ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍

Kerala

തൃശൂര്‍: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിലായി. പാലക്കാട് ആലത്തൂര്‍ വെങ്ങന്നൂര്‍ ആലക്കല്‍ വീട്ടില്‍ രേഷ്മയാണ് പൊലീസിന്റെ പിടിയിലായത്. വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പലരില്‍ നിന്നായി യുവതി പണം തട്ടിയത്. ചാവക്കാട് സ്വദേശി ശ്രീദത്തില്‍ നിന്ന് 34000 രൂപയും ബ്രഹ്മകുളം സ്വദേശി ആഷിക്കില്‍ നിന്നും 36000 രൂപയും രേഷ്മ തട്ടിയെടുത്തതായി പരാതി ലഭിച്ചതോടെയാണ് പൊലീസ് യുവതിയെ പിടികൂടിയത്.

യുവാക്കള്‍ ഗൂഗിള്‍ പേ വഴിയായിരുന്നു യുവതിക്ക് പണം നല്‍കിയിരുന്നത്. പണം നല്‍കി മാസങ്ങളായിട്ടും ജോലി ലഭിക്കാതായതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി യുവാക്കള്‍ക്ക് മനസ്സിലായത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്കിയത്. നേരത്തെയും യുവതി സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പണ തട്ടിയതായി രേഷ്മക്കെതിരെ കേസുണ്ട്.