ന്യൂദല്‍ഹി: കേരളത്തിനെതിരായ പരാമര്‍ശം വിവാദമായതോടെ യൂടേണടിച്ച് ‘കേരള സ്റ്റോറി’യുടെ അണിയറ പ്രവര്‍ത്തകര്‍. കേരളത്തിലെ മൂന്നു പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥ എന്നാണ് പുതിയ വിവരണത്തില്‍ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നല്‍കിയിരുന്നത്. ഇതില്‍ നിന്നാണ് വിവാദം മുറുകിയതോടെ യൂടേണ്‍ അടിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്നും മുപ്പത്തിരണ്ടായിരം യുവതികള്‍ ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നല്കുന്ന വാചകം ഏറെ വിവാദമായിരുന്നു. 32000 വേണ്ട 32 സ്ത്രീകളുടേയെങ്കിലും വിവരം നല്കിയാല് ഒരു കോടി നല്‍കാമെന്ന് യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ പത്ത് പേരുടെയെങ്കിലും പേര് നല്കിയാല് പത്ത് ലക്ഷം നല്‍കാമെന്ന് മറ്റ് ചിലരും പറഞ്ഞിരുന്നു. സംസ്ഥാനത്തൊട്ടാകെ കേരള സ്റ്റോറി സിനിമക്കെതിരെ വികാരം ശക്തമാകുകയും പ്രതിഷേധം ഉയരുകയും ചെയ്യുന്നതിനിടെയാണ് ഇപ്പോള്‍ 32,000ല്‍ നിന്നും മൂന്നിലേക്ക് ചുരുക്കി അണിയറ പ്രവര്‍ത്തകരുടെ യൂടേണ്‍.
അതേസമയം വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ സുപീംകോടതി വിസമ്മതിച്ചു. ചിത്രത്തിന്റെ റിലീസ് തടയാന്‍ സാധ്യമായ എല്ലാവഴികളും നോക്കുമെന്നും ചീഫ് ജസ്റ്റിസിന് മുന്‍പാകെ വിശദമായ ഹര്‍ജി നല്‍കുമെന്നും മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബില്‍ വ്യക്തമാക്കി. ദ കേരള സ്റ്റോറി വിദ്വേഷ പ്രചാരണം പ്രോത്സാഹിപ്പിക്കുന്ന സിനിമയാണെന്ന ആക്ഷേപവുമായി അഭിഭാഷകന് നിസാം പാഷയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് എതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിന് മുന്‍പാകെ പ്രത്യേക അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ മറ്റൊരു കേസില്‍ അപേക്ഷയായി ഈ വിഷയം പരിഗണിക്കാന്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് വിസമ്മതിച്ചു.
അതേസമയം കേരളത്തിലെ മതപരിവര്‍ത്തന നീക്കങ്ങളെ കുറിച്ച് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാന്ദദന്‍ നടത്തിയ പരാമര്‍ശം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. നേരിട്ടുള്ള പ്രതികരണം ഒഴിവാക്കുമെങ്കിലും പരാമര്‍ശം മറ്റൊരു രീതിയില്‍ ഉപയോഗിക്കുമെന്നാണ് സംവിധായകന് സുദീപ്തോ സെന്‍ പറയുന്നത്.