വിത്തുകാട് ഭൂ സമരത്തിന്‍റെ പേരില്‍ ജയിലിലായവരുടെ കുടംബങ്ങളെ സംരക്ഷിക്കും: സി പി ഐ (എം എല്‍) റെഡ് സ്റ്റാര്‍

Wayanad

കല്പറ്റ: വിത്തുകാട് ഭൂ സമരത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായവരുടെ കുടുംബങ്ങളെ സംരക്ഷിക്കുവാന്‍ സി പി ഐ (എം എല്‍) റെഡ് സ്റ്റാര്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 2008 ജനുവരി 24ന് വൈത്തിരി താലൂക്കിലെ മേപ്പാടിയില്‍ ഹാരിസണ്‍സ് കൈവശം വെച്ചുകൊണ്ടിരുന്ന വിത്തുകാട് ഭൂമിയില്‍ ആരംഭിച്ച സമരത്തിന്റെ പേരിലാണ് നസീറുദ്ധീനും വിജയകുമാരനും വിവിധ കോടതികളിലെ നടപടികള്‍ക്ക് ശേഷം ഇപ്പോള്‍ ശിക്ഷിച്ച് ജയിലിലായത്.

വയനാട്ടിലെ ആദിവാസികളും മറ്റു തദ്ദേശീയ ജനവിഭാഗങ്ങളും കൈവശം വെച്ചുകൊണ്ടിരുന്ന അമ്പതിനായിരം ഏക്കറിനടുത്തു വരുന്ന ഭൂമി ഹാരിസണ്‍സ് എന്ന ബ്രട്ടീഷ് കമ്പനി കയ്യടക്കിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. നിയമപരമായി ഒരു സെന്റ് ഭൂമി പോലും കൈവശം വെക്കാന്‍ അവകാശമില്ലാത്ത വിദേശക മ്പനിയുടെയും ബിനാമികളുടെയും കയ്യിലാണ് ഇപ്പോഴും ഈ ഭൂമി. സി.പി.ഐ(എം എല്‍)റെഡ്സ്റ്റാറിന്റെ മുന്‍കയ്യില്‍ രൂപം കൊടുത്ത ഭൂസമര സമിതിയാണു മേപ്പാടി ഭൂസമരത്തിന് നേതൃത്വം കൊടുത്തത്. 1970 ല്‍ അച്ചുതമേനോന്‍ സര്‍ക്കാര്‍ കുറച്ച് ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്തെങ്കിലും 35 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാതെ കസ്‌റ്റോഡിയനായി വനം വകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. തൊവരിമലയില്‍ കണ്ടതു പോലെ കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പ്പിക്കുന്ന രീതിയായിരുന്നു ഇത്. കമ്പനി മാനേജ്‌മെന്റ് യഥേഷ്ടം ഈ ഭൂമി ഉപയോഗിക്കുമ്പോള്‍ വനം വകുപ്പ് മൗനം പാലിക്കും. 1970ല്‍ ഏറ്റെടുത്ത ഭൂമി സര്‍ക്കാര്‍ അനാസ്ഥ കാരണം ഹാരിസണ്‍സ് തിരിച്ചു പിടിച്ചു കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ മേപ്പാടി വിത്തു കാട്ടില്‍ സമരമാരംഭിക്കുന്നത്.

