‘നിശാന്ധതയുടെ കാവല്‍ക്കാര്‍’ എന്ന ഗ്രൂപ്പിലൂടെ ലഹരിവില്‍പന: യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍

Crime

കൊച്ചി: ‘നിശാന്ധതയുടെ കാവല്‍ക്കാര്‍’ എന്ന ഗ്രൂപ്പിലൂടെ ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്റ്റാര്‍ ജങ്ഷന്‍ സ്വദേശി പുളിക്കല്‍ പറമ്പില്‍ വീട്ടില്‍ പി.എ. ഇസ്തിയാഖ്(26), ഇടപ്പള്ളി നോര്‍ത്ത് കൂനംതൈ സ്വദേശി അഹാന(26) എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് 194 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. 9000 രൂപ, ഡിജിറ്റല്‍ ത്രാസ്, ഐ ഫോണ്‍, മൂന്ന് സ്മാര്‍ട്ട് ഫോണ്‍ എന്നിവയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്കിടയില്‍ ‘പറവ’ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ഇടയില്‍ മയക്കുമരുന്ന് ഇടപാട് നടക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്നാണ് ‘നിശാന്ധതയുടെ കാവല്‍ക്കാര്‍’ എന്ന പേരില്‍ ഗ്രൂപ് ഉണ്ടാക്കി മയക്കുമരുന്ന് വില്‍ക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.

പ്രതികള്‍ കാക്കനാട് പടമുകളിലെ സാറ്റലൈറ്റ് ജംങ്ഷന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. അക്രമാസക്തരായ പ്രതികളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴ്‌പ്പെടുത്തിയത്.

അങ്കമാലി ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസ്, സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ്, ഐ.ബി പ്രിവന്റിവ് ഓഫിസര്‍ എന്‍.ജി. അജിത്കുമാര്‍, ജിനീഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എന്‍.ഡി. ടോമി, സരിതാറാണി, സ്‌പെഷല്‍ സ്‌ക്വാഡ് സി.ഇ.ഒമാരായ സി.കെ. വിമല്‍ കുമാര്‍, കെ.എ. മനോജ്, മേഘ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.