പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ; മഴ പെയ്താലുടന്‍ ഹൈവേയില്‍ വെള്ളക്കെട്ട്

Kottayam

പാലാ: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം മഴ പെയ്താലുടന്‍ വെള്ളക്കെട്ട് രൂപപ്പെടുന്നു. മൂവാറ്റുപുഴ പുനലൂര്‍ ഹൈവേയുടെ ഭാഗമായ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് എതിര്‍വശത്ത് റോഡിലാണ് നൂറ് മീറ്ററിലധികം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത്. വര്‍ഷങ്ങളായി ഈ ഭാഗം മഴ പെയ്യുമ്പോഴും മഴക്കാലത്തും വെള്ളക്കെട്ടിലാണ്. ചെറിയ മഴ പെയ്താല്‍പോലും റോഡിനു പകുതി ഭാഗം വരെ വെള്ളം കയറും. വലിയ മഴ പെയ്താല്‍ റോഡ് മുഴുവന്‍ വെള്ളക്കെട്ടാണ്. ഇതുമൂലം വാഹന യാത്രികരും കാല്‍നടക്കാരും കഷ്ടപ്പെടുകയാണ്. ചാവറ പബ്‌ളിക് സ്‌കൂള്‍, സെന്റ് വിന്‍സെന്റ് സ്‌കൂള്‍, പോലീസ് സ്‌റ്റേഷന്‍, ചെറുപുഷ്പം ആശുപത്രി, കിഴതടിയൂര്‍പള്ളി എന്നിവിടങ്ങളിലേയ്ക്കു പോകുന്ന കാല്‍നടയാത്രികര്‍ മഴപെയ്യുന്നതോടെ വെള്ളക്കെട്ടിലൂടെ നടന്നു പോകേണ്ട ഗതികേടിലാണ്. ശരിയായ രീതിയില്‍ ഓട നിര്‍മ്മിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി.

സ്വകാര്യ കെട്ടിട നിര്‍മ്മാണത്തെ സഹായിക്കാന്‍ നാളുകളായി ഓട നിര്‍മ്മാണം നടത്താതെ അധികൃതര്‍ അനാസ്ഥ കാട്ടിയതായി ഫൗണ്ടേഷന്‍ ആരോപിച്ചു. പിന്നീട് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ഈ കെട്ടിടത്തിന്റെ മുന്‍വശത്ത് മാത്രമായി അശാസ്ത്രീയമായി ഓട നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഇതു മൂലമാണ് വെള്ളക്കെട്ട് സ്ഥിരമായി രൂപപ്പെടുന്നതിനു കാരണമെന്ന് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ തുടര്‍ഭാഗം നടപടി സ്വീകരിക്കാതെ ഇപ്പോഴും അപകടാവസ്ഥയില്‍ അതേപടി നിലനിര്‍ത്തിയിരിക്കുകയാണ്. ഇതുമൂലം ഈ ഭാഗത്ത് അപകടകരമായ രീതിയില്‍ റോഡിലൂടെ കാല്‍ നടയാത്രക്കാര്‍ നടക്കേണ്ട അവസ്ഥയിലാണ്. റോഡിലിറങ്ങിയില്ലെങ്കില്‍ ഓടയില്‍ വീഴുമെന്ന ആശങ്കയിലാണ് ഇതുവഴി യാത്ര ചെയ്യുന്നവര്‍. വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ ഇവിടെ ഗതാഗത തടസ്സങ്ങളും ആരംഭിക്കും. പലപ്പോഴും ഈ ഗതാഗതക്കുരുക്ക് പൂഞ്ഞാര്‍ ഈരാറ്റുപേട്ട റോഡിലെ ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഗുരുതരമായ അനാസ്ഥയാണ് വര്‍ഷങ്ങളായി തുടരുന്ന വെള്ളക്കെട്ടിനു കാരണമെന്ന് യോഗം കുറ്റപ്പെടുത്തി. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, ബിനു പെരുമന, അനൂപ് ചെറിയാന്‍, സുമിത കോര, സിബി സെബാസ്റ്റ്യന്‍, ജസ്റ്റിന്‍ ജോര്‍ജ്, ബിപിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.