മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം: കെ സുരേന്ദ്രന്‍

Kerala

കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പിണറായി വിജയന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വീണാ മുഹമ്മദ് റിയാസിന്റെ എക്‌സാലോജിക്കുമായി സിഎംആര്‍എല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

സിഎംആര്‍എല്ലിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നിയമം അട്ടിമറിക്കാന്‍ ഉന്നതാധികാരയോഗം വിളിച്ചയാളാണ് ഈ മുഖ്യമന്ത്രി. മാസപ്പടിയില്‍ അതുകൊണ്ടാണോ തന്റെ പേരും വന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. 96 കോടി ഈ ഇനത്തില്‍ പലര്‍ക്കുമായി നല്‍കിയിട്ടുണ്ടെന്നാണ് കമ്പനി ആദായനികുതി വകുപ്പിനോട് പറഞ്ഞത്. സംസ്ഥാനത്ത് വ്യവസായ തടസം നീക്കാന്‍ വേണ്ടിയാണ് മാസപ്പടി നല്‍കിയതെന്ന കമ്പനിയുടെ നിലപാട് ആദായ നികുതി വകുപ്പിന്റെ രേഖയാണ്.

കരിമണല്‍ കമ്പനിയുമായി മുഖ്യമന്ത്രിക്കും മകള്‍ക്കുമുള്ള ബന്ധം കേരളത്തിനെ ബാധിക്കുന്നതാണ്. മകള്‍ക്ക് ബിസിനസ് ബന്ധമാണ് കരിമണല്‍ കമ്പനിയുമായി ഉള്ളതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്ത് ബിസിനസാണ് അതെന്ന് അദ്ദേഹം പറയണം. ജോലി ചെയ്തതിനാണ് വീണ പ്രതിഫലം കൈപ്പറ്റിയതെന്നാണ് പറയുന്നത്. എന്താണ് കോടികള്‍ ലഭിക്കുന്ന ആ ജോലിയെന്ന് അറിയാന്‍ മലയാളികള്‍ക്ക് ആഗ്രഹമുണ്ട്.

പിണറായി വിജയന്റെ പേര് എങ്ങനെ മാസപ്പടി ലിസ്റ്റില്‍ വന്നുവെന്ന് അദ്ദേഹം പറയണമായിരുന്നു. രാഷ്ട്രീയ പ്രസ്താവന നടത്തി വിഷയത്തില്‍ നിന്നും ഒളിച്ചോടാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ല. പാര്‍ട്ടി സെക്രട്ടറിയായിരുന്ന സമയത്ത് രണ്ടരക്കോടി ഇതേ മുതലാളിയില്‍ നിന്നും പിണറായി വിജയന്‍ കൈപ്പറ്റി എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകനായ ജി.ശക്തിധരനാണ്. കരിമണല്‍ കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതും ശക്തിധരന്റെ ആരോപണം ആദായനികുതി വകുപ്പിന്റെ രേഖയും മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകളാണ്. ഇന്നത്തെ നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഇരുട്ട്‌കൊണ്ട് ഓട്ടയടയ്ക്കുന്നത് പോലെയാണ്. പ്രതിപക്ഷ നേതാക്കളും പണം വാങ്ങിയത് കൊണ്ടാണ് യുഡിഎഫ് സഭയില്‍ മൗനം അവലംബിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.