കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റിൽ വൻ തീപ്പിടുത്തം, ആളപായമില്ല; കാലിക്കറ്റ് ടെക്സ്റ്റെയിൽസ് ഒന്നാകെ കത്തി നശിച്ചു; 2007 ലെ മിഠായി തെരുവ് തീപിടുത്ത സമാനമായ സംഭവം

Kerala

എ.വി. ഫർദിസ്

കോഴിക്കോട് : പുതിയ ബസ്‌സ്റ്റാൻഡിൽ വൻ തീപിടുത്തം. വൈകീട്ട് നാലരയോടെ തുടങ്ങിയ തീപിടുത്തം രാത്രി ഏഴേ മുക്കാൽ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കുവാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഫയർ എഞ്ചിനുകളും കരിപ്പൂരിൽ നിന്നെത്തിയ അത്യാധുനിക ഫയർ എഞ്ചിനും തീയണക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് ഇപ്പോഴും. 2007 ൽ മിഠായി തെരുവിലെ എം.പി റോഡിലെ പടക്ക വില്പന ശാലയിലുണ്ടായ വൻ തീപിടുത്തത്തിനു ശേഷം നഗരം കണ്ട വലിയ വൻ തീപിടുത്തമെന്നു പറയാമെങ്കിലും ആളപായമില്ല. 2007-ൽ ആറോളം പേരാണ് പേരാണ്
കൊല്ലപ്പെട്ടത്.

പുതിയ ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ കാലിക്കറ്റ് ടെക്സ്റ്റയിൽസ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂർണമായി കത്തി നശിച്ചു. തൊട്ടടുത്തെ റീട്ടെയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കും തീ പടർന്നിട്ടുണ്ട്. സ്റ്റാൻ്റിൻ്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചിട്ടുണ്ട്. തീ സമീപത്തെ പല കടകളിലേക്കും പടർന്നിട്ടുണ്ട്. പ്രദേശമാകെ കറുത്ത പുക പടർന്നിരിക്കയാണ്.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. . തീയണക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി പോലീസ് കമ്മീഷണർ ടി.നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടം പൂർണമായും തീ പടർന്നിരിക്കുകയാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്. ഇതും തീവിടുത്തത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചിരിക്കയാണ്.

സ്കൂൾ സീസണായതിനാൽ സ്കൂൾ വിദ്യാർ‌ഥികൾക്കു വേണ്ടിയുള്ള യൂണിഫോമടക്കമുള്ള ധാരാളം തുണിത്തരങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നു. അവധി ദിനമായ ഞായറാഴ്ച ആയതിനാൽ പുതിയ ബസ്സ്റ്റാൻ്റിലും മറ്റും പൊതുവെ തിരക്ക് കുറവായിരുന്നു. ഇതാണ് ആളപായ മടക്കമുള്ള ദുരന്തത്തിലേക്കെത്താതിരിക്കുവാൻ കാരണമായത്. അഗ്നി സേനയുടെ അനേകം യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം തീർന്ന അഗ്നിരക്ഷാ യൂണിറ്റുകൾ തിരികെപോയി വെള്ളവുമായി സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്.
ഇതാണ് ആദ്യം തീയണക്കാൻ കാലതാമസമുണ്ടായത്.

പിന്നീട് മാനാഞ്ചിറയിൽ നിന്നും എഞ്ചിനീലേക്ക് വെള്ളം നിറക്കാൻ തുടങ്ങുകയായിരുന്നു
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കലക്ടർ സ്ഥലത്തെത്തി. സമീപ ജില്ലകളിൽ നിന്നും അഗ്നിരക്ഷാ യൂണിറ്റുകൾ‌ എത്തുന്നുണ്ട്. കെട്ടിടത്തിൻ്റെ മധ്യഭാഗത്തുനിന്നാണ് തീപിടിച്ചതന്നൊണ് സ്റ്റാൻ്റിലെ കച്ചവടക്കാർ പറയുന്നത്.

എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. കടയിൽ തീ പടർന്നപ്പോൾത്തന്നെ ആളുകൾ ഓടിമാറിയെന്ന് പോർട്ടർമാർ പറഞ്ഞു. ബസ്സ് സ്റ്റാൻ്റിലെ മൂന്നു നില
ഷോപ്പിംഗ് കോംപ്ലക്സ് ക്കെട്ടിടത്തിനാണ് തീ പിടിച്ചത്. ബസ് സ്റ്റാൻഡിലെ ബസുകൾ പുറത്തേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ സ്റ്റാൻ്റിൻ്റെ മറുഭാഗത്തു നിന്ന് മലപ്പുറം, പാലക്കാട്
ഭാഗത്തേക്കുള്ള ബസ്സുകൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ട്. മാവൂർ റോഡിലും മറ്റും ഗതാഗതത്തിന് പോലീസ് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ബസ്‌സ്റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്.
അഹമ്മദ് ദേവർകോവിൽ MLA , ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്,
കൗൺസിലർ എസ്.കെ. അബൂബക്കർ വിവിധ രാഷ്ട്രീയ നേതാക്കളായ എം.മെഹ്ബൂബ് , അഡ്വ.പി.എം. നിയാസ്, ടി.ടി. ഇസ്മായിൽ, എം.എ റസാഖ് മാസ്റ്റർ, എം.നിഹാൽ എന്നിവർ സ്ഥലത്തെത്തിയിരുന്നു.