എല്ലാ ഭാഷകളും കലര്‍പ്പാണ്, മലയാളത്തില്‍ പല വിദേശ, പരദേശ ഭാഷാപദങ്ങളും ഉണ്ട്

Articles

ചിന്ത / എസ് ജോസഫ്

റ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് സംസ്‌കൃതമാണ്. ആ സ്വാധീനം കുറച്ചു കൊണ്ടാണ് ഞാന്‍ കവിതകള്‍ എഴുതിത്തുടങ്ങിയത്. മേസ്തിരിയും മറുകും പെങ്ങളുടെ ബൈബിളും കുട ചൂടി മറഞ്ഞവളും ഐഡന്റിറ്റി കാര്‍ഡും ഇടവും മീന്‍കാരനും മലയാള കവിതയ്ക്ക് ഒരു കത്തും ഒക്കെ എഴുതുമ്പോള്‍ ആ ഒരു ചെറിയ നിര്‍ബന്ധം എനിക്ക് ഉണ്ടായിരുന്നു. സംസ്‌കൃതത്തിന്റെ അമിത സ്വാധീനം കുറയ്ക്കാനേ ഞാന്‍ നോക്കിയുള്ളു. സംസ്‌കൃത പദങ്ങള്‍ തീര്‍ത്തും വേണ്ടെന്ന് വച്ചില്ല. അതായത് കുടുതല്‍ പരിചിതമായ സംസ്‌കൃത പദങ്ങള്‍ ആവാമെന്നു വച്ചു. എന്നാല്‍ മറ്റു ഭാഷകളിലെ പദങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തു. മേസ്തിരി , കത്ത് ഒന്നും മലയാളമല്ലല്ലോ.

എഴുത്തച്ഛന്‍

അതിന്റെ പിന്നില്‍ ഒരു സബാള്‍ട്ടേണ്‍ രാഷ്ട്രീയം ഉണ്ട്. ( ഗായത്രി സ്പിവാക്കിന്റെ Can subaltern Speak “‘ എന്ന ചോദ്യം ഞാനന്ന് മനസിലാക്കിയില്ലായിരുന്നു.) അത് ആധുനിക കവികളോളം നീളുന്ന അധ്യാത്മ രാമായണാദി കൃതികളിലെ ഭാഷാ വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞു. അതിന്റെ സ്വാധീനം ഉത്തരാധുനിക കവിതകളില്‍ എമ്പാടും ഇന്ന് കാണാന്‍ കഴിയും. ആധുനിക കവിതയും ഉത്തരാധുനികകവിതയും തമ്മിലുള്ള ഭാഷാപരമായ വ്യത്യാസം ഇതാണ്.

ഗായത്രി സ്പിവാക്ക്
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്നത്തെ കവിതയിലെ ഭാഷയെ സംസാരഭാഷയോട് അടുപ്പിച്ചു. ഈ സംസാര ഭാഷാബന്ധം കൊണ്ടാണ് കവിത ഇന്ന് കൂടുതല്‍ ജനാധിപത്യപരമായത്, ഏവര്‍ക്കും സമീപിക്കാവുന്ന ഒരു വ്യവഹാരമായത്. അതായത് കവിതയില്‍ നമ്മള്‍ ഒരു ക്ഷേത്ര പ്രവേശന വിളംബരം നടത്തി എന്നര്‍ത്ഥം. അങ്ങനെ കവിതയ്ക്ക് വെളിയില്‍ ജീവിച്ച മനുഷ്യര്‍ കവിതയോട് അടുത്തു. അമിതമായ സംഗീതം, താളം , മായികത , പദക്കസര്‍ത്തുകള്‍ ഒഴിവായി. പക്ഷേ ആധുനിക കവികള്‍ ഉണ്ടാക്കിവച്ച പാട്ടുകവിതകളുടെ കവിയരങ്ങ് , ഉത്തരാധുനിത ഉണ്ടാക്കിയ പോയട്രി ബാന്റ് , സ്ലാം പോയട്രി എന്നിവ കവിതയെ വീണ്ടും മായികമായ ജനപ്രിയതയിലേക്ക് എത്തിച്ചു. ഞാന്‍ ജനപ്രിയ കവിതയുടെ ശത്രുവല്ല . അതിലൊന്നും കവിതയില്ലാത്തതു കൊണ്ടാണ് ഞാനതിനെ അംഗീകരിക്കാത്തത്. കവിതയുടെ പുതുമയും കാതലും അവയില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനത് അംഗീകരിച്ചേനേ. അവ ആധുനികതയുടെ തുടര്‍ച്ചതന്നെയാണ്. ആധുനികതാ ബോധത്തില്‍ തന്നെ നില്ക്കുന്ന ധാരാളം ആസ്വാദകര്‍ കേരളത്തില്‍ ഉള്ളതിനാല്‍ അവര്‍ക്ക് ആധുനികതയുടെ മേല്‍പ്പറഞ്ഞ തുടര്‍ച്ചയിലേ കാവ്യാനുഭൂതി ഉണ്ടാവുകയുളളു.

