വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതം; സ്വര്‍ണം കിട്ടിയതോടെ കൊലപതകികള്‍ തമ്മില്‍ തെറ്റി

Kerala

കോഴിക്കോട്: കോഴിക്കോട്ടുനിന്ന് കാണാതായ സൈനബ എന്ന അന്‍പത്തേഴുകാരിയെ കൊലപ്പെടുത്തിയ സംഭവം വളരെ ആസൂത്രിതമെന്ന് പോലീസ്. വര്‍ഷങ്ങളായുള്ള പരിചയമാണ് പ്രതി സമദിന് സൈനബയുമായി ഉണ്ടായിരുന്നത്. ഈ പരിചയം മുതലാക്കി സ്വര്‍ണവും പണവും കൈക്കലാക്കുക എന്നതായിരുന്നു ലക്ഷ്യം.

താനൂരില്‍ ഒരു വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന ഒരാള്‍ക്കൊപ്പം ഒരു മണിക്കൂര്‍ കഴിയണമെന്നും 10,000 രൂപ തരാമെന്നു പറഞ്ഞാണ് സമദും സുഹൃത്ത് ഗൂഡല്ലൂര്‍ സ്വദേശി സുലൈമാനും സൈനബയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. മുറിയില്‍വച്ച് സുബൈദയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക, ശേഷം എതുവിധേനയും പണം കൈക്കലാക്കുകയെന്നതായിരുന്നു ലക്ഷ്യം.

സൈനബയെ കാണാനില്ലെന്ന പരാതി ലഭിച്ചയുടന്‍ ഇവരുടെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി സമദ് വലയിലാകുന്നത്. സൈനബയെ കാണാതാകുന്നതിന് മുന്‍പ് നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി പോലീസിന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി എല്ലാകാര്യങ്ങളും തുറന്നുസമ്മതിക്കുകയായിരുന്നു. ഇതിനിടെ കൂട്ടുപ്രതി തന്നെ ചതിച്ച് സ്വര്‍ണം കൈക്കലാക്കിയതും സമദിനെ എല്ലാകാര്യങ്ങളും പോലീസിനോട് തുറന്നുപറയാന്‍ പ്രേരിപ്പിച്ചു.

പ്രതി സമദ് പോലീസിന് നല്‍കിയ മൊഴി: സൈനബയെ വര്‍ഷങ്ങളായി പരിചയമുണ്ട്. സൈനബ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാണ് എപ്പോഴും നടക്കുന്നതെന്ന് എനിക്കറിയാം. എന്റെ ടാക്‌സി കാറിന്റെ ഡ്രൈവറായിരുന്നു സുലൈമാന്‍. സുലൈമാനും ഞാനും കൂടി എങ്ങനെയെങ്കിലും പണമുണ്ടാക്കുന്നതിനുള്ള മാര്‍ഗങ്ങളേക്കുറിച്ച് സംസാരിച്ചിരുന്നു. സുലൈമാനോടു സൈനബയെപ്പറ്റി പറഞ്ഞ് എങ്ങനെയെങ്കിലും സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തണമെന്ന് പറഞ്ഞു. ഞാന്‍ വിളിച്ച പ്രകാരം ഈ മാസം ആറിന് രാവിലെ പത്തിന് സുലൈമാന്‍ തിരൂരില്‍വന്നു. തിരൂര്‍ ആശുപത്രിക്ക് അടുത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുപ്പിച്ച് സുലൈമാനെ താമസിപ്പിച്ചു.

അടുത്ത ദിവസം രാവിലെ പത്തിന് സുലൈമാന്‍ താനൂര്‍ കുന്നുംപുറത്തുള്ള എന്റെ വീട്ടില്‍ വന്നു. അവിടെനിന്ന് ഒരു പരിചയക്കാരന്റെ കാര്‍ വാടകയ്‌ക്കെടുത്ത് ഞങ്ങള്‍ ഇരുവരുംകൂടി കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് അടുത്തെത്തി. സൈനബയെ ഫോണില്‍ വിളിച്ച് താനൂരില്‍ സുഖമില്ലാതെ വീട്ടില്‍ കിടക്കുന്ന ഒരാളുടെ കൂടെ ഒരു മണിക്കൂര്‍ കഴിയണമെന്നും 10,000 രൂപ തരുമെന്നും പറഞ്ഞു. താനൂരല്ല, പരപ്പനങ്ങാടിക്കടുത്ത് മുക്കോല എന്ന സ്ഥലത്താണ് പോകേണ്ടത് എന്നു പറഞ്ഞപ്പോള്‍ സൈനബ വരാമെന്നേറ്റു.

