വഖഫ് ഭേദഗതി ബില്‍; കേന്ദ്ര സർക്കാർ പിന്‍മാറണം: കെ.എന്‍ എം മര്‍കസുദ്ദഅവ

Kerala

കോഴിക്കോട് :വിവാദ വഖഫ് ഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമിയും ജന:സെക്രട്ടറി എം.അഹമ്മദ് കുട്ടി മദനിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ ഭരണഘടനാനുസൃതമായ വഖഫ് കൈകാര്യ കര്‍തൃത്വ അവകാശം കവര്‍ന്നെടുക്കാനുള്ള നിയമ ഭേദഗതിക്കെതിരെ രാജ്യത്തെ മതേതര കക്ഷികള്‍ ഒന്നിച്ച് രംഗത്ത് വരണം.

സംയുക്ത പാര്‍ലമെന്ററി സമിതിയിലെ അംഗങ്ങള്‍ക്ക് പോലും അഭിപ്രായം പറയാന്‍ വേണ്ടത്ര സമയം നല്‍കാത്തതും നാല്പതിലധികം വരുന്ന ഭേദഗതികളെ ക്കുറിച്ച് വഖഫിന്റെ അവകാശികളായ മുസ്ലിം ജനവിഭാഗത്തിന്റെ ആശങ്കകള്‍ അറിയിക്കാനുമുള്ള അവസരം ഇല്ലാത്തതും ജനാധിപത്യ വിരുദ്ധമായ നടപടിയാണ്.

ദൈവ പ്രീതിയാഗ്രഹിച്ച് ഇസ്‌ലാമിക വിശ്വാസ പ്രമാണമനുസരിച്ച് ദാനം ചെയ്യപ്പെട്ട വഖഫ് സ്വത്തുക്കളുടെ കൈകാര്യത്തിനും സംരക്ഷണത്തിനുമുള്ള സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും അമുസ്‌ലിംകളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നത് അംഗീകരിക്കാവതല്ല.

മുസ്‌ലിമായ ഒരാള്‍ക്ക് ദൈവത്തിന്റെ വഴിയില്‍ സ്വത്ത് ദാനം ചെയ്യുവാന്‍ നിശ്ചിത കാലം ഇസ്‌ലാം ആചരിക്കണമെന്ന വ്യവസ്ഥയുള്‍പ്പടെയുള്ളവ മുസ്‌ലിം വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും സി.പി ഉമര്‍ സുല്ലമിയും എം. അഹമ്മദ് കുട്ടി മദനിയും അഭിപ്രായപ്പെട്ടു.