‘ന്‍റെ മോളെ ഓര് കൊന്നതാ, ഷഫ്‌നയുടെ മരണം കൊലപാതകമെന്ന് കുടുംബം

Kerala

കണ്ണൂര്‍: ‘ന്റെ മോളെ ഓര് കൊന്നതാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷഫ്‌നയുടെ ശരീരത്തില്‍ മുറിവുകളുണ്ട് എന്നാണ് പറയുന്നത്. ഷഫ്‌ന അങ്ങനെ ഒരു മുറിവ് വരുത്തില്ല. വേദന സഹിക്കാന്‍ പറ്റാത്ത കുട്ടിയാണ്. കത്തി തട്ടി ഒരു ചെറിയ മുറിവുണ്ടായാല്‍ രണ്ട് ദിവസം കരയണ കുട്ടിയാണ് ഷഫ്‌ന. അവിടെ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു. കിണറ്റില്‍ ചാടേണ്ട ഒരു കാര്യവുമില്ല, അങ്ങനെ അവള്‍ ആത്മഹത് ചെയ്യില്ല’ ഷഫ്‌നയുടെ മാതാവ് പറഞ്ഞു.

കാരപ്പൊയില്‍ സ്വദേശി റിയാസിന്റെ ഭാര്യ ഷഫ്‌നയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്ടിപ്പാലം സ്വദേശിയായ ഇരുപത്തിയാറുകാരിയാണ് ഷഫ്‌ന. മകള്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ലെന്ന് മാതാവും, സഹോദരനും മറ്റ് ബന്ധുക്കളും പറയുന്നു.

ഷഫ്‌നയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകളും ബലം പ്രയോഗിച്ച പാടുകളുമുണ്ടെറിപ്പോര്‍ട്ട്. ഷഫ്‌ന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം നേരത്തെയും ആരോപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോടെ ഉന്നതതല അന്വേഷണം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വിവാഹസമയത്ത് സ്വര്‍ണം കുറഞ്ഞു പോയതില്‍ ഭര്‍തൃ വീട്ടുകാര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ നിരന്തരം സ്വര്‍ണത്തിന്റെ കാര്യങ്ങള്‍ ചോദിച്ച് ഭര്‍തൃവീട്ടുകാര്‍ മകളെ മാനസികമായി വിഷമിപ്പിച്ചിരുന്നുവെന്നും മാതാവ് പറയുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടെന്നും അവിടെ നില്‍ക്കാന്‍ പറ്റില്ല എന്ന് ഒരുപാട് തവണ ഷഫ്‌ന കരഞ്ഞു പറഞ്ഞിരുന്നുവെന്നും സഹോദരനും പറയുന്നു.