അങ്ങനെ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം ഓവര്‍ ബ്രിഡ്ജിന്റെ അടുത്തുനിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സൈനബയെ കാറില്‍ കയറ്റി. സുലൈമാനാണ് കാര്‍ ഓടിച്ചിരുന്നത്. ഞാന്‍ പിന്നിലെ സീറ്റിലാണ് ഇരുന്നത്. സൈനബ എന്റെ ഇടതുഭാഗത്ത് പിന്‍സീറ്റില്‍ കയറി. തുടര്‍ന്ന് ഞങ്ങള്‍ കാറില്‍ എന്റെ കുന്നുംപുറത്തുള്ള വീടിനു സമീപമെത്തി. എന്റെ ഭാര്യയും മകളും തിരൂരില്‍ ഡോക്ടറെ കാണാന്‍ പോകുമെന്നു പറഞ്ഞിരുന്നു. ഇളയ മകള്‍ സ്‌കൂളില്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്തതുകൊണ്ട് അവിടെ സൈനബയെ എത്തിക്കാമെന്നു വിചാരിച്ചു. എന്നാല്‍, വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ സുലൈമാനോടു വണ്ടി മുന്നോട്ടു നീക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പോയി നോക്കിയപ്പോള്‍ ഭാര്യയും മകളും വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

എന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍വച്ച് തിരികെ വന്നു. അസുഖബാധിതനായ ആളുടെ വീട്ടില്‍ ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്നും അവിടെ ആളുണ്ടെന്നും കോഴിക്കോടിനു തിരിച്ചു പോകാമെന്നും സൈനബയോടു പറഞ്ഞു. കൂടെ വന്നതിന് 2000 രൂപ തരാമെന്നും പറഞ്ഞു. കാറോടിച്ച് അരീക്കോടു വഴി വരുമ്പോള്‍ വൈകിട്ട് അഞ്ചരയോടെ മുക്കം എത്തുന്നതിനു മുന്‍പ് സൈനബ ധരിച്ചിരുന്ന ഷാള്‍ ഞാന്‍ കഴുത്തില്‍ മുറുക്കി. ഷാളിന്റെ ഒരറ്റം ഇടതുകൈകൊണ്ട് െ്രെഡവ് ചെയ്തുകൊണ്ടുതന്നെ സുലൈമാന്‍ പിടിച്ചുവലിച്ചു. സൈനബ എന്റെ മടിയിലേക്ക് കമിഴ്ന്നു കിടന്നു.

ശ്വാസം നിലച്ചതായി മനസ്സിലായതിനാല്‍ സുലൈമാന്‍ കാര്‍ തിരിച്ച് വഴിക്കടവു ഭാഗത്തേക്ക് ഓടിച്ചു. സൈനബയുടെ കയ്യിലുണ്ടായിരുന്ന ഫോണ്‍ സ്വിച്ചോഫ് ചെയ്ത ശേഷം സ്വര്‍ണ വളകളും കമ്മലുകളും വലിച്ചെടുത്ത് പോക്കറ്റിലിട്ടു. സുലൈമാന്‍ സൈനബയുടെ ബാഗ് തപ്പിയപ്പോള്‍ കുറച്ചു പണം കണ്ടു. വണ്ടി സുലൈമാന്‍ നാടുകാണി ചുരത്തിലേക്കു വിട്ടു. രാത്രിചുരത്തിലെത്തി ഇടതുവശത്തായി താഴ്ചയുള്ള ഒരു സ്ഥലത്തിനടുത്ത് വണ്ടി നിര്‍ത്തി. ഞാനും സുലൈമാനും പുറത്തിറങ്ങി ആരും വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം സൈനബയുടെ ശരീരം കാറിന്റെ പിന്‍സീറ്റില്‍നിന്നു വലിച്ച് പുറത്തേക്കെടുത്ത് താഴ്ചയുള്ള സ്ഥലത്തേക്ക് തള്ളിയിട്ടു.

പിന്നീട് ഞങ്ങള്‍ സുലൈമാന്‍ താമസിച്ചിരുന്ന ഗൂഡല്ലൂരിലെ മുറിയിലെത്തി. എന്റെ മുണ്ടില്‍ ചോര പുരണ്ടിരുന്നതിനാല്‍ അത് കഴുകിയശേഷം മറിച്ചുടുത്തു. പിന്നീട് ഞങ്ങള്‍ പുറത്തുപോയി ഒരു കടയില്‍നിന്നു മുണ്ടും ബനിയനും വാങ്ങി തിരിച്ചുവന്നു. അന്ന് അവിടെ താമസിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ കയ്യിലുണ്ടായിരുന്ന സൈനബയുടെ പണം ഞങ്ങള്‍ വീതിച്ചെടുത്തു. സ്വര്‍ണാഭരണങ്ങള്‍ എന്റെ കൈവശം വച്ചു. കാര്‍ സുലൈമാന്‍ ഒരു സര്‍വീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി സര്‍വീസ് ചെയ്തു. സൈനബയുടെ ബാഗും ഫോണും എന്റെ വസ്ത്രങ്ങളും സുലൈമാന്‍ കത്തിക്കാനായി കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് സുലൈമാനും അയാളുടെ കൂടെ വന്ന ആളുകളും മുറിയില്‍വച്ച് എന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണം ബലപ്രയോഗത്തിലൂടെ കൈക്കലാക്കുകയായിരുന്നുവെന്ന് സമദ് പൊലീസിന് മൊഴി നല്‍കി.