‘വരാഹരൂപം’ തിയേറ്ററിലും ഒടിടിയിലും ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലും പ്രദര്‍ശിപ്പിക്കുന്നതിന് താത്കാലിക വിലക്ക്

Cinema

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: കാന്താര സിനിമയിലെ ‘വരാഹരൂപം’ എന്ന ഗാനം തിയേറ്ററിലോ ഒടിടിയിലോ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലോ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് കോഴിക്കോട് ജില്ലാ കോടതിയുടെ ഇടക്കാല ഉത്തരവ്. പകര്‍പ്പവകാശ നിയമത്തിന്റെ പ്രഥമദൃഷ്ട്യായുള്ള ലംഘനം ചൂണ്ടിക്കാട്ടിയാണ് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗാനം പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ ‘നവരസം’ ട്രാക്കിന്റെ പകര്‍പ്പവകാശം കൈവശമുള്ള മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിനും തൈക്കുടം ബ്രിഡ്ജിനും അതിന്റെ അംഗീകാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

മാതൃഭൂമി മ്യൂസിക്കിനായി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം (2015) ഗാനത്തിന്റെ പേരിലുള്ള വാണിജ്യതര്‍ക്കമാണ്‌കോടതിയിലെത്തിയത്. നവരസം ഗാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് വരാഹരൂപത്തിന്റെ സംഗീത സംവിധായകന്‍ സമ്മതിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ‘വരാഹരൂപ’ത്തിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കുകയായിരുന്നു കോടതി. ‘നവരസ’ത്തിലെ ട്രാക്കുകള്‍ പകര്‍ത്തി ‘വരാഹരൂപം’ പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിച്ചുവെന്നായിരുന്നു ഹര്‍ജിയിലെ വാദം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 30 ന് കാന്താര റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നിയമനടപടി ആരംഭിച്ചത്.

കഴിഞ്ഞയാഴ്ച കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കേസ് ഡയറി പരിശോധിച്ച ശേഷം 1957 ലെ പകര്‍പ്പവകാശ നിയമം സെക്ഷന്‍ 64 പ്രകാരം പാട്ടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഗീത സംവിധായകന്‍ പകര്‍പ്പവകാശം ലംഘിച്ചിട്ടുണ്ടോ എന്നറിയാന്‍ ഡിജിറ്റല്‍ ഓഡിയോ വര്‍ക്ക് സ്‌റ്റേഷന്‍ പരിശോധിച്ച് അതിന്റെ അസല്‍ പകര്‍പ്പും പ്ലേറ്റുകളും തര്‍ക്കത്തിന് ആധാരമായതെല്ലാം പിടിച്ചെടുക്കണമെന്നും ഏപ്രില്‍ അഞ്ചിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. സൂരജ് അന്വേഷണോദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുന്നില്ലെന്ന മാതൃഭൂമിയുടെ പരാതിയിലാണ് കോടതി നിര്‍ദേശമുണ്ടായത്. കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മേയ് നാലിനകം കോടതിയില്‍ സമര്‍പ്പിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദേശിച്ചു.

കാന്താരയിലെ വരാഹരൂപം നവരസത്തിന്റെ കോപ്പിയടിച്ച പതിപ്പാണെന്ന് ഫെബ്രുവരി എട്ടിന് കേരള ഹൈക്കോടതി പ്രസ്താവിച്ചിരുന്നു. 2013ല്‍ സ്ഥാപിതമായ തൈക്കുടം ബ്രിഡ്ജ് കൊച്ചി കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാതൃഭൂമി അടുത്തിടെ അതിന്റെ ശതാബ്ദി ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *