യും എം എല്‍ എ യും പാലാ നഗരസഭ ചെയര്‍മാനുമായിരുന്ന ചെറിയാന്‍ ജെ കാപ്പന്‍, ഭാര്യ ത്രേസ്യാമ്മ കാപ്പന്‍ എന്നിവരുടെ ഓര്‍മ്മയ്ക്കായി ഇടപ്പാടിയില്‍ വാങ്ങിയ 53 സെന്റ് സ്ഥലത്തില്‍ നിന്നും മൂന്ന് സെന്റ് സ്ഥലമാണ് രേഷ്മയ്ക്കു വീടുവയ്ക്കാന്‍ സൗജന്യമായി നല്‍കുന്നത്. കിഡ്‌നി സംബന്ധമായ രോഗത്തെത്തുടര്‍ന്നു ചികിത്സയിലാണ് രേഷ്മ. ഭര്‍ത്താവിന് ലഭിക്കുന്ന തുച്ഛമായ ശമ്പളമാണ് ഏക വരുമാനം. ചികിത്സാ ചിലവും കുടുംബ ചിലവും മൂത്ത കുട്ടിയുടെ പഠനവും ഒക്കെ ഈ ചെറിയ വരുമാനത്തിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ വിവരം അറിഞ്ഞതിനെത്തുടര്‍ന്നാണ് രേഷ്മയ്ക്കു വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കു വീടുവച്ചു നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.

മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, ചെറിയാന്‍ സി കാപ്പന്‍, എബി ജെ ജോസ് എന്നിവരാണ് സൗജന്യമായി ഭൂമി അനുവദിക്കുന്ന സമിതിയിലുള്ളത്. നിലവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാന്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കിയിട്ടുണ്ടെന്ന് ചെറിയാന്‍ സി കാപ്പന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *