വീട്ടില്‍ സൂക്ഷിച്ച എം ഡി എം എ യുമായി യുവാവ് അറസ്റ്റില്‍

Crime

കോഴിക്കോട്: വില്പനക്കായി വീട്ടില്‍ സൂക്ഷിച്ച എംഡി എം എ യുമായി പയ്യാനക്കല്‍ സ്വദേശിയെ സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും പന്നിയങ്കര പൊലീസും ചേര്‍ന്ന് പിടികൂടി. ഇപ്പോള്‍ പയ്യാനക്കല്‍ തൊപ്പിക്കാരന്‍ വയല്‍വീട്ടില്‍ വാടകക്ക് താമസിക്കുന്ന പയ്യാക്കല്‍ പട്ടാര്‍ തൊടിയില്‍ സര്‍ജാസ് (38) ആണ് 13.730 ഗ്രാം അതിമാരക രാസലഹരിയായ എംഡി എംഎയുമായി പൊലീസ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് സര്‍ജാസ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ ലഹരിമരുന്ന് വാങ്ങാന്‍ പോയതായി വിവരം ലഭിക്കുകയും സര്‍ജാസ് താമസിക്കുന്ന വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചു വെച്ച എംഡി എംഎ പൊലീസ് കണ്ടെടുക്കുകയുമായിരുന്നു. ലഹരിക്ക് അടിമയായ ഇയാള്‍ വീട്ടില്‍ അക്രമകാരിയായിരുന്നു. ആദ്യമാദ്യം ലഹരി ഉപയോഗം മാത്രം ഉണ്ടായിരുന്ന ഇയാള്‍ ലഹരിഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനും ആര്‍ഭാട ജീവിതത്തിനുമാണ് ലഹരിക്കച്ചവടത്തിലേക്ക്തിരിയുന്നത്. പ്രദേശത്ത് നിരന്തരം മറ്റു ഭാഗത്തുള്ളവര്‍ വന്നു പോകുന്നതായും പ്രദേശവാസികള്‍ക്ക് ശല്യമാവാന്‍ തുടങ്ങുകയും ചെയ്തതില്‍ പ്രദേശവാസികള്‍ പരാതി ഉന്നയിച്ചിരുന്നു.
ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ക്ക് വലിയ അളവില്‍ എംഡി എംഎ നല്‍കുന്നവരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതാണെന്നും പലരും നിരീക്ഷണത്തിലാണെന്നും പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ശംഭുനാഥ് പറഞ്ഞു.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്, പന്നിയങ്കര പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ ശശിധരന്‍, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് അംഗങ്ങളായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ അര്‍ജുന്‍, രാകേഷ് ചൈതന്യം പന്നിയങ്കര പൊലീസ് സ്‌റ്റേഷനിലെ ബിജു, ഫുജറ എന്നിവരായിരുന്നു അന്വേഷണം നടത്തിയത്.