പൊലീസിന്റെയും വനം വകുപ്പിന്റെയും സര്‍വ്വ സന്നാഹങ്ങളെയും തൃണവല്‍ഗണിച്ചു കൊണ്ട് സമരം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടു. മാവോയിസ്റ്റ് അക്രമണമെന്ന് തുടങ്ങി മുത്തങ്ങ സമരത്തില്‍ കണ്ടതു പോലെ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ പല വിധ അടവുകളും പയറ്റി. ഭൂസമര സമിതിയുടെയും സി.പി ഐ(എം.എല്‍) റെഡ് സ്റ്റാറിന്റെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ കീഴ്‌പ്പെടുത്തുക സാധ്യമല്ലന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ അതുവരെ സമരഭൂമിയില്‍ ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് ഉപരോധം പിന്‍വലിക്കുവാന്‍ നിര്‍ബ്ബന്ധിതമായി. പക്ഷെ സമരത്തെ തകര്‍ക്കുന്നതിനുളള നിരവധി നീക്കങ്ങള്‍ ഗൂഢാലോചനാപരമായി നടത്തിക്കൊണ്ടിരുന്നു. CPM നേതൃത്വത്തിലും ജനതാദള്‍ എം.എല്‍.എ ആയിരുന്ന ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലും സമരത്തെ തകര്‍ക്കാന്‍ ശക്തമായ നീക്കങ്ങള്‍ നടത്തി. ഭൂസമരസമിതി നേതൃത്വത്തില്‍ മീനങ്ങാടിയില്‍ ആദിവാസി ഭൂമിയും സര്‍ക്കാര്‍ ഭൂമിയും തട്ടിയെടുത്ത ശ്രേയാംസ് കുമാറിനെതിരെ നടന്ന സമരത്തിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ഗുണ്ടകളെ അയച്ച് മേപ്പാടി സമരത്തെ തകര്‍ക്കാനും ശ്രമം നടത്തുകയുണ്ടായി. ഇങ്ങനെയുള്ള നിരവധി ശ്രമങ്ങളെ ധീരമായി നേരിട്ടു കൊണ്ടാണ് മേപ്പാടി ഭൂസമരം മുന്നോട്ട് പോയത്. മേപ്പാടി ഭൂസമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചവരെ കള്ളക്കേസില്‍ കുടുക്കാനും ഗവണ്‍മെന്റ് കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു.
സമരഭൂമിയിലെ താമസക്കാരായ ഭൂരഹിതരെ വഴിയില്‍ തടഞ്ഞു ഭീഷണിപ്പെടുത്തുക, കയ്യേറ്റം ചെയ്യുക തുടങ്ങി നിരവധി അക്രമങ്ങള്‍ നടന്നപ്പോള്‍ സമരഭൂമിയെ സംരക്ഷിക്കാന്‍ എന്തു വില കൊടുക്കാനും തയാറായിക്കൊണ്ടു നിരവധി സഖാക്കള്‍ മുന്നോട്ടു വന്നു. ഇത്തരമൊരു ഘട്ടത്തിലാണ് സഖാക്കള്‍ നസീറുദ്ധീന്‍, വിജയകുമാരന്‍ ഉള്‍പ്പെടെ അഞ്ചു സഖാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുക്കുന്നത്.

വിചാരണ കോടതിയായ കല്പറ്റ സെഷന്‍സ് കോടതി ഇവരെ ശിക്ഷിച്ചെങ്കിലും മേല്‍ കോടതിയിലെ അപ്പീലില്‍ ഗൂഢാലോചന, വധശ്രമം പോലുള്ള കെട്ടിച്ചമച്ച വകുപ്പുകള്‍ തള്ളി ശിക്ഷയില്‍ ഇളവു വരുത്തി. ഇപ്പോള്‍ സുപ്രീം കോടതിയിലെ അപ്പീല്‍ ഹരജി തള്ളപ്പെട്ടതു കാരണം രണ്ടുപേരുടേയും ശിക്ഷ സ്ഥിരപ്പെട്ടു. കല്പറ്റ കോടതിയില്‍ ഹാജരായി സറണ്ടര്‍ ചെയ്ത നസീറുദ്ധീനും വിജയകുമാരനേയും കണ്ണുര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചിരിക്കുകയാണ്.

ജിയില്‍വാസം വരിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനും മക്കളുടെ വിദ്യാഭ്യാസ മുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുത്തു മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ഭരണകൂടം എത്ര തന്നെ പീഡനമടിച്ചേല്‍പ്പിച്ചാലും തകര്‍ന്നു പോകുന്നതല്ല സമരവീര്യവും ഇച്ഛാശക്തിയും എന്ന് ജയില്‍ ജീവിതം തെളിയിക്കുക തന്നെ ചെയ്യുംമെന്നും സി പി ഐ (എം എല്‍) റെഡ് സ്റ്റാര്‍ പ്രസ്താവനയില്‍ പറഞ്ഞു.