ബോട്ട് നിര്‍മ്മിച്ചത് അനുമതിയില്ലാതെ; എല്ലാത്തിനും തുണ സി പി എം

Kerala

മലപ്പുറം: അപകടത്തില്‍ പെട്ട അറ്റ്‌ലാന്‍റിക് ബോട്ട് നിര്‍മ്മിച്ചത് മുതല്‍, ഇപ്പോള്‍ അപകടശേഷം പ്രതിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ വരെ നല്‍കുന്നത് സി പി എമ്മിന്റെ ഉന്നത കേന്ദ്രങ്ങളില്‍ നിന്നെന്ന് സൂചന. ഉന്നത ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ചാണ് നാസറിന്റെ ബോട്ടിന് പ്രവര്‍ത്താനാനുമതി നല്‍കിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. ബോട്ടുനിര്‍മിക്കാന്‍ മാരിടൈം ബോര്‍ഡ് സി ഇ ഒ യുടെ അനുമതി വേണം. എന്നാല്‍ അതില്ലാതെയാണ് നാസര്‍ ബോട്ട് നിര്‍മിച്ചത്. അതിന് ശേഷം പതിനായിരം രൂപ പിഴ ഈടാക്കിയാണ് അന്റലാന്‍റിക് എന്ന നാസറിന്റെ ബോട്ടിന് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

അതിനിടെ അറ്റ്‌ലാന്‍റിക് ബോട്ടിന്റെ ഉടമ നാസറുമായി പൊലീസ് സംസാരിച്ചത് നാസറിന്റെ സഹോദരന്റെ കയ്യിലുള്ള ഫോണിലെ വാട്‌സാപ്പില്‍ നിന്ന്. ഇന്നോ നാളയോ കീഴടങ്ങണമെന്ന നിര്‍ദേശമാണ് പൊലീസ് നാസറിന് നല്‍കിയിരിക്കുന്നത്. ഇയാള്‍ എവിടെയുണ്ടെന്ന് പൊലീസിന് കൃത്യമായി അറിയാമെന്ന ആരോപണം ശക്തമാകുന്നുണ്ട്.

അതേസമയം സി പി എം കേന്ദ്രങ്ങള്‍ ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്‍ പ്രകാരം നാസര്‍ കീഴടങ്ങാനുള്ള വഴികള്‍ അന്വേഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നാസര്‍ എവിടെയുണ്ടെന്ന് പൊലീസിന്റെ കസ്റ്റഡിയിലായ സഹോദരന് വ്യക്തമായി അറിയാമെന്നും സൂചനയുണ്ട്. ഉന്നത പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശ പ്രകാരം പൊലീസ് സ്‌റ്റേഷനിലോ കോടതിയിലെ കീഴടങ്ങാനാണ് ഇയാള്‍ ഉദ്ദേശിക്കുന്നതെന്നുമാണ് പുറത്തുവരുന്ന വിവരം.

കഴിഞ്ഞ സെപ്തംബറില്‍ ഇവിടെ സര്‍വ്വീസ് നടത്തുന്ന ബോട്ടുകളുടെ അപകടാവസ്ഥ കണ്ട് പൊലീസ് തന്നെ നാസര്‍ ഉള്‍പ്പെടെയുള്ള ബോട്ടുടമകളെ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഉന്നത സി പി എം നേതാക്കളുടെ ഇടപടെലിനെ തുടര്‍ന്ന് പിന്നീട് തുടര്‍നടപടി ഒന്നും ഉണ്ടായില്ല. ജില്ലാ വികസന സമിതിയോഗത്തില്‍ അബ്ദുള്‍ ഹമീദ് എം എല്‍ എ ലൈസന്‍സില്ലാതെ ഓടുന്ന ബോട്ടുകളെക്കുറിച്ച് വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.