പിതൃസഹോദരന്‍റെ പീഡനം: പരാതി നല്‍കിയ പെണ്‍കുട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് പ്രതി ജീവനൊടുക്കി

Kerala

കൊച്ചി: ഇരയുടെ പരാതിയില്‍ എടുത്ത കേസില്‍ വിചാരണ തുടങ്ങാനിരിക്കെ പെണ്‍കുട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് പ്രതി ജീവനൊടുക്കി. പെണ്‍കുട്ടിയുടെ പിതൃസഹോദരനാണ് പ്രതി. 66 കാരനായ പ്രതിക്കെതിരെ പോക്‌സോ കേസാണ് ചാര്‍ജ് ചെയ്തിരുന്നത്. കൂത്താട്ടുകുളം ഇലഞ്ഞിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇന്ന് ഉച്ചയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാക്കത്തി കൊണ്ട് പെണ്‍കുട്ടിയെ വെട്ടുകയായിരുന്നു. പെണ്‍കുട്ടി മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇടതുഭാഗത്തെ ചെവിയുടെ പിന്നിലാണ് പെണ്‍കുട്ടിക്ക് വെട്ടേറ്റ് ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. പെണ്‍കുട്ടിയെ വെട്ടിയതിന് ശേഷം സമീപത്തെ റബ്ബര്‍ തോട്ടത്തിലെത്തിയാണ് പ്രതി തൂങ്ങി മരിച്ചത്.

ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. 2021ലാണ് പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഈ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് പെണ്‍കുട്ടി പ്രതിയായ പിതൃസഹോദരനില്‍ നിന്നും ആക്രമണത്തിന് ഇരയാകുന്നത്.