പോപ്പുലറായ കാര്യങ്ങള്‍ മോശമാണെന്നുള്ള അഭിപ്രായം എനിക്കില്ല. കലയുടെ High , Low എന്ന സങ്കല്പം തന്നെ തകര്‍ന്നു എന്നറിയാം. എന്റെ പല കവിതകളും പോപ്പുലര്‍ കവിതകളാണു താനും. പതിഞ്ഞ മട്ടിലുള്ള പോപ്പുലര്‍ കവിതകള്‍ ആണവ. അവ ഞാന്‍ സ്വന്തമായി ഉണ്ടാക്കിയ വൃത്തങ്ങള്‍ , സാധാരണ വൃത്തങ്ങള്‍ , പാറ്റേണ്‍ ഉളള ഗദ്യങ്ങള്‍ , സ്വതന്ത്ര ഗദ്യങ്ങള്‍ , സംസ്‌കൃത വൃത്തങ്ങള്‍, മുക്തഛന്ദസ് എന്നിവയില്‍ രൂപപ്പെട്ടു. അപ്പോഴും ഭാഷാപരമായ സുതാര്യത , ലാളിത്യം എന്നിവ ആ കവിതകളെ കുറേയൊക്കെ പോപ്പുലര്‍ ആക്കി. എന്റെ അഭിപ്രായത്തില്‍ അതാണ് പോപുലര്‍ പോയട്രി. അമിതമായ ആസ്വാദനം കൊണ്ട് , അമിതമായ പോപ്പുലാരിറ്റി കൊണ്ട് ആ കവിതകള്‍ നശിക്കരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. ഞാനിത് പറയാന്‍ കാരണം കവിതയെ സംബന്ധിച്ച് ടി.പത്മനാഭന്‍ പറഞ്ഞ ചില കാര്യങ്ങളാണ്. മലയാളി സത്വത്തില്‍ ഒന്നാം ക്ലാസുമുതല്‍ നമ്മള്‍ പഠിച്ചിട്ടുള്ള പാരമ്പര്യകവിതകള്‍ ഉണ്ട്. നമുക്കെല്ലാം പൊതുവായി ഒരു മലയാള പാരമ്പര്യം ഉണ്ട്. അത് പ്രധാനമായും നമ്മുടെ സ്‌കൂള്‍ കോളേജ് സിലബസുകളും നമ്മുടെ കലകളും ഫോക് ലോറും ആഘോഷങ്ങളും വായനശാലകളും മത കലകളും ഒക്കെ നിര്‍മ്മിച്ചു തന്നിട്ടുള്ളതാണ് . ഏത് മതത്തില്‍ പെട്ട ആള്‍ക്കും അവിശ്വാസികള്‍ക്കും ഒക്കെ ആ പൊതു സംസ്‌കാരം അവരുടെ ജീനുകളില്‍ ഉണ്ട്. ഇവിടെ വേറേ വേറേ മതങ്ങളില്‍ പെട്ടവരും മേല്‍ ജാതി കീഴ് ജാതി മനുഷ്യരും ഗോത്രവര്‍ഗക്കാരും ഒരു കലര്‍പ്പുമില്ലാതെയാണ് ജീവിക്കുന്നതെന്ന് കരുതരുത്. അതു കൊണ്ട് കേരളീയ സംസ്‌കാരം പൊതുവിലുള്ളതാണ് എന്ന് നമ്മള്‍ മനസിലാക്കണം. വിമര്‍ശനങ്ങളും വിയോജിപ്പുകളും ഉന്നയിക്കുന്നതിനാല്‍ നമ്മളെല്ലാം ഓരോരോ ദ്വീപുകളിലാണ് ജീവിക്കുന്നതെന്നും കരുതരുത് .

മലയാളം അധ്യാപകനായിരുന്ന ഞാന്‍ അധ്യാത്മരാമായണം മുഴുവനും വായിച്ചിട്ടില്ല. അതിലെ കഥകള്‍, മഹാഭാരത കഥകള്‍ ഒക്കെ 12 വയസുള്ളപ്പോള്‍ ത്തന്നെ എനിക്കറിയാമായിരുന്നു. ഇതൊക്കെ അറിയാത്ത മുതിര്‍ന്നവര്‍ കേരളത്തിലുണ്ടാവില്ല എന്ന് ഞാന്‍ കരുതുന്നു. എല്ലാ വിഭാഗത്തിലും പെട്ടവരുടെ കാര്യമാണ് പറയുന്നത് . ടി.പത്മനാഭനും ആധ്യാത്മരാമായണം മുഴുവനും വായിച്ചിട്ടുണ്ട് എന്ന് ഞാന്‍ കുരുതുന്നില്ല. ക്ലാസിക്കുകള്‍ ആള്‍ക്കാര്‍ വായിക്കാതെ തന്നെ വായിച്ചിരിക്കുന്നു എന്നുപറയാം. മാത്രമല്ല. കൊച്ചുകവിതകള്‍ എന്നു പറയാവുന്ന നമ്മുടെ പഴഞ്ചൊല്ലുകള്‍ ഉണ്ടാക്കിയതാരാണ് ? ഒരു ഫോക് സമൂഹം അല്ലേ? സംസ്‌കാരം സാധാരണമാണ്. കവിതയും സംസ്‌കാരത്തിന്റെ ഭാഗമാണ്.
ക്ലാസിക് കൃതികള്‍ വായിച്ചിട്ട് കവിത എഴുതണം എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം ? കവിത എഴുതിക്കഴിഞ്ഞും വായിക്കാമല്ലോ. ഒരു മനുഷ്യന് ഒരു പുസ്തകവും വായിക്കാതെ കവിത രചിക്കാന്‍ കഴിയും. പലരും പകല്‍ സ്വപ്നങ്ങളില്‍ കവിതയും സിനിമയും ചിത്രങ്ങളും സൃഷ്ടിക്കുന്നുണ്ട്. ക്രോച്ചേ പറഞ്ഞപോലെ അത്രയും കൊണ്ടു തന്നെ ഒരാള്‍ കലാകാരനായി. കവിയായി.