കുറുക്കന്മാരെ വെടിവച്ചു കൊല്ലണം: മാണി സി കാപ്പന്‍

Kottayam

പാലാ: പാലാ ചക്കാമ്പുഴയില്‍ അക്രമകാരികളായി പുറത്തിറങ്ങിയ കുറുക്കന്മാരെ വെടിവച്ച് കൊന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ജനങ്ങളെ ആക്രമിക്കുന്ന വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വന്യമൃഗങ്ങള്‍ക്കു ഒരുക്കുന്ന സുരക്ഷപോലും മനുഷ്യന് ഇല്ലാതാക്കുന്ന നിയമങ്ങള്‍ അടിയന്തിരമായി പുന:പരിശോധിക്കണം. കുറുക്കന്റെ അക്രമം നടന്ന പ്രദേശങ്ങളിലെ ചില സ്വകാര്യ പുരയിടങ്ങളില്‍ കാടുപിടിച്ചു കിടക്കുകയാണ്. അടിയന്തിരമായി ജനവാസ കേന്ദ്രങ്ങളിലെ കാടുകള്‍ വെട്ടിത്തെളിച്ച് വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തില്‍ നിന്നും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം എല്‍ എ നിര്‍ദ്ദേശിച്ചു. കുറുക്കന്റെ അക്രമത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കണം. ഇവര്‍ക്കു അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കണം. അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും മനുഷ്യരെയും നാട്ടുമൃഗങ്ങളെയും ആക്രമിക്കാന്‍ സാധ്യത നിലനില്‍ക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഈ വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പം ഏതറ്റം വരെയും ഉണ്ടാവുമെന്നും എം എല്‍ എ വ്യക്തമാക്കി. അടിയന്തിര നടപടികള്‍ സ്വീകരിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കാപ്പന്‍ അറിയിച്ചു.