തീരുമാനം നീളില്ല; ആരാകുമെന്ന് ഇന്നറിയാം

Kerala

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നറിയാം. തീരുമാനം നീളില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് വൈകുന്നരത്തോടെ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വന്നേക്കും. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് ഏകദേശ തീരുമാനം. പാര്‍ട്ടി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ ഇക്കാര്യത്തില്‍ എതിര്‍ ശബ്ദവുമായി രംഗത്ത് വരില്ല. പാര്‍ട്ടി ഹൈക്കമാന്റ് എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നാണ് ഡി കെയുടെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ന് പാര്‍ട്ടി നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ ആദ്യപടിയാണ് ഈ യോഗം. ഡി കെയെ മുഖ്യമന്ത്രിയാക്കി ഉയര്‍ത്തണമെന്ന ആവശ്യം ചില കേന്ദ്രങ്ങളില്‍ നിന്നും ശക്തിപ്പെട്ടിട്ടുണ്ട്. എന്നാല്‍ താഴെത്തട്ടില്‍ സ്വാധീനമുള്ള ഒ ബി സി മുഖമായ സിദ്ധരാമയ്യ നേതൃപാഠവമുള്ള ഭരണാധികാരിയാണെന്ന് തെളിയിച്ചയാളാണ്. നിയമസഭാംഗങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാല്‍ സിദ്ധരാമയ്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. എം എല്‍ എമാരുടെ കൂടി അഭിപ്രായം പരിഗണിച്ച് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലുള്ള വിവിധ കേസുകളാണ് ഡി കെയ്ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 50 ദിവസത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ ഡി കെ നിലവില്‍ ജാമ്യത്തിലാണ്. ഡി കെ മുഖ്യമന്ത്രിയായാല്‍ സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, ഐ ടി വകുപ്പ് എന്നിവയുടെ മുന്നിലുള്ള കേസുകള്‍ വിനയാകുമോയെന്ന ആശങ്കയുണ്ട്. ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കും. ഈ സാഹചര്യത്തില്‍ സിദ്ധരാമയ്യക്ക് സാധ്യതയേറുകയാണ്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായോ ആഭ്യന്തരം പോലുള്ള പ്രധാനപ്പെട്ട വകുപ്പുകളോ ഏല്‍പ്പിച്ചേക്കും.